Sheikh Sajjad Gul: പഹൽഗാം ഭീകരാക്രമണത്തിലെ സൂത്രധാരൻ കേരളത്തിലും പഠിച്ചു; എൻ ഐ എ 10 ലക്ഷം വിലയിട്ടു; ആരാണ് ഷെയ്ഖ് സജ്ജാദ് ഗുൽ?
TRF head Sheikh Sajjad Gul: ഇയാൾ കേരളത്തിലും പഠിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഭീകരനായി പ്രഖ്യാപിച്ച ഇയാളെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം രൂപ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.

ന‍്യൂഡൽഹി: ജമ്മു പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിലെ മുഖ്യ സൂത്രധാരൻ ഷെയ്ഖ് സജ്ജാദ് ഗുൽ ആണെന്ന് വ്യക്തമാക്കി അന്വേഷണ ഏജൻസികൾ. ഇയാൾ ഉൾപ്പെടുന്ന സംഘടനയാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് സംഭവത്തിനു തൊട്ടുപിന്നാലെ തന്നെ ഇന്ത്യൻ അന്വേഷണ ഏജൻസികൾ സംശയം പ്രകടിപ്പിച്ചിരുന്നു. കശ്മീരിൽ ജനിച്ചുവളർന്ന 50 വയസ്സുകരാനായ ഗുൽ ആണ് ലഷ്കർ – ഇ -ത്വയിബയുടെ പിന്തുണയുള്ള ദ് റെസിസ്റ്റൻസ് ഫ്രണ്ടിൻറെ ( ടി ആർ എഫ്) മേധാവി.ഇയാൾ കേരളത്തിലും പഠിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഭീകരനായി പ്രഖ്യാപിച്ച ഇയാളെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം രൂപ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിലെ റാവൽപിണ്ടി കേന്ദ്രമാക്കിയാണ് ഇയാൾ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നത്. സജ്ജാദ് അഹമ്മദ് ഷെയ്ഖ് എന്ന പേരിലും ഗുൽ അറിയപ്പെടുന്നു. നിരവധി ഭീകരവാദ ആക്രമണങ്ങളുടെ ആസൂത്രകനായിരുന്നു ഇയാളെന്നാണ് റിപ്പോർട്ട്. 2020നും 2024-നും ഇടയിൽ സെൻട്രൽ, സൗത്ത് കശ്മീരിൽ നടന്ന പല ഭീകരാക്രമണങ്ങൾക്കും പിന്നിൽ ഇയാളണെന്നാണ് വിവരം. 2023-ൽ സെൻട്രൽ ക്ശമീരിൽ നടന്ന ഗ്രനേഡ് ആക്രമണം., അനന്ത്നാഗിൽ ജമ്മുകശ്മീർ പോലീസുക്കാർക്ക് നേരെ നടന്ന ആക്രമണം, ടണൽ നിർമ്മാണത്തിനിടെ നടന്ന ആക്രമണം തുടങ്ങിയവയുടെ മുഖ്യ സൂത്രധാരൻ ഇയാളാണെന്നാണ് റിപ്പോർട്ട്.
Also Read:ഓപ്പറേഷൻ സിന്ദൂർ; മൗലാന മസൂദ് അസറിന്റെ കുടുബാംഗങ്ങൾ കൊല്ലപ്പെട്ടതായി സൂചന




ശ്രീനഗറിലാണ് ഇയാൾ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ഇവിടെ നിന്ന് ബെംഗളൂരുവിൽ എംബിഎ പഠിക്കാനും പിന്നീട് കേരളത്തിൽ ലാബ് ടെക്നിഷ്യൻ കോഴ്സ് പഠിക്കാനും ഇയാൾ എത്തി. കോഴ്സ് പഠിച്ച് കശ്മീരിലെത്തിയ ഇയാൾ ലാബ് ആരംഭിച്ചു. പിന്നാലെ ഭീകരർക്ക് വേണ്ട സഹായങ്ങൾ ചെയ്ത് നൽകി. ഇതിനിടെയിൽ ഡൽഹി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽനിന്ന് 5 കിലോ ആർഡിഎക്സുമായി ഇയാൾ പിടിയിലായി. സ്ഫോടനം നടത്താൻ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ഇയാൾ അവിടെ എത്തിയത്. ഈ കേസിൽ ഗുൾ പത്ത് വർഷം വരെ ജയിലിൽ കഴിഞ്ഞിരുന്നു.2017 ൽ ഇയാൾ പാകിസ്ഥാനിലേക്ക് പോയതിനു പിന്നാലെയാണ് ലഷ്കറെയുടെ കീഴിലെ ടിആർഎഫിന്റെ ചുമതല ഏറ്റത്.