Mohanlal: ‘ഒറ്റക്കെട്ടായി, ‘അമ്മ’യെ കൂടുതല്‍ ശക്തമാക്കാൻ പുതിയ ഭാരവാഹികൾക്ക് സാധിക്കട്ടെ’; മുൻ പ്രസിഡൻ്റിൻ്റെ ആശംസ
Mohanlal Congratulates AMMA Association: ഒറ്റക്കെട്ടായി, സംഘടനയെ മുന്നോട്ട് നയിക്കാനും പ്രവര്‍ത്തനമികവോടെ 'അമ്മ'യെ കൂടുതല്‍ ശക്തമാക്കാനും പുതിയ ഭാരവാഹികൾക്ക് സാധിക്കട്ടെയെന്നും മോഹൻലാൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം.

Mohanlal, Amma
കൊച്ചി: മലയാള സിനിമ താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികൾക്ക് ആശംസകളുമായി മുൻ പ്രസിഡൻ്റ് മോഹൻലാൽ. ‘അമ്മ’യുടെ പുതിയ നേതൃത്വത്തിന് ഹൃദയം നിറഞ്ഞ ആശംസകള്‍. ഒറ്റക്കെട്ടായി, സംഘടനയെ മുന്നോട്ട് നയിക്കാനും പ്രവര്‍ത്തനമികവോടെ ‘അമ്മ’യെ കൂടുതല്‍ ശക്തമാക്കാനും പുതിയ ഭാരവാഹികൾക്ക് സാധിക്കട്ടെയെന്നും മോഹൻലാൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
സംഘടനയിലെ അംഗങ്ങളുടെ അഭിപ്രായമനുസരിച്ച് പുതിയ നേതൃത്വം വരുമെന്നും അത് നല്ല രീതിയിൽ സംഘടനയെ മുന്നോട്ട് കൊണ്ടുപോകുമെന്നും മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം പ്രതികരിച്ചിരുന്നു. . സംഘടനയിൽ നിന്നും ആരും വിട്ടൊന്നും പോയിട്ടില്ലെന്നും എല്ലാവരും ഇതിലുണ്ടെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.
വിവാദങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് താരസംഘടനയായ അമ്മയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വാശീയേറിയ തിരഞ്ഞെടുപ്പിൽ ശ്വേതാ മോനോൻ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് രണ്ട് വനിതകൾ ‘അമ്മ’യുടെ തലപ്പത്തേക്ക് വരുന്നത്. അതേസമയം, ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ മത്സരത്തിൽ 17 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുതിർന്ന താരം ദേവനെ പരാജയപ്പെടുത്തി ശ്വേത പ്രസിഡണ്ടായത്. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച രവീന്ദ്രനെ 57 വോട്ടുകൾക്കാണ് കുക്കു പരമേശ്വരൻ പരാജയപ്പെടുത്തിയത്.
Also Read:ചരിത്രത്തിൽ ആദ്യം! ‘അമ്മ’ ഇനി വനിതകൾ നയിക്കും; ശ്വേത മേനോൻ പ്രസിഡന്റ്
ജയൻ ചേര്‍ത്തലയും ലക്ഷ്‍മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍. സരയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ്, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, ജോയ് മാത്യു, വിനു മോഹൻ, ഡോ. റോണി ഡേവിഡ് രാജ്, സിജോയ് വര്‍ഗീസ് എന്നിവരാണ് എക്സിക്യുട്ടീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് ഇത്തവണ സംഭവിച്ചിട്ടുണ്ട്. ആകെ 504 അംഗങ്ങളുള്ള അസോസിയേഷനിൽ ഇത്തവണ 298 പേരാണ് വോട്ട് ചെയ്‍തത്. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്‍തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. ഇക്കുറി 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്.