Jananayagan: “ജനനായകൻ” മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നു, ബീസ്റ്റിലും തുപ്പാക്കിയിലും ഇതുണ്ട് ; പരാതി നൽകി INL
INL Case against Jananayagan: നടൻ വിജയേയും സംവിധായകനെയും സിനിമ നിർമാതാവിനെയും വിഷയത്തിൽ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും ഐഎൻഎൽ നൽകിയ പരാതിയിൽ ആവശ്യം ഉന്നയിക്കുന്നു. ജനനായകന്റെ ട്രെയിലർ കഴിഞ്ഞദിവസം മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സീനിൽ ഒരു മുസ്ലിം വ്യക്തി ഗ്രാമത്തിൽ ആഘോഷത്തിനിടയിൽ ഒരു പൊതുസ്ഥലത്ത് ബോംബ് വയ്ക്കുന്നതായി ഒരു രംഗമുണ്ട് എന്നും പരാതിയിൽ പറയുന്നു......

Vijay Jananayagan
നടൻ വിജയ് നായകനാകുന്ന ജനനായകൻ സിനിമയ്ക്കെതിരെ പരാതിയുമായി ഇന്ത്യൻ നാഷണൽ ലീഗ് പാർട്ടി. സിനിമയിൽ മുസ്ലിം വിരുദ്ധതയാണ് പ്രചരിപ്പിക്കുന്നത്. ബീസ്റ്റ്, തുപ്പാക്കി പോലുള്ള സിനിമകളിലും ഇത്തരത്തിൽ മുസ്ലിം വിരുദ്ധമായ രംഗങ്ങൾ ഉണ്ടായിരുന്നുവെന്നും ഐഎൻഎൽ ആരോപിക്കുന്നു. ചെന്നൈ പോലീസ് കമ്മീഷണർക്ക് ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് ടാഡ ജെ അബ്ദുൽ റഹീം പരാതി നൽകി. സമൂഹത്തിൽ സ്പർദ്ധ ഉണ്ടാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് തടയാനാണ് വിജയ് ശ്രമിക്കുന്നതെന്നും പരാതിയിൽ ആരോപണം.
വിജയിയെയും സംവിധായകനെയും സിനിമയുടെ നിർമ്മാതാവിനെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും പരാതിയിൽ ആവശ്യം ഉന്നയിക്കുന്നു. ജനനായകന്റെ ഒരു ട്രെയിലർ കഴിഞ്ഞദിവസം മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ ഒരു മുസ്ലിം വ്യക്തി ഗ്രാമത്തിലെ ആഘോഷത്തിന് ഇടയിൽ പൊതുസ്ഥലത്ത് ബോംബ് വയ്ക്കുന്നതായി ഒരു രംഗമുണ്ട്. തുപ്പാക്കി, ബീസ്റ്റ് പോലുള്ള ചിത്രങ്ങളിലും വിജയ് ഇത്തരത്തിൽ മുസ്ലിങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ട്. സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നൽകിയിട്ടില്ലെങ്കിലും നടനും നിർമ്മാതാവും സംവിധായകനും ചേർന്ന് സമൂഹത്തിൽ മുസ്ലിം വിരുദ്ധ പ്രചരിപ്പിച്ച് കലാപം ഉണ്ടാക്കാൻ ആണ് ശ്രമിക്കുന്നത് എന്നും പരാതിയിൽ പറയുന്നു.
അതിനിടെ കഴിഞ്ഞദിവസം ജനനായകന്റെ പതിപ്പ് ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. മൂന്നുമണിക്കൂറോളം നീളമുള്ള സിനിമയുടെ പല ഭാഗങ്ങൾ കട്ട് ചെയ്താണ് ഇന്റർനെറ്റിൽ പ്രചരിച്ചത്. സിനിമയുടെ ഇൻട്രോയും ക്ലൈമാക്സും അടക്കമുള്ള രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ആശങ്ക നിലനിൽക്കെ ഇത്തരത്തിൽ വീഡിയോ പ്രചരിച്ചത് സിനിമാ മേഖലയെ തന്നെ ആകെ ഞെട്ടിച്ച സംഭവമായി മാറി.നടൻ വിജയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് അവസാന ചിത്രം എന്ന നിലയിലാണ് ജനനായകൻ റിലീസ് ചെയ്യാനിരുന്നത്. എന്നാൽ ഇനിയും റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു വ്യക്തത വരുത്തുവാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടില്ല.