Santhivila Dinesh: ‘എൽഡിഎഫ് ഒരു പരിപാടിക്കും എന്നെ വിളിക്കാറില്ല’; വേടനെപ്പോലൊരു അലവലാതിയ്ക്ക് അവാർഡ് കൊടുത്തെന്ന് ശാന്തിവിള ദിനേഷ്
Santhivila Dinesh Against LDF: ഇടത് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ശാന്തിവിള ദിനേഷ്. സർക്കാർ തന്നെ ഒരു ചടങ്ങിനും ക്ഷണിക്കാറില്ലെന്ന് ദിനേഷ് ആരോപിച്ചു.
എൽഡിഎഫ് തന്നെ ഒരു പരിപാടിക്കും വിളിക്കാറില്ലെന്ന് ശാന്തിവിള ദിനേഷ്. തനിക്ക് ഒരു ചടങ്ങിനും ക്ഷണക്കത്ത് അയക്കാറില്ല. എൽഡിഎഫ് സർക്കാർ വേടനെപ്പോലെ ഒരു അലവലാതിയ്ക്ക് അവാർഡ് കൊടുത്തു എന്നും ശാന്തിവിള ദിനേഷ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശാന്തിവിള ദിനേഷിൻ്റെ പ്രതികരണം.
വേടന് സംസ്ഥാന അവാർഡ് നൽകിയെന്ന് കേട്ടപ്പോൾ ലജ്ജ തോന്നി. വയലാറും, ഒഎൻവിയും, ഭാസ്‌കരൻ മാഷുമൊക്കെ പോയത് നന്നായി. അവരൊക്കെ വാങ്ങിയ അവാർഡല്ലേ ഈ അലവലാതി വാങ്ങിയത്. ഒരുപാട് നല്ല പാട്ടുകളൊക്കെ എഴുതിയ എംഡി രാജേന്ദ്രൻ ജീവിച്ചിരിപ്പില്ലേ. പ്രധാന അവാർഡ് കൊടുത്തിട്ട് പിണറായി മുങ്ങും. മറ്റുള്ളവരാണ് ബാക്കി അവാർഡുകൾ കൊടുക്കുന്നത്. എൽഡിഎഫ് തന്നെ സിനിമക്കാരിൽ നിന്ന് തള്ളി. യുഡിഎഫോ അങ്ങനെ ആരെങ്കിലും അധികാരത്തിൽ വന്നേ ക്ഷണക്കത്ത് കിട്ടൂ. കമൽ ഉള്ളപ്പോൾ തന്നെ ഒരു പരിപാടിയ്ക്കും ക്ഷണിക്കില്ല. കമലാണല്ലോ യഥാർത്ഥ കമ്മ്യൂണിസ്റ്റ്. ആയിക്കോട്ടെ. ഇത്തവണത്തെ അവാർഡിന് വിളിക്കാതെ പോയി.
നിങ്ങളെ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിർത്തിയ കെജി ജോർജിന് കൊടുക്കാതെ ഇവർക്ക് കൊടുത്തത് എന്തിനാണെന്ന് ഗണേഷ് കുമാർ മന്ത്രി ആയിരിക്കുമ്പോൾ താൻ അദ്ദേഹത്തോട് ചോദിച്ചതാണ്. പിറ്റേ വർഷംജോർജ് സാറിന് അവാർഡ് കൊടുത്തു. ശാരദാമ്മയെപ്പറ്റി താൻ ചെയ്ത പ്രോഗ്രാം അപ്ലോഡ് ചെയ്തതിൻ്റെ അന്ന് ശാരദാമ്മയ്ക്ക് ജെസി ഡാനിയേൽ അവാർഡ് പ്രഖ്യാപിച്ചു. ശാരദാമ്മ എനിക്ക് മൂവായിരം രൂപയിലധികം വിലയുള്ള ഒരു വൈൻ തന്നു. അതിൽ ആൽക്കഹോളുണ്ടല്ലോ എന്ന് കരുതി താൻ മറ്റാർക്കോ നൽകി. നിങ്ങളെപ്പോലെ ഒരു മാന്യന് താൻ ആൽക്കഹോളുള്ള വൈൻ തരുമോ എന്നാണ് ശാരദാമ്മ ചോദിച്ചത്. അവരെ കാണാൻ വേണ്ടിയാണ് അവാർഡിന് പോയത്. കണ്ട് സംസാരിച്ച് തിരികെവന്നപ്പോൾ വേടന് അവാർഡ് കൊടുക്കുന്നത് കണ്ടു. ഇനി ഒരിക്കലും കമ്മ്യൂണിസ്‌റ്റ് പാർട്ടിക്ക് വോട്ട് ചെയ്യില്ലെന്നാണ് ഭാര്യ പറയുന്നത് എന്നും ദിനേഷ് പറഞ്ഞു.