Kunchacko boban: മൂപ്പർ ഉമ്മൻചാണ്ടിയുടെ ഭരണത്തിന്റെ ആലസ്യത്തിലാണ് ….. കുഞ്ചാക്കോ ബോബനെ ട്രോളി ഡിവൈഎഫ്െഎ നേതാവ്
DYFI Leader Sarin Shashi Criticises Actor Kunchacko Boban: കുറ്റവാളികളെ വളർത്തുന്നതിനു പകരം കുറ്റമറ്റവരെ സംരക്ഷിക്കാനാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു

Kunjakko Boban
കൊച്ചി: നടൻ കുഞ്ചാക്കോ ബോബന്റെ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി രംഗത്ത്. സ്‌കൂൾ കുട്ടികൾക്ക് മികച്ച ഭക്ഷണം നൽകുന്നതിനേക്കാൾ മുൻഗണന ജയിലുകളിലെ തടവുകാർക്ക് നൽകുന്നുണ്ടെന്ന കുഞ്ചാക്കോ ബോബന്റെ പ്രസ്താവനയെയാണ് സരിൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചത്.
തൃക്കാക്കര മണ്ഡലത്തിലെ സ്‌കൂൾ കുട്ടികൾക്കായി ഉമാ തോമസ് എംഎൽഎ ആരംഭിച്ച പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടന വേളയിലായിരുന്നു കുഞ്ചാക്കോ ബോബന്റെ പരാമർശം. വിദ്യാലയങ്ങളിൽ ലഭിക്കുന്നതിനേക്കാൾ നല്ല ഭക്ഷണം ഇപ്പോൾ ജയിലുകളിലെ തടവുകാരാണ് കഴിക്കുന്നതെന്നും ഇതിന് മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുറ്റവാളികളെ വളർത്തുന്നതിനു പകരം കുറ്റമറ്റവരെ സംരക്ഷിക്കാനാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു. ഈ പ്രസ്താവനയോട് പ്രതികരിച്ച സരിൻ ശശി, കുഞ്ചാക്കോ ബോബൻ ഇപ്പോഴും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണെന്ന് പരിഹസിച്ചു. ആ കാലമൊക്കെ കഴിഞ്ഞെന്നും ഇപ്പോൾ സ്‌കൂളുകളിൽ ബിരിയാണിയും ഫ്രൈഡ് റൈസും വരെ നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ പഴയ ചിന്താഗതിയിൽ നിന്ന് പുറത്തുവന്ന് നാടിന്റെ ഇപ്പോഴത്തെ അവസ്ഥ കാണാനും സരിൻ ശശി കുറിപ്പിൽ പറയുന്നു.