Kamal Haasan Kannada row: ‘സമയപരിധി അവസാനിച്ചു’; കമൽഹാസന്റെ ‘തഗ് ലൈഫി’ന് കര്‍ണാടകയില്‍ നിരോധനം
Ban Thug Life in Karnataka: ഭാഷാവിവാദത്തിൽ മാപ്പ് പറയില്ലെന്ന് കമൽഹാസൻ വ്യക്തമാക്കിയതോടെയാണ് ചിത്രം റിലീസ് ചെയ്യുന്നതിനു കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് നിരോധനം ഏർപ്പെടുത്തിയത്.
ബെംഗളൂരു: കന്നഡ ഭാഷയെക്കുറിച്ച് നടൻ കമൽഹാസൻ നടത്തിയ പരാമർശം വിവാദമായതോടെ നടന്റെ പുതിയ ചിത്രം ‘തഗ് ലൈഫി’ന് കര്‍ണാടകയില്‍ നിരോധനം. ഭാഷാവിവാദത്തിൽ മാപ്പ് പറയില്ലെന്ന് കമൽഹാസൻ വ്യക്തമാക്കിയതോടെയാണ് ചിത്രം റിലീസ് ചെയ്യുന്നതിനു കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് നിരോധനം ഏർപ്പെടുത്തിയത്. ക്ഷമ ചോദിക്കാനുള്ള സമയപരിധി അവസാനിച്ചുവെന്നും ഇതോടെയാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും ഫിലിം ചേംബര്‍ പറഞ്ഞു.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പരിപാടിയിലാണ് കമൽ ഹാസന്റെ വിവാദ പ്രതികരണം ഉണ്ടായത്. കന്നഡ ഭാഷ തമിഴിൽ നിന്നാണു ജനിച്ചതെന്നാണ് നടന്റെ പ്രസ്താവന. ഇതിനു പിന്നാലെ നടനെതിരെ വ്യാപക പ്രതിഷേധമുണ്ടായി. ചിത്രത്തിന്റെ ഫ്ലക്സ് ബോർഡ് പ്രതിഷേധക്കാർ വലിച്ചുകീറി. നടനെതിരെ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യും രംഗത്ത് എത്തിയിരുന്നു.
പ്രതിഷേധം വ്യാപകമായതോടെ വിവാദത്തിൽ നടൻ ക്ഷമാപണം നടത്തണമെന്ന് അറിയിച്ച് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് രംഗത്ത് എത്തിയിരുന്നു. 24 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ തഗ് ലൈഫിന്റെ കർണാടകത്തിലെ റിലീസ് തടയുമെന്ന് ഭീഷണി ഉയർത്തിയിരുന്നു. സംഭവത്തിൽ പ്രതികരിച്ച് കമൽ ഹാസൻ രംഗത്ത് എത്തിയതും ചർച്ചയായിരുന്നു. തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കാനില്ലെന്ന് താരം വ്യക്തമാക്കി. ‘താന്‍ ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ മാപ്പ് പറയേണ്ട കാര്യമുള്ളു എന്നാണ് കമൽ ഹാസന്റെ നിലപാട്. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ മാപ്പുപറയില്ലെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു.