Operation Sindoor: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ബോളിവുഡ്; സിനിമാ ടൈറ്റിലിനായി അപേക്ഷ നൽകിയത് 15 കമ്പനികൾ
Bollywood Behind Operation Sindoor: ഓപ്പറേഷൻ സിന്ദൂർ എന്ന ടൈറ്റിലിന് പിന്നാലെ ബോളിവുഡ് നിർമാതാക്കളും കമ്പനികളും. 15 പേരാണ് ഈ പേരിനായി അപേക്ഷ നൽകിയിരിക്കുന്നത്.

ഓപ്പറേഷൻ സിന്ദൂർ എന്ന ടൈറ്റിലിനായി അപേക്ഷ നൽകിയത് 15 ബോളിവുഡ് കമ്പനികൾ. ഇക്കാര്യം ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് പ്രസിഡൻ്റ് ബിഎൻ തിവാരി സ്ഥിരീകരിച്ചു. ജമ്മു കശ്മീരിലെ പഹൽഗാമിൽ ജയ്ഷെ മുഹമ്മദ് തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ സിന്ദൂർ. ഈ ടൈറ്റിൽ സ്വന്തമാക്കാനാണ് പ്രമുഖ സിനിമാ കമ്പനികളുടെ ശ്രമം.
ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലാണ് ഓപ്പറേഷൻ സിന്ദൂർ എന്ന ടൈറ്റിലിനായി 15 കമ്പനികളും നിർമാതാക്കളും അപേക്ഷ നൽകിയത്. ഈ ടൈറ്റിലിൽ സിനിമ നിർമ്മിച്ചാലും ഇല്ലെങ്കിലും പേര് രജിസ്റ്റർ ചെയ്ത് വെക്കാറുണ്ടെന്ന് ബോളിവുഡുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഉറി, വാർ, ഫൈറ്റർ തുടങ്ങിയ സിനിമകളുടെ വൻ വിജയത്തോടെ ഇത്തരം സിനിമകൾക്ക് പ്രേക്ഷകരുണ്ടെന്ന് മനസിലായി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ സിന്ദൂർ സ്വന്തമാക്കാൻ കമ്പനികൾ മത്സരം ആരംഭിച്ചത്.
ലഭിക്കുന്ന വിവരങ്ങളനുസരിച്ച് രാം സേതു, ഊഞ്ചയ്, ഗുഡ് ലക്ക് സേതു തുടങ്ങിയ സിനിമകളുടെ നിർമ്മാതാക്കളായ മഹാവീർ ജെയിൻ ഫിലിംസാണ് ഈ ടൈറ്റിലിനായി ആദ്യം അപേക്ഷ സമർപ്പിച്ചത്. ദി ആക്സിഡൻ്റൽ പ്രൈം മിനിസ്റ്റർ, 72 ഹൂറേൻ തുടങ്ങിയ സിനിമകളുടെ നിർമ്മാതാവായ അശോക് പണ്ഡിറ്റ്, ഇന്ത്യ ലോക്ക്ഡൗൺ, ബബ്ലി ബൗൺസർ തുടങ്ങിയ സിനിമകൾ നിർമ്മിച്ച മാധുർ ഭണ്ഡാർക്കർ തുടങ്ങിയരും ടി സീരീസ്, സീ സ്റ്റുഡിയോസ് തുടങ്ങിയ പ്രമുഖ നിർമ്മാണക്കമ്പനികളും ഓപ്പറേഷൻ സിന്ദൂർ എന്ന ടൈറ്റിലിനായി രംഗത്തുണ്ട്.




പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി ഈ മാസം ഏഴിന് പുലർച്ചെ 1.05നായിരുന്നു ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയത്. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 100 തീവ്രവാദികൾ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. സൈനിക നടപടിയിൽ കൊല്ലപ്പെട്ടവരിൽ ജെയ്ഷെ ഭീകരൻ അബ്ദുൽ റൗഫ് അസ്ഹറും കൊടും തീവ്രവാദി മസൂദ് അസറിൻ്റെ കുടുംബാംഗങ്ങളും ഉൾപ്പെടുന്നു.