NEET PG Exam: നീറ്റ്-പിജി പരീക്ഷ ഓഗസ്റ്റ് 3 ന്, തീയതി നീട്ടാനുള്ള അപേക്ഷ അംഗീകരിച്ച് സുപ്രീം കോടതി
NEET PG 2025 Exam Date: ഒറ്റഷിഫ്റ്റ് മതിയെന്ന സുപ്രീംകോടതി നിർദേശത്തിന് പിന്നാലെ, ജൂൺ 15-ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ നീട്ടിവെക്കുകയാണെന്ന് എൻബിഇഎംഎസ് അറിയിച്ചിരുന്നു. മുൻനിശ്ചയിച്ച തീയതിയിൽ ഒറ്റഷിഫ്റ്റിൽ പരീക്ഷ നടത്താൻ സാധിക്കില്ലെന്നും അപേക്ഷയിൽ എൻബിഇഎംഎസ് ചൂണ്ടിക്കാട്ടി.

നീറ്റ് പിജി ഓഗസ്റ്റ് 3ന് നടത്താൻ അനുമതി നൽകി സുപ്രീം കോടതി. തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) സമർപ്പിച്ച ഹർജിമേലാണ് ഉത്തരവ്.
ഓഗസ്റ്റ് മൂന്നിന് രാവിലെ ഒമ്പത് മണി മുതൽ 12.30 വരെ പരീക്ഷ നടത്താനാണ് അനുമതി തേടിയിരുന്നത്. ഒറ്റഷിഫ്റ്റ് മതിയെന്ന സുപ്രീംകോടതി നിർദേശത്തിന് പിന്നാലെ, ജൂൺ 15-ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ നീട്ടിവെക്കുകയാണെന്ന് എൻബിഇഎംഎസ് അറിയിച്ചിരുന്നു. മുൻനിശ്ചയിച്ച തീയതിയിൽ ഒറ്റഷിഫ്റ്റിൽ പരീക്ഷ നടത്താൻ സാധിക്കില്ലെന്നും സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിൽ എൻബിഇഎംഎസ് ചൂണ്ടിക്കാട്ടി.
അതേസമയം ജൂലൈയിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ചയിൽ പരീക്ഷ നടത്താൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് പി.കെ. മിശ്ര അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. രണ്ട് മാസം കൂടി വേണ്ടതിന്റെ ആവശ്യമെന്താണെന്നും ഇത് പ്രവേശന പ്രക്രിയകളെ വൈകിപ്പിക്കുമെന്നും കോടതി നിരീക്ഷിച്ചു.
ALSO READ: സൗജന്യമായി ഹോട്ടൽ മാനേജ്മെൻ്റ് പഠിക്കാം; അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലായ് 31
കോടതിയുടെ ചോദ്യത്തിന് ലോജിസ്റ്റിക് വെല്ലുവിളികളാണ് പരീക്ഷ മാറ്റിവയ്ക്കാനുള്ള പ്രധാന കാരണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) കെഎം നടരാജ് മറുപടി നൽകി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഉന്നതതല യോഗങ്ങൾ ചേർന്നതായും പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കൽ, കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കൽ എന്നിവയുൾപ്പെടെ നിരവധി പ്രശ്നങ്ങൾ തിരിച്ചറിഞ്ഞതായും അദ്ദേഹം കോടതിയെ അറിയിച്ചു.
പരീക്ഷ എപ്പോൾ നടന്നാലും സമഗ്രതയും സുരക്ഷയും ഉറപ്പാക്കണമെന്ന് ജസ്റ്റിസ് മിശ്ര അഭിപ്രായപ്പെട്ടു. മെയ് 30 ന് പരീക്ഷയ്ക്ക് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതാണെന്നും അതിനുശേഷം നിങ്ങൾ എന്താണ് ചെയ്തതെന്നുമുള്ള കോടതിയുടെ ചോദ്യത്തിന് വിദ്യാർത്ഥികളുടെ താൽപ്പര്യം കണക്കിലെടുത്താണ് അധിക സമയം എടുക്കുന്നതെന്ന് എൻബിഇ പറഞ്ഞു.