Shah Rukh Khan: ഷാരൂഖ് ഖാന്റെ വസതിയിൽ വനംവകുപ്പിന്റെ പരിശോധന; നടപടി തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന പരാതിയിൽ
BMC Officials Inspect Shah Rukh Khan’s Residence: സൈറ്റിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ നിമാനുസൃതമാണോയെന്ന് പരിശോധിക്കാനാണ് സംഘം സ്ഥലം സന്ദർശിച്ചത്. അറബിക്കടലിന്റെ തീരത്തോട് ചേർന്നുള്ള കെട്ടിടമായത് കൊണ്ടാണ് തീരദേശ നിയന്ത്രണ മേഖലാ നിയമങ്ങൾ ഇതിൽ ബാധകമാകുന്നത്.
മുംബൈ: തീരദേശ നിർമ്മാണ നിയന്ത്രണ നിയമം ലംഘിച്ചെന്ന പരാതിയിൽ നടൻ ഷാറൂഖ് ഖാന്റെ വീട്ടിൽ വനം വകുപ്പിന്റെ പരിശോധന. മുംബൈ ബാന്ദ്രയിൽ കടൽതീരത്തോട് ചേർന്നുള്ള നടന്റെ ‘മന്നത്ത്’ എന്ന വീട്ടിലാണ് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനും (ബിഎംസി) വനംവകുപ്പും ചേർന്ന് ഇന്നലെ (ജൂൺ 20) പരിശോധന നടത്തിയത്. നടന്റെ വസതിയിലെ നവീകരണ പ്രവർത്തനങ്ങൾ നിയമം ലംഘിച്ചാണെന്നുകാട്ടി ആക്ടിവിസ്റ്റായ സന്തോഷ് ദൗണ്ട്കർ നൽകിയ പരാതിയിലാണ് പരിശോധന.
സൈറ്റിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ നിമാനുസൃതമാണോയെന്ന് പരിശോധിക്കാനാണ് സംഘം സ്ഥലം സന്ദർശിച്ചത്. അറബിക്കടലിന്റെ തീരത്തോട് ചേർന്നുള്ള കെട്ടിടമായത് കൊണ്ടാണ് തീരദേശ നിയന്ത്രണ മേഖലാ നിയമങ്ങൾ ഇതിൽ ബാധകമാകുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ബിഎംസിയുടെ എച്ച്-വെസ്റ്റ് വാർഡ് കെട്ടിട, ഫാക്ടറി വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് എത്തിയിരുന്നു. ആവശ്യമായ എല്ലാ രേഖകളും അധികാരികൾക്ക് കൈമാറുമെന്ന് മന്നത്തിന്റെ പ്രതിനിധികൾ അറിയിച്ചതായാണ് വിവരം.
വനം വകുപ്പിനെ സഹായിക്കുക എന്നതിനപ്പുറം തങ്ങൾക്ക് ഇതിൽ നേരിട്ടുള്ള ഇടപെടൽ ഇല്ലെന്ന് ബിഎംസി ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരിശോധനാ റിപ്പോർട്ട് ഉദ്യോഗസ്ഥർ പരാതിക്കാരന് ഉടൻ സമർപ്പിക്കും. അംഗീകാരമില്ലാത്ത നിർമ്മാണം നടന്നിട്ടുണ്ടോ, അംഗീകൃത പ്ലാനുകളിൽ നിന്ന് വ്യതിയാനം സംഭവിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ വിശദീകരിക്കും.
ALSO READ: ദൃശ്യം 3 ഒക്ടോബറിൽ എത്തും; ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ലെന്ന് ആശിർവാദ് സിനിമാസ്
ഈ വർഷം മെയ് മാസത്തിലാണ് മന്നത്തിലെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രധാന ഹെറിറ്റേജ് ബംഗ്ലാവിന് സമീപമുള്ള കെട്ടിടത്തിൽ രണ്ട് പുതിയ നിലകൾ കൂടി ചേർക്കുകയാണ് ചെയ്യുന്നത്. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത് കൊണ്ടുതന്നെ ഷാരൂഖ് ഖാനും കുടുംബവും നിലവിൽ ബാന്ദ്രയിലെ സമീപത്തുള്ള ഒരു കെട്ടിടത്തിലാണ് താമസം. അതേസമയം, നിർമ്മാണ പ്രവർത്തനങ്ങൾ നിയമം ലംഘിച്ചല്ലെന്ന് ഷാറൂഖ് ഖാന്റെ ഓഫീസ് പ്രതികരിച്ചു.