Rapper Vedan: വേടൻ ഒളിവിൽ; ബോൾഗാട്ടി പാലസിലെ സംഗീത നിശ മാറ്റിവച്ചു, എത്തിയാൽ ഉടൻ അറസ്റ്റ്
Rapper Vedan Likely to Be Arrested Soon: വനിതാ ഡോക്ടറുടെ ബലാത്സംഗ കേസിൽ വേടൻ ഒളിവിൽ പോയതോടെയാണ് പരിപാടി മാറ്റി വച്ചത്. പരിപാടിക്കെത്തിയാൽ താരത്തെ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസിന്റെ നീക്കം.

വേടൻ
കൊച്ചി: കൊച്ചി ബോൾഗാട്ടി പാലസിലെ റാപ്പർ വേടൻറെ (ഹിരൺ ദാസ് മുരളി) സംഗീത പരിപാടി മാറ്റിവച്ചതായി വിവരം. ശനിയാഴ്ച നടക്കാനിരുന്ന ഓളം ലൈവ് എന്ന പരിപാടിയാണ് മാറ്റി വച്ചത്. വനിതാ ഡോക്ടറുടെ ബലാത്സംഗ കേസിൽ വേടൻ ഒളിവിൽ പോയതോടെയാണ് പരിപാടി മാറ്റി വച്ചത്. പരിപാടിക്കെത്തിയാൽ താരത്തെ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസിന്റെ നീക്കം. അതേസമയം, പരിപാടി മറ്റൊരു ദിവസം നടത്തുമെന്ന് സംഘാടകരും അറിയിച്ചു.
വനിതാ ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വേടനെതിരെ എറണാകുളം തൃക്കാക്കര പോലീസ് ബലാത്സംഗ കുറ്റത്തിന് കേസെടുത്തത്. കേസിൽ മുൻകൂർ ജാമ്യത്തിനായി വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കേസ് പരിഗണിക്കുന്നതിന് മുമ്പ് ഹൈക്കോടതി സംസ്ഥാന സർക്കാരിൻറെ വിശദീകരണം തേടുകയായിരുന്നു. കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. നിലവിലെ ചുമതല ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ്.
അതേസമയം, വേടനുമായുള്ള വനിതാ ഡോക്ടറുടെ സാമ്പത്തിക ഇടപാടുകളും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോടും കൊച്ചിയിലും ഏലൂരിലുമായി വേടൻ അഞ്ച് തവണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷമായിരുന്നു പീഡനമെന്നും ഡോക്ടർ മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ എല്ലാം തന്നെ അറിയാവുന്ന സുഹൃത്തുക്കളുടെ പേരും യുവതി പോലീസിന് നൽകിയിട്ടുണ്ട്.
പിന്നീട്, 2023 ജൂലൈ മുതൽ വേടൻ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി പറയുന്നു. ഇതോടെ മാനസികമായി തകർന്ന്, വിഷാദത്തിലായെന്നും ഡോക്ടറുടെ മൊഴിയിലുണ്ട്. കൂടാതെ, പലപ്പോഴായി വേടൻ തന്റെ പക്കൽ നിന്ന് 31000 രൂപ വാങ്ങിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇത് സംബന്ധിച്ച ഗൂഗിൾ പേ വിവരങ്ങളും യുവതി പോലീസിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ തൃക്കാക്കര പോലീസ് കേസെടുത്തിരിക്കുന്നത്.