Mallika Sukumaran: ‘മോഹൻലാൽ എന്തിനാണ് ആ കുരിശെടുത്ത് തലയിൽ വെച്ചത്?’ ‘അമ്മ’യിൽ നിന്ന് മാറിയതിൽ സന്തോഷമെന്ന് മല്ലിക സുകുമാരൻ
Mallika Sukumaran Slams AMMA Election: മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും, എന്തിനാണ് അത്രയും വലിയൊരു താരം ഈ കുരിശെടുത്ത് തലയിൽ വെച്ചതെന്ന് തോന്നിയിട്ടുണ്ടെന്നും നടി മല്ലിക സുകുമാരൻ.
താര സംഘടനായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിൽ ആരോപണ വിധേയർ മത്സരിക്കുന്നതിനെതിരെ തുറന്നടിച്ച് നടി മല്ലിക സുകുമാരൻ. അമ്മയുടെ ആജീവാനന്ത അംഗമായ മല്ലിക, ആരോപണ വിധേയർ മത്സരിക്കുന്നത് ശരിയല്ലെന്ന് അറിയിച്ചു. ചിലർ പുറത്തുപോയതിന് ശേഷം നിലപാട് മാറ്റുന്നത് തെറ്റാണെന്നും നടി ചൂണ്ടിക്കാട്ടി. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം.
മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും മല്ലിക പറഞ്ഞു. എന്തിനാണ് അത്രയും വലിയൊരു താരം ഈ കുരിശെടുത്ത് തലയിൽ വെച്ചതെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ബാബുരാജായാലും തന്റെ മക്കളായാലും തെറ്റ് ചെയ്തുവെന്നൊരു പരസ്യമായ ആരോപണം വന്നാൽ, സംഭവം എന്താണെന്ന് മറ്റുള്ള അംഗങ്ങളോട് വിശദീകരിക്കേണ്ട ചുമതല അവർക്കുണ്ടെന്നും മല്ലിക പറഞ്ഞു.
ആരോപണ വിധേയരോട് വിശദീകരണം ചോദിക്കുന്ന സാഹചര്യം ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. അവരെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചരിത്രം ഇവിടെ കിടപ്പുണ്ടെന്നും മല്ലിക പറയുന്നു. “21 വയസുള്ള തന്റെ മകനെ രണ്ട് സ്ഥലത്ത് വിളിച്ചു വരുത്തി ഖേദം പ്രകടിപ്പിച്ചില്ലേ? എവിടെപ്പോയി ആ ശക്തമായ നിലപാടുകളൊക്കെ?” എന്നും മല്ലിക സുകുമാരൻ ചോദിച്ചു.
ദിലീപ് എല്ലാവർക്കും പ്രിയപ്പെട്ട നടനായിരുന്നു. പക്ഷെ അങ്ങനെ ഒരു സംഭവത്തിന്റെ പേരിൽ പുറത്താക്കപ്പെട്ടു. തെറ്റ് ചെയ്‌തോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. എന്നാൽ, കമ്മിറ്റി എന്ത് തീരുമാനം എടുക്കുകയാണെങ്കിലും അത് മറ്റ് അംഗങ്ങളെ കൂടി അറിയിക്കേണ്ട ചുമതലയുണ്ട്. പക്ഷെ, അതിന്റെ ആവശ്യമില്ല, തങ്ങൾ തന്നെ ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന് നിങ്ങൾ പറയുന്നു. എന്നിട്ട്, ഇവരെ മാറ്റി നിർത്തിയ ശേഷം വീണ്ടും തിരിച്ചു കൊണ്ടുവരുന്നത് സംശയാസ്പദമാണെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
ALSO READ: ‘സിനിമയോടുള്ള തന്റെ സമീപനത്തിൽ മാറ്റം വന്നത് ആ ചിത്രത്തിന് ശേഷം’; ഫഹദ് ഫാസിൽ
വാർത്തകൾ മാധ്യമങ്ങളിൽ വന്നതോടെ ‘അമ്മ’ മീറ്റിങ് വിളിച്ച് സിദ്ധീഖ് രാജിവച്ചു. അങ്ങനെ എന്തൊക്കെയാണ് ഇവിടെ സംഭവിച്ചത്. അതൊക്കെ വെറുതെയായിരുന്നുവെന്ന് തോന്നുന്ന തരത്തിലുള്ള തിരുത്തലുകളാണ് ഇപ്പോൾ നടത്തുന്നത്. നമ്മളൊരു തീരുമാനമെടുത്ത് അത് പ്രകാരം ചിലർ പുറത്തുപോയ ശേഷം വീണ്ടും തിരികെ കൊണ്ടുവരുന്നത് ശരിയായ കാര്യമല്ലെന്ന് മല്ലിക സുകുമാരൻ വ്യക്തമാക്കി.