Amrutha Suresh: തുടർച്ചയായി കവർ സോങ്ങുകൾ അയച്ചു, ഒടുവിൽ എ.ആർ റഹ്മാൻ്റെ വിളിയെത്തി; ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് പങ്കുവെച്ച് അമൃത സുരേഷ്
"Sent Covers Regularly, Then the Magic Happened!" Amrutha Suresh on AR Rahman's Unexpected Call: സോഷ്യൽ മീഡിയയുടെ തുടക്കം മുതൽ, അദ്ദേഹത്തിലേക്ക് എനിക്ക് ഏതെങ്കിലും തരത്തിൽ ഒരു ആക്സസ് കിട്ടിത്തുടങ്ങിയ കാലം മുതൽ ഞാൻ സാറിന് മെസേജ് അയച്ചു തുടങ്ങി. വർഷങ്ങളോളം നിരന്തരം ഞാൻ എൻ്റെ പാട്ടുകൾ അയച്ചുകൊണ്ടേയിരുന്നു. ഒരിക്കൽ സ്റ്റുഡിയോയിൽ പാട്ടിൻ്റെ റെക്കോർഡിങ് കഴിഞ്ഞ് നോക്കിയപ്പോഴാണ് ഞെട്ടിപ്പോയത്
നിരന്തരമായ പരിശ്രമങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ തൻ്റെ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് പൂവണിഞ്ഞതിൻ്റെ സന്തോഷം പങ്കുവെച്ച് പ്രിയ ഗായിക അമൃത സുരേഷ്. എ.ആർ റഹ്മാനൊപ്പം പാടാൻ അവസരം ലഭിച്ചതിന് പിന്നിലെ കൗതുകകരമായ അനുഭവമാണ് താരം ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുന്നത്.
താൻ പാടിയ കവർ സോങ്ങുകൾ എ.ആർ റഹ്മാന് പതിവായി അയച്ചുകൊടുക്കുന്ന ശീലം അമൃതയ്ക്കുണ്ടായിരുന്നു. തൻ്റെ പാട്ടുകൾ അദ്ദേഹം ശ്രദ്ധിക്കുമെന്നോ അതിന് മറുപടി നൽകുമെന്നോ അമൃത പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഒരു ദിവസം സാക്ഷാൽ എ.ആർ റഹ്മാൻ അമൃതയുടെ പാട്ടിനോട് പ്രതികരിക്കുകയായിരുന്നു. ചെറുപ്പം മുതലേ താൻ ആരാധിച്ചിരുന്ന ആളാണ് എ.ആർ റഹ്മാൻ എന്നും, അദ്ദേഹം തൻ്റെ കൂടെയുള്ള ഒരാളെ പോലെയാണ് തോന്നിയിട്ടുള്ളത് എന്നും താരം പറയുന്നു.
“സോഷ്യൽ മീഡിയയുടെ തുടക്കം മുതൽ, അദ്ദേഹത്തിലേക്ക് എനിക്ക് ഏതെങ്കിലും തരത്തിൽ ഒരു ആക്സസ് കിട്ടിത്തുടങ്ങിയ കാലം മുതൽ ഞാൻ സാറിന് മെസേജ് അയച്ചു തുടങ്ങി. വർഷങ്ങളോളം നിരന്തരം ഞാൻ എൻ്റെ പാട്ടുകൾ അയച്ചുകൊണ്ടേയിരുന്നു. ഒരിക്കൽ സ്റ്റുഡിയോയിൽ പാട്ടിൻ്റെ റെക്കോർഡിങ് കഴിഞ്ഞ് നോക്കിയപ്പോഴാണ് ഞെട്ടിപ്പോയത്. സാറ് എൻ്റെ പാട്ട് കാണുകയും, ലൈക്ക് നൽകുകയും ചെയ്തിരുന്നു. പിന്നെ ഞാൻ നോക്കിയപ്പോൾ അദ്ദേഹം ഞാൻ അയച്ച എല്ലാ പാട്ടുകൾക്കും റിയാക്ട് ചെയ്തിട്ടുണ്ട്.”
ഒരിക്കൽ എ.ആർ റഹ്മാൻ റെക്കോർഡിങ്ങിന് വിളിച്ചിട്ടും പോകാൻ കഴിഞ്ഞില്ല എന്ന് അമൃത വെളിപ്പെടുത്തി. “സ്റ്റീഫൻ ചേട്ടൻ്റെ യു.എസ് ടൂറിന് പോയപ്പോൾ എനിക്ക് നിർത്താതെ കോളുകൾ വരുന്നു. ഇൻസ്റ്റയെടുത്ത് നോക്കിയപ്പോൾ റഹ്മാൻ സാർ എൻ്റെ പാട്ട് ഷെയർ ചെയ്തിരുന്നു. ‘മുൻപേ വാ” എന്ന പാട്ടിൻ്റെ കവർ വേർഷനായിരുന്നു അത്. പിന്നാലെ റഹ്മാൻ സാറിൻ്റെ സ്റ്റുഡിയോയിൽ നിന്ന് റെക്കോർഡിങ്ങിന് വേണ്ടി എന്നെ വിളിച്ചു. പക്ഷേ ഞാൻ യു.എസിലായതുകൊണ്ട് പോകാൻ കഴിഞ്ഞില്ല. ഞാനാകെ തകർന്നുപോയി.” അമൃത ഓർത്തെടുത്തു
Also Read: Drishyam 3 : ഇതെന്താ സീരിയലോ…. ട്രോളുകളില്‍ നിറഞ്ഞ് ദൃശ്യവും ജീത്തു ജോസഫും
“പിന്നീട് ഒരു ഓസ്ട്രേലിയൻ ടൂറുണ്ടായിരുന്നു. ആ ഷോ കഴിഞ്ഞ് തിരിച്ചുവരുന്ന വഴി എയർപോർട്ടിൽ തൊട്ടപ്പുറത്തെ ഗേറ്റിൽ റഹ്മാൻ സാർ ഉണ്ടെന്ന് അറിഞ്ഞു. ഞാൻ ബാഗും പെട്ടിയുമൊക്കെ എടുത്ത് ഓടി ചെല്ലുകയായിരുന്നു. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു. ‘സാർ വിളിച്ചപ്പോൾ ഞാൻ യു.എസ് ടൂറിലായിരുന്നു’ എന്ന് അദ്ദേഹത്തോട് പറഞ്ഞൂ. ‘ഞാൻ വിളിക്കാം’ എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞ മറുപടി.”
“അങ്ങനെ ഒരു ദിവസം അദ്ദേഹത്തിൻ്റെ ഓഡിയോ ലോഞ്ചിൻ പെർഫോം ചെയ്യാനായി എനിക്ക് ഒരു കോൾ വന്നു. ശ്രുതി ഹാസ്സൻ പാടിയ പാട്ടായിരുന്നു അത്. എൻ്റെ ഒരു ടോണിന് ചേർന്ന പാട്ടേ ആയിരുന്നില്ല. സാറിന് ഇനി അളുമാറി പോയതാണൊ എന്ന് വരെ തോന്നി. ഞാൻ പ്രാക്ടീസ് ചെയ്യുന്ന സമയത്ത് സർ എൻ്റെ അടുത്ത് വന്ന് എല്ലാം ഓക്കെയല്ലേ എന്ന് ചോദിച്ചു. അന്ന് ആ ഷോയിൽ പെർഫോം ചെയ്തതിന് ശേഷം ഇപ്പോൾ അദ്ദേഹത്തിൻ്റെ ഷോകളിൽ ഞാൻ പാടുന്നുണ്ട്. സാർ പിയാനോ വായിക്കുമ്പോൾ അടുത്ത് നിന്ന് മൈക്ക് പിടിച്ച് പാടാൻ സാധിക്കുക എന്ന് പറയുന്നത് ഞാൻ മാനിഫെസ്റ്റ് ചെയ്തിട്ടുള്ള കാര്യങ്ങളാണ്. അതാണ് ഇപ്പോൾ ലൈഫിൽ നടന്നികൊണ്ടിരിക്കുന്നത്.” അമൃത പറഞ്ഞു.
English Summary
Singer Amrutha Suresh revealed in a recent interview how she landed a recording opportunity with music maestro AR Rahman. She used to regularly send him her musical covers without expecting a reply. Ultimately, Rahman noticed her talent, reacted to her work, and invited her for a recording session.