Jana Nayagan Leak: മുഖ്യപ്രതിയായ എഡിറ്റർ ഉൾപ്പെടെ 3 പേർ കൂടി അറസ്റ്റിൽ; ജനനായകന്റെ ദൃശ്യങ്ങൾ ചോർന്ന കേസ്
തമിഴ്നാട് സൈബർ ക്രൈം വിങ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. മറ്റൊരു സിനിമയുടെ എഡിറ്റിംഗ് ജോലികൾക്കിടെയാണ് ഈ പ്രതിക്ക് ജനനായകൻ സിനിമയുടെ ദൃശ്യങ്ങളിലേക്ക് പ്രവേശനം ലഭിച്ചത്. ശേഷം ഇയാൾ ഈ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പൂർണ്ണരൂപത്തിൽ ആക്കി മറ്റുള്ളവർക്ക് കൈമാറുകയായിരുന്നു എന്നാണ് സൂചന. തുടർന്ന് ഇവ സോഷ്യൽ മീഡിയയിലൂടെയും മറ്റു വെബ്സൈറ്റുകളിലൂടെയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു

Jananyagan
ദളപതി വിജയ് നായകനാകുന്ന ജനനായകൻ സിനിമയുടെ ദൃശ്യങ്ങൾ ചോർന്ന കേസിൽ മുഖ്യപ്രതി ഉൾപ്പെടെ മൂന്നുപേർ കൂടി അറസ്റ്റിൽ. ദൃശ്യങ്ങൾ ചോർത്തിയത് ഒരു ഫ്രീലാൻസ് അസിസ്റ്റന്റ് എഡിറ്ററാണ്. തമിഴ്നാട് സൈബർ ക്രൈം വിങ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. മറ്റൊരു സിനിമയുടെ എഡിറ്റിംഗ് ജോലികൾക്കിടെയാണ് ഈ പ്രതിക്ക് ജനനായകൻ സിനിമയുടെ ദൃശ്യങ്ങളിലേക്ക് പ്രവേശനം ലഭിച്ചത്.
ശേഷം ഇയാൾ ഈ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പൂർണ്ണരൂപത്തിൽ ആക്കി മറ്റുള്ളവർക്ക് കൈമാറുകയായിരുന്നു എന്നാണ് സൂചന. തുടർന്ന് ഇവ സോഷ്യൽ മീഡിയയിലൂടെയും മറ്റു വെബ്സൈറ്റുകളിലൂടെയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. പിടിയിലായ മൂന്നു പ്രതികളെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ALSO READ:ജനനായകൻ ചോർച്ച: 6 പേർ അറസ്റ്റിൽ; 300 ലിങ്കുകൾ നീക്കം ചെയ്തു
ഏപ്രിൽ 9 നായിരുന്നു സിനിമ മേഖലയെ ഒട്ടാകെ ഞെട്ടിച്ചുകൊണ്ട് ജനനായകൻ സിനിമയുടെ ദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചത്. സിനിമ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ആശങ്കകളും വിവാദങ്ങളും നിലനിൽക്കേ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചത് വലിയ രീതിയിലുള്ള ഞെട്ടലാണ് സിനിമ പ്രേക്ഷകരിലും അണിയറ പ്രവർത്തകരിലും ഉണ്ടാക്കിയത്. മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ള സിനിമയുടെ വീഡിയോയുടെ പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റർനെറ്റിലൂടെ പ്രചരിച്ചത്.
സിനിമയുടെ ഇൻട്രോയും ക്ലൈമാക്സും അടക്കം ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. ജനനായകന്റെ നിർമ്മാതാക്കളായ കെവിഎം പ്രൊഡക്ഷൻസ് നൽകിയ പരാതിയിലാണ് നിയമനടപടികൾ സ്വീകരിച്ചത്. കൂടാതെ ചിത്രത്തിന്റെ ഓൺലൈൻ വ്യാപനം തടയുന്നതിന്റെ ഭാഗമായി 300 ഓളം ലിങ്കുകളും ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്തിരുന്നു.