Tini Tom: ‘പ്രേം നസീറിനെക്കുറിച്ച് പറയാൻ എനിക്ക് യോഗ്യത ഇല്ല’; വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് ടിനി ടോം
Tiny Tom Apologizes for Prem Nazir Controversial Comment: പ്രേം നസീർ എന്ന നടനെ കുറിച്ച് പറയാൻ തനിക്ക് യാതൊരു യോഗ്യതയും ഇല്ലെന്നും, താൻ പറഞ്ഞ വാക്കുകളിൽ ഖേദമുണ്ടെന്നും ടിനി ടോം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു നടന്റെ പ്രതികരണം.

നടന്‍ പ്രേംനസീറിനെ കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് നടനും മിമിക്രി കലാകാരനുമായ ടിനി ടോം. ആ അഭിമുഖത്തിലെ ചെറിയൊരു ഭാഗം മാത്രമാണ് പ്രചരിക്കുന്നതെന്നും, പറഞ്ഞു കേട്ട കാര്യം മാത്രമാണ് താൻ അതിൽ പങ്കുവെച്ചതെന്നും നടൻ പറഞ്ഞു. പ്രേം നസീർ എന്ന നടനെ കുറിച്ച് പറയാൻ തനിക്ക് യാതൊരു യോഗ്യതയും ഇല്ലെന്നും, താൻ പറഞ്ഞ വാക്കുകളിൽ ഖേദമുണ്ടെന്നും ടിനി ടോം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു നടന്റെ പ്രതികരണം.
“ഈ ലോകത്ത് നസീർ സാറിനെ ആരാധിക്കുന്ന ഒരുപാട് പേരിൽ ഒരാൾ മാത്രമാണ് ഞാൻ. സാറിനെ പറയാൻ എനിക്ക് യാതൊരു യോഗ്യതയുമില്ല. ഒരു അഭിമുഖത്തിൽ നിന്ന് കട്ട് ചെയ്തെടുത്ത ചെറിയ ഭാഗം തെറ്റായാണ് പ്രചരിക്കുന്നത്. ഞാൻ നസീർ സാറിനെ നേരിൽ കണ്ടിട്ടില്ല. അദ്ദേഹത്തേക്കുറിച്ച് ഒരു സീനിയർ നടൻ പറഞ്ഞുതന്ന കാര്യമാണത്. എന്നാൽ, ഇപ്പോൾ അദ്ദേഹം കൈമലർത്തുകയാണ്. ഞാൻ അന്തരീക്ഷത്തിൽ നിന്ന് ആവാഹിച്ചെടുത്തതല്ല ഇതൊന്നും. അങ്ങനെ ഞാനൊരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പും ക്ഷമയും പറയുന്നു” ടിനി ടോം വീഡിയോയിൽ പറഞ്ഞു.
‘സിനിമകൾ ഇല്ലാതായതോടെ പ്രേം നസീർ എല്ലാ ദിവസവും മേക്കപ്പിട്ട് വീട്ടിൽ നിന്നിറങ്ങി അടൂർ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടിൽ പോയി കരയുമായിരുന്നു’ എന്നായിരുന്നു ടിനി ടോം അഭിമുഖത്തിൽ പറഞ്ഞത്. ഇതിന് പിന്നാലെ നിരവധി പേരാണ് ടിനി ടോമിനെതിരെ രംഗത്തിയത്. ഭാഗ്യലക്ഷ്മി, എംഎ നിഷാദ് തുടങ്ങി ഒട്ടേറെ പേർ അദ്ദേഹത്തിന്റെ പരാമർശത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു.
അതേസമയം, പ്രസ്താവന വിവാദമായതോടെ തന്നോട് ഇക്കാര്യം പറഞ്ഞത് നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവാണെന്ന് ടിനി ടോം പറഞ്ഞിരുന്നു. എന്നാൽ, ഇതിനെ പൂർണമായും നിഷേധിച്ചിരിക്കുകയാണ് അദ്ദേഹം. ടിനി ടോമിനെതിരെ തുറന്നടിക്കുന്ന മണിയന്‍പിള്ള രാജുവുമായുള്ള ഫോണ്‍ സംഭാഷണം സംവിധായകന്‍ ആലപ്പി അഷ്‌റഫാണ് പുറത്തുവിട്ടത്.
ടിനി ടോം തന്റെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാമെന്നാണ് മണിയൻപിള്ള രാജു പറയുന്നത്. “ടിനി ടോം മുമ്പും മണ്ടത്തരങ്ങള്‍ പറഞ്ഞ് വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. ഇത്ര മഹാനായൊരാളെപ്പറ്റി എന്തിനാണ് ഇങ്ങനെ മോശമായി സംസാരിക്കുന്നത്? ഇവന് ഭ്രാന്താണെന്ന് തോന്നുന്നു” എന്നും മണിയന്‍പിള്ള രാജു പറയുന്നുണ്ട്.