Manjummel Boys Producers Case: ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന് തിരിച്ചടി, അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
Manjummel Boys Producers Plea to Quash Fraud Case Rejected: സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന് കാണിച്ച് അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദ് നൽകിയ പരാതിയിലാണ് നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കൾക്ക് തിരിച്ചടി. കേസ് റദ്ധാക്കണം എന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഷോൺ ആന്റണി, ബാബു ഷാഹിർ, സൗബിൻ ഷാഹിർ എന്നിവരുടെ ഹർജിയാണ് കോടതി തള്ളിയത്. ഈ ഘട്ടത്തിൽ കേസ് ശ്രദ്ധക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി കേസിൽ അന്വേഷണം തുടരാമെന്ന് അറിയിച്ചു. ജസ്റ്റിസ് വി ജി അരുൺ ആണ് ഹർജി പരിഗണിച്ചത്.
സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന് കാണിച്ച് അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദ് നൽകിയ പരാതിയിലാണ് നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സിനിമയ്ക്കായി പലപ്പോഴായി മുടക്കിയ ഏഴ് കോടി രൂപയോ ലാഭവിഹിതമോ തിരിച്ചുനൽകിയില്ല എന്നായിരുന്നു പരാതി. ഇതോടെ സംഭവത്തിൽ അന്വേഷണത്തിന് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നിർമാതാക്കൾക്കെതിരെ കേസെടുത്തത്.
2022 നവംബർ 30ന് പറവ ഫിലിംസിന്റെ കടവന്ത്രയിലെ ബാങ്ക് അക്കൗണ്ടിലേക്ക് 5.99 കോടി നിക്ഷേപിച്ചു. പിന്നീട് ഷോൺ ആന്റണിയുടെ കടവന്ത്രയിലെ ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപയും കൈമാറി. കൂടാതെ, 51 ലക്ഷം രൂപ പലപ്പോഴായി പണമായി കൈപറ്റിയെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ സിറാജ് വ്യക്തമാക്കിയിരുന്നു. കരാർ അനുസരിച്ച് 40 കോടി രൂപയുടെ അർഹത ഉണ്ടെന്നും അത് നൽകിയില്ലെന്നും എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: ‘മുരുകന്റെ ചക്കി ആളാകെ മാറിയല്ലോ’! സോഷ്യൽ മീഡിയയിൽ തരംഗമായി ‘പുലിമുരുകനി’ലെ മോഹൻലാലിന്റെ മകൾ
അതേസമയം, പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ
മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമ്മാണത്തിന് സൗബിനും പറവ ഫിലിംസും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സിനിമയുടെ നിർമ്മാണത്തിന്റെ ഭാഗമായി പലരുടെയും അക്കൗണ്ടിൽ നിന്ന് 28 കോടി രൂപയാണ് പറവ ഫിലിംസിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ടത്. എന്നാൽ, സിനിമയുടെ നിർമാണത്തിനായി 19 കോടി രൂപയിൽ താഴെ മാത്രമാണ് ചെലവായതെന്നും പൊലീസ് കണ്ടെത്തി. തുടർന്ന്, അന്വേഷണത്തിൽ പറവ ഫിലിംസ് ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പോലീസ് കണ്ടെത്തി. ഈ റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. ഇതോടെയാണ്, പറവാ ഫിലിംസിനെതിരെ ആദായനികുതി വകുപ്പിന്റെയും ഇഡിയുടെയും അന്വേഷണമുണ്ടായത്.