Music Director Ouseppachan: 50 വർഷം മുൻപ് ഞാൻ ഒരു ദൈവത്തെ നേരിൽ കണ്ടു, മനുഷ്യരൂപത്തിൽ, അനുഭവങ്ങൾ തുറന്നു പറഞ്ഞ് ഔസേപ്പച്ചൻ
Ouseppachan remembers Devarajan master: തന്റെ ട്രൂപ്പിനെക്കുറിച്ച് മാസ്റ്ററോട് പറഞ്ഞ് ചെന്നൈയിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ഗായകൻ പി. ജയചന്ദ്രനായിരുന്നു. ആ ഒരു നിമിത്തമാണ് പിന്നീട് മലയാള സിനിമയ്ക്ക് അനശ്വരമായ നിരവധി ഗാനങ്ങൾ സമ്മാനിച്ച ഔസേപ്പച്ചൻ എന്ന പ്രതിഭയുടെ വളർച്ചയ്ക്ക് കാരണമായത്.
കൊച്ചി: മലയാളത്തിനു ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ച, ഇപ്പോഴും സമ്മാനിച്ചുകൊണ്ടിരിക്കുന്ന അതുല്യ പ്രതിഭയാണ് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. നല്ലൊരു വയലിനിസ്റ്റ് കൂടിയായ അദ്ദേഹം തന്റെ സംഗീതയാത്രയെപ്പറ്റി പങ്കുവെയ്ക്കുകയാണ്. തന്റെ സംഗീത ജീവിതത്തിന് അടിത്തറ പാകിയത് ദേവരാജൻ മാസ്റ്ററാണെന്ന് ഔസേപ്പച്ചൻ ഓർക്കുന്നു. ചെന്നൈയിലെ സംഗീത ലോകത്ത് എല്ലാവരും ഭയഭക്തിബഹുമാനത്തോടെ മാത്രം നോക്കിക്കണ്ടിരുന്ന വ്യക്തിയായിരുന്നു മാസ്റ്റർ.
ഇളയരാജ പോലും മാസ്റ്ററുടെ അച്ചടക്കത്തെയും രീതികളെയും ആരാധനയോടെയാണ് കണ്ടിരുന്നതെന്ന് ഔസേപ്പച്ചൻ പറയുന്നു. തന്റെ സംഗീത യാത്രയിലെ നിർണ്ണായക വഴിത്തിരിവുകളെക്കുറിച്ചും ഗുരുതുല്യനായ ജി. ദേവരാജൻ മാസ്റ്ററെക്കുറിച്ചും മനോരമയ്ക്ക് നൽകിയ ഇന്റർവ്യൂവിലാണ് അദ്ദേഹം പറഞ്ഞത്.
ദൈവമായി വന്ന ദേവരാജൻ മാസ്റ്റർ
“50 വർഷം മുൻപ് ഞാൻ ഒരു ദൈവത്തെ നേരിൽ കണ്ടു, മനുഷ്യരൂപത്തിൽ. അത് ദേവരാജൻ മാസ്റ്ററായിരുന്നു. പഠനം കഴിഞ്ഞ് ഗുമസ്തപ്പണിക്ക് പോകേണ്ടിയിരുന്ന ഞങ്ങളെ മദ്രാസിലേക്ക് ക്ഷണിച്ചതും ജീവിതമാർഗ്ഗം ഒരുക്കിത്തന്നതും അദ്ദേഹമാണ് എന്നും ഔസേപ്പച്ചൻ ഓർക്കുന്നു.
അക്കാലത്ത് ചെന്നൈയിൽ പുതുതായി എത്തുന്ന സംഗീതജ്ഞർക്ക് ഒരു വർഷത്തെ ട്രെയിനിങ് പീരിയഡ് ഉണ്ടായിരുന്നു. ഈ കാലയളവിൽ സാധാരണയായി ആർക്കും വേതനം നൽകാറില്ല. എന്നാൽ, നാടുവിട്ട് വന്ന തന്റെ ശിഷ്യന്മാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ മാസ്റ്റർ, അവർക്ക് കൃത്യമായ ശമ്പളം നൽകി കൂടെ നിർത്തി. മാസ്റ്ററുടെ ആ കരുണയില്ലായിരുന്നെങ്കിൽ താൻ ഇന്ന് ഒരു സംഗീത സംവിധായകനാകില്ലായിരുന്നുവെന്ന് അദ്ദേഹം വികാരാധീനനായി പങ്കുവെച്ചു.
തന്റെ ട്രൂപ്പിനെക്കുറിച്ച് മാസ്റ്ററോട് പറഞ്ഞ് ചെന്നൈയിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ഗായകൻ പി. ജയചന്ദ്രനായിരുന്നു. ആ ഒരു നിമിത്തമാണ് പിന്നീട് മലയാള സിനിമയ്ക്ക് അനശ്വരമായ നിരവധി ഗാനങ്ങൾ സമ്മാനിച്ച ഔസേപ്പച്ചൻ എന്ന പ്രതിഭയുടെ വളർച്ചയ്ക്ക് കാരണമായത്.