Chinmayi on Actress Attack Case: കേരളം ‘റോക്‌സ്റ്റാര്‍’, നടിയെ ആക്രമിച്ച കേസിലെ സർക്കാരിന്റെ നിലപാടിനെ പ്രശംസിച്ച് ചിന്മയി
Singer Chinmayi Sripada Praises Kerala Government's Decision: നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. എട്ടാംപ്രതിയായ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി, ഒന്നുമുതൽ ആറുവരെ പ്രതികൾ കുറ്റം ചെയ്‌തെന്ന് കണ്ടെത്തി.
ബെംഗളൂരു: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സർക്കാർ അപ്പീൽ പോകാൻ തീരുമാനമെടുത്തതിന് പിന്നാലെ കേരളത്തിന് അഭിനന്ദനങ്ങളുമായി ഗായിക ചിന്മയി ശ്രീപദ. ഇത്തരം സന്ദർഭങ്ങളിലാണ് കേരളം ഒരു റോക്‌സ്റ്റാറിനെപ്പോലെ എന്ന് ചിന്മയി എക്‌സിലെ (മുമ്പ് ട്വിറ്റർ) തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ പ്രതികരിച്ചു.
വിധിപ്രഖ്യാപനത്തെത്തുടർന്ന് കേസുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നിലപാടാണ് ചിന്മയിയുടെ പ്രശംസയ്ക്ക് കാരണമായത്. വിധി എന്തായാലും താൻ അതിജീവിതയ്‌ക്കൊപ്പമായിരിക്കുമെന്ന് വിധി വരുന്നതിന് തൊട്ടുമുമ്പുള്ള പോസ്റ്റിൽ ചിന്മയി ഉറപ്പുനൽകിയിരുന്നു.
“ഇവിടെയാണ് കേരളം റോക്‌സ്റ്റാർ ആകുന്നത്. അത് എപ്പോഴും അങ്ങനെയായിരിക്കും. ബലാത്സംഗം ചെയ്യുന്നവരെ വേദികളിൽ കൊണ്ടുവരികയോ അവർക്കൊപ്പം നൃത്തം ചെയ്യുകയോ പിറന്നാൾ ആഘോഷിക്കാൻ ജാമ്യം അനുവദിക്കുകയോ ചെയ്യില്ല,” എന്നായിരുന്നു സർക്കാർ തീരുമാനത്തെക്കുറിച്ചുള്ള മാധ്യമറിപ്പോർട്ട് പങ്കുവെച്ചുകൊണ്ട് ചിന്മയി കുറിച്ചത്. പ്രതികൾക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്ന മറ്റ് സന്ദർഭങ്ങളെ പരോക്ഷമായി വിമർശിച്ചുകൊണ്ടാണ് ചിന്മയി കേരളത്തിന്റെ നടപടിയെ ഉയർത്തിക്കാട്ടിയത്.
Also Read:‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ’; നടിയെ ആക്രമിച്ച കേസിൽ ആദ്യ പ്രതികരണവുമായി അമ്മ സംഘടന
നേരത്തെ വിധി പ്രഖ്യാപിക്കപ്പെട്ടപ്പോൾ, ‘വൗ ജസ്റ്റ് വൗ’ എന്നൊരു പോസ്റ്റ് ചിന്മയി പങ്കുവെച്ചിരുന്നു. അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അവർ ഇങ്ങനെ എഴുതിയിരുന്നു, “ഇന്നത്തെ വിധി ഏതുവഴിക്കാണെങ്കിലും, ഞാൻ എപ്പോഴും അതിജീവിതയ്‌ക്കൊപ്പമായിരിക്കും. നീയൊരു ഹീറോയാണ്. മുമ്പും ആയിരുന്നു, ഇനിയും അങ്ങനെതന്നെയായിരിക്കും.” കൂടാതെ, കേസിൽ മൊഴി മാറ്റുകയോ കൂറുമാറുകയോ ചെയ്ത സ്ത്രീകൾക്കടക്കം എല്ലാവർക്കും അർഹിക്കുന്നത് കിട്ടുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ചിന്മയി കൂട്ടിച്ചേർത്തു.
നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. എട്ടാംപ്രതിയായ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി, ഒന്നുമുതൽ ആറുവരെ പ്രതികൾ കുറ്റം ചെയ്‌തെന്ന് കണ്ടെത്തി. ഇവർക്കുള്ള ശിക്ഷയിന്മേലുള്ള വാദംകേൾക്കൽ ഡിസംബർ 12-ന് നടക്കും. ഇതിന് പിന്നാലെയാണ് വിധി ചോദ്യം ചെയ്തുകൊണ്ട് അപ്പീൽ പോകാനുള്ള സർക്കാർ തീരുമാനം വന്നത്.