Aniyappan: ‘ദിലീപേട്ടന്‍ കുറച്ച് പൈസ എടുത്ത് പോക്കറ്റിലിട്ടു; എനിക്കും അദ്ദേഹത്തിനും മാത്രം അറിയുന്ന കാര്യം’: അനിയപ്പന്‍
Aniyappan Opens Up About Dileep: ഷൂട്ടിംഗിനിടയിൽ ദിലീപ് തന്നെ സാമ്പത്തികമായി സഹായിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ അനിയപ്പൻ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളികൾക്ക് ഏറെ സുപരിചിതനാണ് മിമിക്രി കലാകാരനും നടനുമായ അനിയപ്പന്‍. മിമിക്രി വേദികളിൽ നിന്നും സിനിമയിലേക്ക് എത്തിയ താരം ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി. ക്രോണിക്ക് ബാച്ചിലർ എന്ന ചിത്രത്തിലെ കള്ളുകുടിയന്‍ എന്ന ഒറ്റ കഥാപാത്രം മാത്രം മതി മലയാള സിനിമയിൽ അനിയപ്പന്‍ എന്ന കലാകാരനെ മലയാളികൾ ഓർക്കാൻ.
ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് സജീവമാകുകയാണ് അനിയപ്പൻ. ആനന്ദ് ശ്രീബാല, സുമതി വളവ്, ഹൃദയപൂർവ്വം തുടങ്ങിയവയാണ് നടന്റെ രണ്ടാം വരവിലെ ചിത്രങ്ങൾ. ഇതിനു പിന്നാലെ ആസിഫ് അലി നായകനായി എത്തുന്ന ടിക്കി ടാക്ക എന്ന ചിത്രത്തിന്റെ ഭാഗം കൂടിയാണ് അദ്ദേഹം . ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രമാണ് താൻ അവതരിപ്പിക്കുന്നത് എന്നാണ് അനിയപ്പന്‍ പറയുന്നത്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
ഇപ്പേഴിതാ ദിലീപ് നായകനായി പുറത്തിറങ്ങിയ രസികൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ അനുഭവം പങ്കുവയ്ക്കുകയാണ് അനിയപ്പന്‍. ചിത്രത്തിന്റെ ഷൂട്ടിങ് അടിച്ചുപൊളിച്ചാണ് പൂർത്തിയാക്കിയത് എന്നാണ് നടൻ പറയുന്നത്. വെറുതെ ഇരിക്കുമ്പോൾ പോലും തമാശ പറയുന്ന വ്യക്തിയാണ് ദിലീപ്. നമ്മളെ ചിരിപ്പിച്ചിട്ട് അദ്ദേഹം ഒഴിഞ്ഞുമാറിക്കളയും. നമ്മൾ ചിരിക്കുന്നത് കണ്ട് സംവിധായകന്റെ വഴക്ക് കിട്ടുന്നത് നമുക്കായിരിക്കുമെന്നും നടൻ പറയുന്നു.
ദിലീപേട്ടനെ ഒരിക്കൽ പോലും മറക്കാൻ സാധിക്കില്ലെന്നാണ് നടൻ പറയുന്നത്. സാമ്പത്തികമായി ദിലീപ് സഹായിച്ചതിനെ കുറിച്ചും അനിയപ്പൻ തുറന്നുപറഞ്ഞു. ഒരിക്കൽ താൻ തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുന്ന സമയത്ത് വാടക കൊടുക്കാനുള്ള പൈസ തന്റെ കൈയ്യിൽ ഇല്ല . മുതലാളിയുമായി സംസാരിക്കുമ്പോൾ അപ്പുറത്ത് ഇരിക്കുന്ന ദിലീപ് കേള്‍ക്കുന്നുണ്ടായിരുന്നുവെന്നും തനിക്ക് അത് അറിയില്ലായിരുന്നുവെന്നുമാണ് നടൻ പറയുന്നത്. ഷൂട്ട് കഴിഞ്ഞ് പോകാന്‍ നേരം ദിലീപ് തനിക്ക് കുറച്ച് പൈസ എടുത്ത് തന്റെ പോക്കറ്റിലിട്ട് തന്നിട്ട് വാടക കൊടുക്കാന്‍ പറഞ്ഞു. തനിക്കും ദിലീപേട്ടനും മാത്രം അറിയുന്ന കാര്യമാണ് ഇതെന്നും അനിയപ്പൻ പറഞ്ഞു. ഇത് ദിലീപേട്ടന്‍ കേട്ടാൽ എന്തിനാണ് ഇതൊക്കെ പറയാന്‍ പോയതെന്ന് അദ്ദേഹം ചോദിക്കുമെന്നും ഒരുപാട് നന്മകള്‍ കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് ദിലീപ് എന്നും അനിയപ്പന്‍ കൂട്ടിച്ചേർക്കുന്നു.