P Jayarajan about Narivetta Movie: ‘കൃത്യമായ രാഷ്ട്രീയം പറയുന്ന, ചർച്ച ചെയ്യപ്പെടേണ്ട ചിത്രം’; നരിവേട്ടയെ പ്രശംസിച്ച് പി. ജയരാജൻ
P Jayarajan about Narivetta Movie: ചിത്രം, മുത്തങ്ങ ആദിവാസി സമരവും പോലീസ് നരനായാട്ടും പുതു തലമുറയെ ഓർമ്മിപ്പിക്കുന്നുവെന്നും അന്നത്തെ ഭരണകൂടവും പോലീസും നിസ്സഹായരായ ആദിവാസി ജനവിഭാഗത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് കൃത്യമായി വരച്ചു കാണിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ടൊവിനോ തോമസ് നായകനായത്തിയ ഏറ്റവും പുതിയ ചിത്രം നരിവേട്ടയെ പ്രശംസിച്ച് മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ. സിനിമ കൃത്യമായ രാഷ്ട്രീയം പറയുന്ന അതിമനോഹരമായ ചലച്ചിത്രാവിഷ്കാരമാണെന്ന് അദ്ദേഹം പറഞ്ഞു.
ചിത്രം, മുത്തങ്ങ ആദിവാസി സമരവും പോലീസ് നരനായാട്ടും പുതു തലമുറയെ ഓർമ്മിപ്പിക്കുന്നുവെന്നും അന്നത്തെ ഭരണകൂടവും പോലീസും നിസ്സഹായരായ ആദിവാസി ജനവിഭാഗത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് കൃത്യമായി വരച്ചു കാണിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമ എല്ലാവരും തീർച്ചയായും കാണണമെന്നും ചർച്ച ചെയ്യണമെന്നും ജയരാജൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
ടൊവിനോ തോമസിനെ പ്രധാനകഥാപാത്രമാക്കി അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രമാണ് നരിവേട്ട. ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിയറ്റുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നോട്ട് പോവുകയാണ്.
പി. ജയരാജന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
ടോവിനോ തോമസിനെ നായകനാക്കി പ്രിയ സുഹൃത്തും ഇരിട്ടി സ്വദേശിയുമായ അനുരാജ് മനോഹർ സംവിധാനം ചെയ്ത “നരിവേട്ട” എന്ന സിനിമ കഴിഞ്ഞ ദിവസം കണ്ടു.ചിത്രത്തിന്റെ കഥയും ഇരിട്ടിക്കാരൻ തന്നെ.യുവതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ ശ്രീ:അബിൻ ജോസഫ്.
കൃത്യമായ രാഷ്ട്രീയം പറയുന്ന അതി മനോഹരമായ ഒരു ചലച്ചിത്രാവിഷ്കാരമാണ് “നരിവേട്ട”.എകെ ആന്റണി മുഖ്യമന്ത്രിയും കെ സുധാകരൻ വനം വകുപ്പ് മന്ത്രിയും ആയിരുന്ന 2003 കാലഘട്ടത്തിൽ നടന്ന മുത്തങ്ങ ആദിവാസി സമരവും പോലീസ് നരനായാട്ടും പുതു തലമുറയെ ഓർമ്മിപ്പിക്കുന്നു ഈ സിനിമ.അന്നത്തെ ഭരണകൂടവും പോലീസും നിസ്സഹായരായ ആദിവാസി ജനവിഭാഗത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് കൃത്യമായി വരച്ചു കാണിക്കുന്നു.
കഥയാവുമ്പോൾ സംഭവങ്ങളുടെ ചിത്രീകരണം മാത്രമല്ല ഭാവനയും കേറിവരും. അതും സിനിമയിൽ കാണാനാവും. അതേസമയം മാവോയിസ്റ്റ് ബന്ധം ചുമത്തി നടത്തുന്ന ആദിവാസി വേട്ടയെക്കുറിച്ചും പ്രേക്ഷകരെ ഓർമിപ്പിക്കുന്നു.
മുൻനിര താരങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് മികച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ക്വാളിറ്റിയിൽ ഇത്തരമൊരു ചിത്രം പുറത്തിറങ്ങിയ അണിയറ പ്രവർത്തകരെ അഭിനന്ദിക്കുന്നു…
തീർച്ചയായും ഏവരും കാണുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യേണ്ട സിനിമയാണിത്….