Kerala Story 2: ‘ബീഫ് അല്ല കിച്ചടി പോലും ഇങ്ങനെ കഴിക്കില്ല, ഇത് പണത്തിനോടുള്ള അത്യാർത്തി’; അനുരാഗ് കശ്യപ്
Anurag Kashyap Reacts to Kerala Story 2 Trailer: സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഫെബ്രുവരി 27നാണ് ചിത്രത്തിന്റെ റിലീസ്.

Anurag Kashyap
പ്രൊപ്പഗണ്ട ചിത്രമായ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ ‘കേരള സ്റ്റോറി 2’വിന്റെ ട്രെയ്‌ലർ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്ത് വന്നിരുന്നു. ട്രെയ്ലറിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നുവരുന്നത്. ഹിന്ദു പെൺകുട്ടികളെ നിർബന്ധിത മതംമാറ്റത്തിന് വിധേയരാക്കുന്നതും, മുസ്ലീം വിഭാഗം സമ്മതമില്ലാതെ ഹിന്ദു പെൺകുട്ടിയുടെ വായിൽ ബീഫ് വച്ച് കഴിക്കാൻ ഭീഷണിപ്പെടുത്തുന്നതുമായ രംഗങ്ങളാണ് ട്രെയിലറിൽ ഉള്ളത്. ഇപ്പോഴിതാ, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപും സിനിമയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
‘കേരള സ്റ്റോറി ഒരു ബുൾ ഷിറ്റ് പ്രൊപ്പഗണ്ട സിനിമയാണ്. അർത്ഥവത്തായ ഒരു കഥ പറയുന്നതിന് പകരം, കുറച്ച് പേരെ സന്തോഷിപ്പിക്കാൻ വേണ്ടി ആളുകളെ ഭിന്നിപ്പിക്കാനാണ് ഇതിന്റെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. ആളുകൾ ബീഫ് പോയിട്ട്, കിച്ചടി പോലും ഇത്തരത്തിൽ ആരുടെയും വായിലേക്ക് കുത്തികയറ്റില്ല.
സംവിധായകൻ അത്യാഗ്രഹിയാണ്. അയാൾക്ക് പണം ഉണ്ടാക്കണം എന്ന് മാത്രമേയുള്ളൂ. പെട്ടെന്ന് പണം സമ്പാദിക്കാനുള്ള അത്യാർത്തിയോടെ വരുന്ന ചിത്രമാണ്’ ഇതെന്നും അദ്ദേഹം പറഞ്ഞു. ഫിലിം ഫെയർ അവാർഡിനിടെയായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതികരണം.
ALSO READ: ‘ഭക്ഷണത്തിൽ രാഷ്ട്രീയം കലർത്തുന്നു, ഭാവിയിൽ അവന്മാർ എന്തൊക്കെ ചെയ്യും’; കേരള സ്റ്റോറി 2വിനെതിരെ വേടൻ
ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും വിമർശനവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും സംസ്ഥാനത്തിന്‍റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമമാണ് കേരള സ്റ്റോറി എന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ, ബീഫ്’ എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ `ഒരു ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ച കാലത്ത്, സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തോടെ നിർമ്മിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെയാണ് പ്രദർശനാനുമതി ലഭിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
അതേസമയം, സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ശ്രീദേവ് നമ്പൂതിരി എന്നയാൾ കേരള ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഇതിനെത്തുടർന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം, സെൻസർ ബോർഡ്, ചിത്രത്തിന്റെ നിർമ്മാതാവ് എന്നിവർക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. ഫെബ്രുവരി 27നാണ് ചിത്രത്തിന്റെ റിലീസ്.