Rashmika Mandanna: രശ്മിക മന്ദാനയുടെ മുന്നറിയിപ്പെത്തി, അമ്മയുടെ പേരിൽ പ്രചരിക്കുന്ന ഓഡിയോ മാറ്റാൻ 24 മണിക്കൂർ സമയം; നിയമനടപടിയിലേക്ക് താരം
Rashmika Mandanna Warns Legal Action: ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും തെറ്റായ ഉദ്ദേശത്തോടെ പ്രചരിപ്പിക്കുന്നതാണെന്നും രശ്മിക വ്യക്തമാക്കി.
ഹൈദരാബാദ്: നടി രശ്മിക മന്ദാനയുടെ അമ്മ സുമൻ മന്ദാനയുടേതെന്ന പേരിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിനെതിരെ രൂക്ഷ പ്രതികരണവുമായി താരം രംഗത്ത്. നടൻ വിജയ് ദേവരകൊണ്ടയുമായുള്ള രശ്മികയുടെ വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് താരത്തെയും കുടുംബത്തെയും ലക്ഷ്യമിട്ട് പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി വിവാദങ്ങൾ ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ എട്ട് വർഷമായി തന്നെ ലക്ഷ്യമിട്ട് സൈബർ ആക്രമണങ്ങളും വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്. ഇതുവരെ താൻ എല്ലാം ക്ഷമിച്ചു, എന്നാൽ ഇപ്പോൾ തന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാവില്ല എന്നും രശ്മിക പറയുന്നു.
എട്ട് വർഷം മുൻപുള്ള ഒരു സ്വകാര്യ സംഭാഷണത്തിന്റെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് തന്റെ വിവാഹസമയത്ത് തന്നെ ബോധപൂർവ്വം പ്രചരിപ്പിക്കുകയാണ്. ഓഡിയോ പ്രചരിപ്പിക്കുന്നവർക്ക് താരം 24 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ പോസ്റ്റുകൾ നീക്കം ചെയ്തില്ലെങ്കിൽ ഇൻഫ്ലുവൻസർമാർക്കും മാധ്യമങ്ങൾക്കുമെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും താരം മുന്നറിയിപ്പ് നൽകി.
വിവാദത്തിന് പിന്നിൽ
എട്ട് വർഷം മുൻപ് നടൻ രക്ഷിത് ഷെട്ടിയുമായുള്ള രശ്മികയുടെ വിവാഹനിശ്ചയം മുടങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഓഡിയോയിലുള്ളതെന്ന് പറയപ്പെടുന്നു. അക്കാലത്ത് രശ്മിക നേരിട്ട മാനസിക വിഷമങ്ങളെക്കുറിച്ച് അമ്മ സംസാരിക്കുന്ന രീതിയിലാണ് ഓഡിയോ പ്രചരിക്കുന്നത്. എന്നാൽ ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും തെറ്റായ ഉദ്ദേശത്തോടെ പ്രചരിപ്പിക്കുന്നതാണെന്നും രശ്മിക വ്യക്തമാക്കി.
2026 ഫെബ്രുവരിയിലായിരുന്നു വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹിതരായത്. വിവാഹത്തിന്റെ സന്തോഷകരമായ ചിത്രങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് താരത്തെ വേദനിപ്പിച്ചുകൊണ്ട് ഇത്തരം വ്യാജ പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നത്. താൻ ഇത്രയും കാലം പാലിച്ച നിശബ്ദത അവസാനിച്ചുവെന്നും ഇനി ശക്തമായ അതിർവരമ്പുകൾ നിശ്ചയിക്കുമെന്നും രശ്മിക കൂട്ടിച്ചേർത്തു.