NEET UG 2025: നീറ്റ് യുജി എഴുതുന്നവരാണോ? സമയം എങ്ങനെ ഉപയോഗിക്കണമെന്ന് അറിഞ്ഞിരിക്കണം
NEET UG 2025 Preparation and Time Management: പരീക്ഷയ്ക്ക് കൃത്യമായി സമയം എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ വിദ്യാർത്ഥികൾക്ക് ആശങ്ക ഉണ്ടാകും. അതിനാൽ, പരീക്ഷയുടെ മാർക്ക് വിവരങ്ങളെ കുറിച്ചും, സമയം എങ്ങനെ ഉപയോഗിക്കണം എന്നതിനെ കുറിച്ചും വിശദമായി അറിയാം.
2025ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് (നീറ്റ് യുജി) പരീക്ഷ മെയ് 4ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെയാണ് പരീക്ഷ. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് (എൻടിഎ) പരീക്ഷ സംഘടിപ്പിക്കുന്നത്. പരീക്ഷയ്ക്ക് കൃത്യമായി സമയം എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ വിദ്യാർത്ഥികൾക്ക് ആശങ്ക ഉണ്ടാകും. അതിനാൽ, പരീക്ഷയുടെ മാർക്ക് വിവരങ്ങളെ കുറിച്ചും, സമയം എങ്ങനെ ഉപയോഗിക്കണം എന്നതിനെ കുറിച്ചും വിശദമായി അറിയാം.
നീറ്റ് യുജി പരീക്ഷയ്ക്ക് 180 ചോദ്യങ്ങളാണ് ഉണ്ടാവുക. ഇതിൽ മുഴുവൻ ചോദ്യങ്ങൾക്കും വിദ്യാർഥികൾ ഉത്തരം എഴുതണം. കഴിഞ്ഞ വർഷം 200 ചോദ്യങ്ങളിൽ 180 ചോദ്യങ്ങൾക്ക് മാത്രമാണ് ഉത്തരം എഴുതേണ്ടിയിരുന്നത്. മൂന്ന് മണിക്കൂറാണ് പരീക്ഷയുടെ ദൈർഖ്യം. അതായത് 180 മിനിറ്റ്. അതിനാൽ ഒരു ചോദ്യത്തിന് ഒരു മിനിറ്റിൽ കൂടുതൽ സമയം ചെലവഴിക്കരുതെന്ന് സാരം. ഈ ഒരു മിനിറ്റിനുള്ളിൽ വേണം ഒരു ചോദ്യം വായിച്ചു മനസ്സിലാക്കി, അതിന്റെ ഓപ്ഷൻസ് പരിശോധിച്ച്, അതിന് ഏറ്റവും അനുയോജ്യമായ ഉത്തരം കണ്ടെത്തി, ഒഎംആർ ഷീറ്റിൽ അത് പേനകൊണ്ട് രേഖപ്പെടുത്തേണ്ടത്.
എന്നാൽ ലളിതമായ ചോദ്യങ്ങൾക്ക് ഇത്രയും സമയം വേണ്ടിവരില്ല. അതുകൊണ്ട് തന്നെ അത്തരം ചോദ്യങ്ങളിൽ നിന്നും ലഭിക്കുന്ന സമയം കഠിനമായ ചോദ്യങ്ങൾക്ക് വേണ്ടി വിനിയോഗിക്കാം. പരീക്ഷ എഴുതി തുടങ്ങുമ്പോൾ തന്നെ ശരാശരി സമയത്തിൽ തന്നെ ഓരോ ചോദ്യത്തിനും ഉത്തരം കണ്ടെത്താൻ ശ്രമിക്കുക. കൂടുതൽ സമയം എടുക്കുന്ന ചോദ്യങ്ങളാണെങ്കിൽ അത് ഒഴിവാക്കി അടുത്ത ചോദ്യത്തിലേക്ക് കടക്കാം. സമയം കൃത്യമായി ക്രമീകരിച്ച ശേഷം ഒഴിവാക്കിയ ചോദ്യത്തിലേക്ക് തിരികെ വന്ന് ഉത്തരം കണ്ടെത്താൻ ശ്രമിക്കാം.
ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളാണ് പരീക്ഷയിൽ ഉൾപ്പെടുത്തുന്നത്. ഇതിൽ ഏറ്റവും ഇഷ്ടപെട്ട വിഷയത്തിലെ ചോദ്യങ്ങൾ ആദ്യം നൽകുന്നത് ആത്മവിശ്വാസം വർധിപ്പിക്കും. ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ തന്നെ തുടക്കത്തിൽ ശ്രമിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഓരോ ശരിയുത്തരത്തിനും നാല് മാർക്ക് വീതം ലഭിക്കും. നെഗറ്റീവ് മാർക്കിങ് ഉള്ളതിനാൽ രേഖപ്പെടുത്തുന്ന ഓരോ തെറ്റുതരത്തിനും ഓരോ മാർക്ക് വീതം നഷ്ടപ്പെടും. അതിനാൽ ഉറപ്പുള്ള ഉത്തരങ്ങൾ മാത്രം രേഖപ്പെടുത്തുക.
ALSO READ: നീറ്റ് പരീക്ഷയ്ക്ക് ഷൂസിട്ട് പോകാമോ? എന്തൊക്കെ ധരിക്കാം?
180 ചോദ്യങ്ങൾക്ക് ലഭിക്കാവുന്ന പരമാവധി മാർക്ക് 720 ആണ്. ഇത് മനസ്സിൽ കണ്ടുവേണം പരീക്ഷ അഭിമുഖീകരിക്കാൻ. മുൻ വർഷങ്ങളിലെ മാർക്കോ റാങ്കോ അതേപടി ഈ വർഷവും ആവർത്തിക്കണമെന്നില്ലെന്ന കാര്യം ഓർക്കണം. പരീക്ഷാർത്ഥികളുടെ മികവ്, ചോദ്യങ്ങളുടെ നിലവാരം, എന്നിവയൊക്കെ മാർക്ക് രീതിയെ സ്വാധീനിക്കും. പൊതുവെ എളുപ്പമുള്ള ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് വരുന്നതെങ്കിലും മാർക്ക് തോത് ഉയരും. അപ്പോൾ ഉയർന്ന മർക്കിന് ഉയർന്ന റാങ്ക് ലഭിക്കണമെന്നില്ല.
എന്നാൽ, പൊതുവെ ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ വരുമ്പോൾ മാർക്ക് തോത് കുറയുകയും, മാർക്ക് അല്പം കുറഞ്ഞാലും ഭേദപ്പെട്ട റാങ്ക് കിട്ടാനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു. ഇതൊന്നും പ്രവചിക്കാവുന്ന കാര്യങ്ങൾ അല്ല. അതിനാൽ 720 മാർക്ക് വേണം വിദ്യാർഥികൾ ലക്ഷ്യം വെക്കാൻ. പരീക്ഷ കഴിഞ്ഞ് ഉത്തരസൂചികകളും മറ്റും പ്രസിദ്ധപ്പെടുത്തുമ്പോൾ അത് പരിശോധിച്ച് അതിന്മേൽ എതിർപ്പ് അറിയിക്കണമെങ്കിൽ സമയപരിധിക്കകം നിശ്ചിത ഫീസ് അടച്ച് പരാതിപ്പെടാൻ ശ്രദ്ധിക്കുക.