സുരേഷ് കുമാർ പറഞ്ഞത് മുഴുവനും ശരിയല്ല, തൊഴുത്തിൽ കിടക്കേണ്ട അവസ്ഥ വന്നു, പക്ഷെ ചിലർ രക്ഷിച്ചു: നിർമാതാവ് അജിത് തലപ്പിള്ളി
Sureshinteyum Sumalathayudeyum Hrudayahariyaya Pranayakadha Movie Producer Ajith Thalappilly : നാല് കോടി രൂപ ബജറ്റ് ഇട്ട ചിത്രം പൂർത്തിയാക്കിയത് 20 കോടി രൂപയ്ക്കായിരുന്നു. സിനിമയുടെ ബജറ്റ് നിയന്ത്രിക്കാൻ സംവിധായകൻ വേണ്ടത് ഒന്നും ചെയ്തില്ലയെന്നും നിർമാതാവ് തുറന്നടിച്ചു.

മലയാള സിനിമയിലെ പ്രൊഡ്യൂസർമാർ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ജി സുരേഷ് കുമാർ ഉൾപ്പെടെയുള്ള നിർമാതാക്കൾ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. താരങ്ങൾ പ്രതിഫലം വർധിപ്പിക്കുന്നതും അണിയറപ്രവർത്തകർ നിയന്ത്രണമില്ലാതെ സിനിമ നിർമിക്കുന്നതും ഉൾപ്പെടെ നിരവധി വിഷയങ്ങളാണ് വാർത്തസമ്മേളനത്തിലൂടെ നിർമാതാക്കൾ വെളിപ്പെടുത്തിയത്. നിർമാതാക്കളുടെ തുറന്നുപ്പറച്ചില്ലിനിടെ സുരേഷിൻ്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയക്കഥ എന്ന സിനിമയുടെ നിർമാണ ചിലവിനെ കുറിച്ചുള്ള ചർച്ചയും ഉടലെടുത്തിരുന്നു.
നാല് കോടി രൂപ മാത്രം ബജറ്റിട്ട ചിത്രം പൂർത്തിയാക്കിയത് 20 കോടി രൂപയ്ക്കായിരുന്നു. എന്നാൽ തിയറ്ററിൽ എത്തിയ ചിത്രം അമ്പെ പരാജയമാകുയും അടുത്ത ദിവസം വാഷ്ഔട്ടായി പോകുകയും ചെയ്തിരുന്നു. പടം തിയറ്ററിൽ പരാജയപ്പെട്ടതോടെ സിനിമയുടെ പ്രൊഡ്യൂസർമാർ ബെൻസ് കാറും വീടും വെറ്റു തൊഴുത്തിലായി എന്നായിരുന്നു നിർമാതാവ് സുരേഷ് കുമാർ വാർത്തസമ്മേളനത്തിൽ പരാമർശിച്ചത്. ഇക്കാര്യം പിന്നീട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. സുരേഷിൻ്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയക്കഥ സംവിധായകനെതിരെ ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ തന്നെ ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരുന്നു. അവസാനം സിനിമയുടെ നിർമാതാക്കളിൽ ഒരാളായ അജിത് തലപ്പിള്ളി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് അജിത് വിവാദ സംഭവത്തിന് പിന്നിലെ യാഥാർഥ്യമെന്താണ് തുറന്ന് പറഞ്ഞിരിക്കുന്നത്.
നിർമാതാവ് സുരേഷ് കുമാറും സോഷ്യൽ മീഡിയയിലും പറയുന്ന കാര്യങ്ങൾ മുഴുവൻ ശരിയല്ല. സുരേഷിൻ്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയക്കഥ നിർമിച്ചതിൻ്റെ പേരിൽ താൻ ഭാഗ്യം കൊണ്ട് മാത്രമാണ് തൊഴുത്തിൽ ആകാതിരുന്നതെന്ന് അജിത് തലപ്പിള്ളി മനോരമയോട് പറഞ്ഞു. സിനിമ നിർമിച്ചതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷിച്ചത് ഗോകുലം മൂവീസ് ഉൾപ്പെടെയുള്ള ചിലരാണ്. സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ നാല് കോടി രൂപയ്ക്ക് 45 ദിവസം കൊണ്ട് ചിത്രം പൂർത്തിയാക്കാമെന്ന് പറഞ്ഞാണ് സിനിമ തുടങ്ങിയത്. ഷൂട്ടിങ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് സിനിമയുടെ ആകെ ഷെഡ്യൂൾ 75 ദിവസമാക്കി ഉയർത്തി. എന്നാൽ ചിത്രീകരണം പൂർത്തിയായപ്പോഴേക്കും 110 ദിവസം പിന്നിട്ടു നിർമാതാവ് പറഞ്ഞു.




ചിത്രീകരണം തുടങ്ങിയതിന് ശേഷം സംവിധായകൻ തന്നോട് സംസാരിച്ചിട്ടില്ല. എന്തേലും ചോദിക്കണമെങ്കിൽ പ്രൊഡക്ഷൻ കൺട്രോളറോട് സംസാരിക്കാനെ പറ്റൂ. കരാറിൽ ഏർപ്പെടുമ്പോൾ സംവിധായകന് പ്രതിഫലത്തിന് പുറമെ സിനിമയുടെ ലാഭത്തിൻ്റെ 30 ശതമാനം നൽകാമെന്നുമായിരുന്നു. സൂപ്പർ ഹിറ്റാക്കിയ മൂന്ന് ചിത്രങ്ങളുടെ സംവിധായകനല്ലേ എന്ന വിശ്വാസത്തിലാണ് വലിയ താരങ്ങൾ ഒന്നുമില്ലാതെ സിനിമയ്ക്ക് കൈകൊടുത്തത്. ചിത്രീകരണം പൂർത്തിയായി പത്തിരുപത് ദിവസം കഴിഞ്ഞപ്പോഴേക്കും സിനിമയുടെ ആകെ ബജറ്റ് കഴിഞ്ഞു. ബജറ്റ് നിയന്ത്രണവിധേയമാക്കാൻ സംവിധായകൻ ഒന്നും ചെയ്തില്ല. കലാസംവിധാനനത്തിലാണ് കൂടുതൽ പണം ചിലവായത്, കൂടാതെ ചില ഡേറ്റുകളുടെ പ്രശ്നങ്ങളും ബാധിച്ചു. ഇക്കാര്യങ്ങൾ സംവിധായകൻ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ അഞ്ചോ ആറോ കോടി രൂപ കുറയ്ക്കാൻ സാധിക്കുമായിരുന്നുയെന്ന് അജിത് തലപ്പിള്ളി വ്യക്തമാക്കി.
കൈയ്യിലുള്ള പണം എല്ലാം തീർന്ന് സിനിമയുടെ നിർമാണം നിന്ന് പോകുമെന്ന സാഹചര്യത്തിൽ ഗോകുലം മൂവീസ് ഉൾപ്പെടെയുള്ളവർ ചിലർ സഹായത്തിന് എത്തിയതോടെയാണ് ഷൂട്ടിങ് പൂർത്തിയാക്കാൻ സാധിച്ചത്. മുടക്കിയ പണം തിരിച്ചുപിടിക്കാൻ സാധിക്കാതെ കനത്ത സാമ്പത്തിക നഷ്ടം ഉണ്ടായതോടെയാണ് പരാതിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമീപിച്ചത്. മീറ്റിങ്ങിന് വിളിച്ചപ്പോൾ സംവിധായകൻ തനിക്ക് പണം നൽകി സഹായിക്കാനാകില്ല, മറ്റെന്തങ്കിലും തന്നെ കൊണ്ട് കഴിയാവുന്നത് ചെയ്യാമെന്ന് പറഞ്ഞുയെന്ന് അജിത് കൂട്ടിച്ചേർത്തു.