Joju George:’ തുണ്ട് കടലാസല്ല കരാര്‍ പുറത്ത് വിടണം; എന്റെ തെറിവെച്ചാണ് അവർ ചുരുളി മാർക്കറ്റ് ചെയ്തത്’; ലിജോയ്‌ക്കെതിരെ ജോജു ജോർജ്
Joju George Against Lijo Jose Pellissery Over Churuli: അഞ്ച് ലക്ഷം രൂപയ്ക്ക് അഭിനയിച്ചതിന്റെ എഗ്രിമെന്റ് ഉണ്ടാവുമല്ലോ എന്നും അതുകൂടി പുറത്തുവിടണമെന്നും ജോജു പറഞ്ഞു. പൈസ കിട്ടിയില്ലെന്ന് പറഞ്ഞത് കിട്ടാത്തതിനാലാണെന്നും മൂന്ന് ദിവസമല്ല ഷൂട്ടിങ് ഉണ്ടായിരുന്നതെന്നും ജോജു പറഞ്ഞു.

Joju George, Lijo Jose Pellissery
കൊച്ചി: ചുരുളി എന്ന ചിത്രവുമായി ബന്ധപ്പെട്ട് വിവാദം കനക്കുന്നു. ഇപ്പോഴിതാ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ച് നടൻ ജോജു ജോര്‍ജ് രംഗത്ത്. തന്റെ തെറി സംഭാഷണം വെച്ചാണ് സിനിമ മാർക്കറ്റ് ചെയ്തത് എന്നാണ് ജോജു പറയുന്നത്. ഇങ്ങനെ സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ചിത്രത്തിൽ അഭിനയിക്കില്ലായിരുന്നുവെന്നും വാർത്ത സമ്മേളനത്തിൽ നടൻ പറഞ്ഞു. താന്‍ ഒപ്പിട്ട കരാര്‍ ലിജോ പുറത്ത് വിടണമെന്നും ജോജു ജോര്‍ജ് പറഞ്ഞു.
സംവിധായകനുമായുള്ള സൗഹൃദം കാരണമാണ് താൻ ചിത്രത്തിൽ അഭിനയിച്ചത് എന്നാണ് ജോജു പറയുന്നത്. ഫിലിം ഫെസ്റ്റിവലിനുവേണ്ടി നിർമിച്ച ചിത്രമാണ് ഇത്. ഐഎഫ്എഫ്കെയിൽ തെറിയില്ലാത്ത പതിപ്പാണ് പ്രദർശിപ്പിച്ചത്. തെറിയില്ലാത്ത പതിപ്പ് ലിജോ തന്നെകൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചിട്ടുണ്ട്. ഇത് ഒടിടിയിലോ തിയേറ്ററിലോ റിലീസ് ചെയ്യുന്നതിനേക്കുറിച്ച് യാതൊരു തരത്തിലുള്ള ചർച്ചയുമുണ്ടായിരുന്നില്ല. പക്ഷേ പൈസ കൂടുതൽ കിട്ടിയപ്പോൾ തെറിയുള്ള പതിപ്പ് അവർ ഒടിടിക്ക് വിറ്റുവെന്നാണ് ജോജു പറയുന്നത്.
തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്താണ് ഈ ചിത്രം ഇറങ്ങിയത്. തെറി പറഞ്ഞതിനു തനിക്കെതിരെ കേസ് വന്നു. എന്നാൽ തന്നെ ആരും വിളിച്ചില്ല. ലിജോ പോലും വിളിച്ചില്ലെന്നും ജോജു ജോര്‍ജ് പറയുന്നു. ഇത് തന്റെ വ്യക്തി ജീവിതത്തെ ബാധിച്ചുവെന്നാണ് നടൻ പറയുന്നത്. കുടുംബത്തെ പോലും ബാധിച്ചു. തന്റെ മകൾ സ്കൂളിൽ പോയപ്പോൾ കൂടെ പഠിക്കുന്ന കുട്ടി കാണിച്ചു കൊടുത്തത് താൻ തെറി വിളിക്കുന്ന ട്രോൾ ആണ്. തന്നോട് ഈ സിനിമ അഭിനയിക്കരുതായിരുന്നു എന്ന് മകള്‍ പറഞ്ഞുവെന്നും ഇത് കൊണ്ടാണ് ഇപ്പോള്‍ ഇതേക്കുറിച്ച് സംസാരിച്ചത് എന്നാണ് ജോജു പറയുന്നത്. ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ആ സിനിമയിൽ അഭിനയിക്കില്ലായിരുന്നുവെന്നും നടൻ കൂട്ടിച്ചേർക്കുന്നു.
അഞ്ച് ലക്ഷം രൂപയ്ക്ക് അഭിനയിച്ചതിന്റെ എഗ്രിമെന്റ് ഉണ്ടാവുമല്ലോ എന്നും അതുകൂടി പുറത്തുവിടണമെന്നും ജോജു പറഞ്ഞു. പൈസ കിട്ടിയില്ലെന്ന് പറഞ്ഞത് കിട്ടാത്തതിനാലാണെന്നും മൂന്ന് ദിവസമല്ല ഷൂട്ടിങ് ഉണ്ടായിരുന്നതെന്നും ജോജു പറഞ്ഞു. അതേസമയം താന്‍ സിനിമയ്ക്കും കഥാപാത്രത്തിനും ലിജോയ്ക്കും എതിരല്ലെന്നും ജോജു വ്യക്തമാക്കുന്നു.