Askar Ali: ‘ആസിക്ക പറഞ്ഞാൽ എനിക്ക് അഡ്മിഷൻ കിട്ടുന്ന ഒരേയൊരു കോളേജ്, വേറെ എവിടെയും എന്നെ അടുപ്പിച്ചില്ല’; അസ്‌കർ അലി
Askar Ali About Asif Ali: ആസിഫ് അലി സിനിമയിലേക്ക് വന്നതോടെയാണ് എല്ലാവർക്കും ഇതിൽ കയറിപ്പറ്റാനാകുമെന്ന് മനസിലായതെന്ന് അസ്‌കർ അലി പറയുന്നു.
ആസിഫ് അലി പറഞ്ഞിട്ടാണ് തനിക്ക് കോളേജിൽ അഡ്മിഷൻ കിട്ടിയതെന്ന് പറയുകയാണ് സഹോദരനും നടനുമായ അസ്‌കർ അലി. ആസിഫ് അലി പറഞ്ഞാൽ തനിക്ക് അഡ്മിഷൻ കിട്ടുന്ന ഒരു കോളേജ് മാത്രമേ കേരളത്തിൽ ഉള്ളൂവെന്നും, അവിടെ തന്നെയാണ് ആസിഫ് പഠിച്ചതെന്നും അസ്‌കർ പറയുന്നു. തനിക്ക് പ്ലസ് ടുവിന് മാർക്ക് കുറവായതിനാൽ മറ്റ് കോളേജുകളിലൊന്നും അഡ്മിഷൻ കിട്ടിയില്ലെന്നും താരം പറയുന്നുണ്ട്. മൂവിവേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയിലേക്കുള്ള വരവിനെ കുറിച്ചും അഭിമുഖത്തിൽ അസ്‌കർ പറയുന്നുണ്ട്. സിനിമയിലേക്ക് വരുന്നത് വരെ തനിക്ക് സിനിമയെന്നത് ഒരു സ്വപ്‌നം മാത്രമായിരുന്നുവെന്നും നടൻ പറയുന്നു. അതുവരെ തിയേറ്ററിൽ പോയി സിനിമ കാണുന്ന പരിചയം മാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളൂ. ആസിഫ് സിനിമയിലേക്ക് വന്നതോടെയാണ് എല്ലാവർക്കും ഇതിൽ കയറിപ്പറ്റാനാകുമെന്ന് മനസിലായതെന്നും നടൻ കൂട്ടിച്ചേർത്തു.
“ആസിക്ക സിനിമയിലേക്ക് വരുന്നത് വരെ സിനിമ എന്നത് എനിക്കൊരു സ്വപ്‌നം മാത്രമായിരുന്നു. തിയേറ്ററിൽ പോയി സിനിമ കാണുന്ന പരിചയം മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. സ്‌ക്രീനിൽ കാണുന്നവരൊക്കെ ശരിക്കും ഉള്ളവരാണോ, അതോ ആളുകളെ പുറത്ത് നിന്ന് എടുക്കുന്നുണ്ടോ എന്നൊന്നും നമുക്ക് അറിയില്ല. എന്നാൽ, ഇക്ക സിനിമയിൽ വന്നതോടെ എല്ലാവർക്കും കയറി പറ്റാൻ സാധിക്കുന്ന ഒന്നാണെന്ന് മനസിലായി.
ഞാൻ പത്താം ക്ലാസിലോ മറ്റോ പഠിക്കുമ്പോഴാണ് ഇക്കയുടെ ആദ്യ സിനിമ പുറത്തിറങ്ങുന്നത്. സ്‌കൂളിലൊക്കെ ഞാൻ വളരെ നിശ്ശബ്ദനായിരുന്നു. കോളേജിൽ പോയപ്പോഴാണ് ഞാൻ ഇതെല്ലം ഒന്ന് മുതലെടുത്ത് തുടങ്ങിയത്. അതൊന്നും സത്യത്തിൽ മുതലെടുക്കേണ്ട ആവശ്യമില്ല. എല്ലാം നമ്മുടെ കയ്യിൽ കൊണ്ടുവന്നു തന്നോളും. ഇക്ക പഠിച്ച അതേ കോളേജിലാണ് ഞാനും പഠിച്ചത്. ഇക്കയെ പഠിപ്പിച്ച അതേ ടീച്ചേഴ്‌സ് തന്നെയാണ് എന്നെയും പഠിപ്പിച്ചത്.
ഇക്ക പറഞ്ഞാൽ എനിക്ക് അഡ്മിഷൻ കിട്ടുന്ന കേരളത്തിലെ ഒരേയൊരു കോളേജ് അത് മാത്രമായിരുന്നു. വേറെ എവിടെയും എന്നെ അടുപ്പിച്ചിട്ടില്ല. കാരണം പ്ലസ് ടുവിൽ ഒക്കെ അത്ര നല്ല ശതമാനമായിരുന്നു എനിക്ക് ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഹോസ്റ്റൽ ജീവിതവും സുഹൃത്തുക്കളുമൊക്കെയായിരുന്നു തകർത്ത് ജീവിക്കുകയായിരുന്നു അന്ന്. പിന്നെ കോളേജ് ലൈഫിന്റെ ഇടയിൽ ചില തമാശകളൊക്കെ കാണുമല്ലോ. അതൊക്കെ തന്നെയാണ് കാര്യങ്ങൾ” അസ്‌കർ അലി പറഞ്ഞു.