School Newspaper Reading: ഇനി പത്രം കയ്യിലെടുക്കാതെ രക്ഷയില്ല മക്കളേ…. സ്കൂളിൽ പത്രവായന നിർബന്ധമാക്കാൻ പോകുന്നു
UP government makes newspaper reading mandatory: ഡിജിറ്റൽ യുഗത്തിൽ വ്യാജവാർത്തകൾ തിരിച്ചറിയാനും ശരിയായ വിവരങ്ങൾ വിവേകപൂർവ്വം ഗ്രഹിക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ഉദ്ദേശ്യം.

School 3
ലഖ്‌നൗ: കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കുന്നതിനുമായി സംസ്ഥാനത്തെ സ്‌കൂളുകളിൽ പത്രവായന നിർബന്ധമാക്കാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി പാർത്ഥസാർഥി സെൻ ശർമ്മയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അറിവ് വർദ്ധിപ്പിക്കുന്നതിനൊപ്പം കുട്ടികളിൽ വിമർശനാത്മക ചിന്താശേഷിയും ഏകാഗ്രതയും വളർത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
എല്ലാ ദിവസവും രാവിലെ സ്‌കൂൾ അസംബ്ലിയിൽ പത്തു മിനിറ്റ് പത്രവായനയ്ക്കായി പ്രത്യേകം മാറ്റിവയ്ക്കും. ഓരോ ദിവസവും മാറി വരുന്ന വിദ്യാർത്ഥികൾ ദേശീയ-അന്തർദേശീയ വാർത്തകളും കായിക വിശേഷങ്ങളും അവതരിപ്പിക്കണം. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള പത്രങ്ങൾ വായനയുടെ ഭാഗമാക്കും. ഇത് കുട്ടികളുടെ പദസമ്പത്തും ഭാഷാശൈലിയും മെച്ചപ്പെടുത്താൻ സഹായിക്കും.
9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ആഴ്ചയിലൊരിക്കൽ എഡിറ്റോറിയലുകളെ അടിസ്ഥാനമാക്കി ചർച്ചകളും കുറിപ്പുകളും തയ്യാറാക്കണം. ചെറിയ ക്ലാസുകളിലെ കുട്ടികൾ ശാസ്ത്രം, പരിസ്ഥിതി, കായികം തുടങ്ങിയ വിഷയങ്ങളിലെ വാർത്താശേഖരം (Scrapbook) നിർമ്മിക്കണം. മാസത്തിലൊരിക്കൽ ആ മാസത്തെ പ്രധാന വാർത്തകൾ ഉൾപ്പെടുത്തി സ്‌കൂൾ തലത്തിൽ പത്രമോ മാസികയോ പുറത്തിറക്കണം.
ലക്ഷ്യമിടുന്ന മാറ്റങ്ങൾ
ഡിജിറ്റൽ യുഗത്തിൽ വ്യാജവാർത്തകൾ തിരിച്ചറിയാനും ശരിയായ വിവരങ്ങൾ വിവേകപൂർവ്വം ഗ്രഹിക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ഉദ്ദേശ്യം. സമകാലിക വിഷയങ്ങളിലെ അറിവ് മത്സരപരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ അവരെ സഹായിക്കും.
നിലവിൽ സർക്കാർ സ്‌കൂളുകളിലാണ് ഈ നിർദ്ദേശം നടപ്പാക്കുന്നതെങ്കിലും, ഇതിന്റെ ഗുണഫലം കണക്കിലെടുത്ത് സ്വകാര്യ സ്‌കൂളുകൾക്കും ഈ മാതൃക പിന്തുടരാവുന്നതാണെന്ന് സർക്കാർ അറിയിച്ചു.