Tini Tom’s Remarks on Prem Nazir: ‘പറയുമ്പോൾ സൂക്ഷിക്കണം; നസീർ സാർ ജീവിച്ചിരുന്ന കാലത്ത് സിനിമയിൽ പോലുമില്ലാത്തയാളാണ് ടിനി’; വിമർശിച്ച് ഭാഗ്യലക്ഷ്മി
Bhagyalakshmi Criticizes Tini Tom: ടിനി ടോം നടത്തിയ പ്രസ്താവന തെറ്റാണെന്നും അദ്ദേഹത്തെ അറിയുന്നവരെ വേദനിപ്പിക്കുന്നതാണെന്നും ഭാഗ്യലക്ഷമി പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം നടൻ ടിനി ടോം അനശ്വര നായകൻ പ്രേം നസീറിനെക്കുറിച്ച് നടത്തിയ പ്രസ്താവന വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്. സിനിമകൾ ഇല്ലാതായതോടെ പ്രേം നസീർ എല്ലാ ദിവസവും മേക്കപ്പിട്ട് അടൂർ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടിൽ പോയി കരയുമായിരുന്നു എന്നാണ് ടിനി ടോം പറഞ്ഞത്. പ്രസ്ഥാവന വിവാദമായതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് നടനെതിരെ ഉയരുന്നത്. ഇപ്പോഴിതാ ടിനിയെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ടിനി ടോം നടത്തിയ പ്രസ്താവന തെറ്റാണെന്നും അദ്ദേഹത്തെ അറിയുന്നവരെ വേദനിപ്പിക്കുന്നതാണെന്നും ഭാഗ്യലക്ഷമി പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ടിനി ടോമിന്റെ പ്രസ്താവന തനിക്ക് കുറെപ്പേർ അയച്ചു തന്നുവെന്ന് പറഞ്ഞാണ് ഭാഗ്യലക്ഷ്മി വീഡിയോ ആരംഭിച്ചത്. പ്രേം നസീർ സർ എന്ന വ്യക്തിയെ 1985 വരെ തങ്ങൾ മദ്രാസിലുണ്ടായിരുന്നവർക്ക് അറിയാമെന്നും അദ്ദേഹത്തിന്റെ നന്മകൾ അനുഭവിച്ചവർക്ക് ആ പ്രസ്താവന വേദനയുണ്ടാക്കുന്നതാണ് എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത് . അദ്ദേഹത്തെ അവസാന കാലം വരെ കാണുകയും സംസാരിക്കുകയും ചെയ്ത ഒരാളാണ് താൻ. മരിക്കുന്നതിനു കുറച്ചു മുമ്പ് തിരുവനന്തപുരത്തെ ഇടപ്പഴഞ്ഞിയിൽ വച്ച് താൻ മകനുമായി അദ്ദേഹത്തെ കാണാൻ പോയിരുന്നു അന്നും അദ്ദേഹം അത്യധികം സന്തോഷത്തിലായിരുന്നു. അങ്ങനെയുള്ള ഒരാൾ അവസാന നാളിൽ അവസരം കിട്ടാതെ കരഞ്ഞു എന്ന് പറയുമ്പോൾ അത് ശരിയല്ലെന്നാണ് ഭാഗ്യലക്ഷ്മി വീഡിയോയിൽ പറയുന്നത്.
View this post on Instagram
ടിനി ടോമിനോട് ആരെങ്കിലും പറഞ്ഞതാകാം. എന്നാൽ ആധികാരികതയില്ലാതെ ഒരു അഭിമുഖത്തിൽ പറയാൻ പാടില്ലെന്നാണ് ഭാഗ്യലക്ഷമി പറയുന്നത്. ചില ആളുകൾ യുട്യൂബ് ചാനലുകളിലിരുന്ന് മരിച്ചുപോയ കലാകാരൻമാരെക്കുറിച്ച് പറയുമ്പോൾ അവരുടെ ബന്ധുക്കൾക്ക് എത്ര വിഷമമാകുമെന്ന് ചിന്തിക്കുന്നില്ല. പക്ഷേ ടിനി ടോമിനെപ്പോലൊരു നടൻ ഇന്റർവ്യൂയിൽ ഇത്തരം കാര്യങ്ങൾ പറയരുത്. കേട്ടതെല്ലാം സത്യമാകണമെന്നില്ല. പറയുമ്പോൾ സൂക്ഷിക്കണം. നസീർ സാർ ജീവിച്ചിരുന്ന കാലത്ത് സിനിമയിൽ പോലുമില്ലാത്തയാളാണ് ടിനി.
അവസരങ്ങൾക്ക് വേണ്ടി സങ്കടം പറയുകയോ അപേക്ഷിക്കുകയോ ചെയ്യുന്നയാളല്ല അദ്ദേഹം. ടിനി ടോമിന്റെ പ്രസ്താവന കേൾക്കുമ്പോൾ മക്കളും പേരക്കുട്ടികളും എന്ത് വിചാരിക്കും. തങ്ങളുടെ മുത്തച്ഛൻ അവസാന കാലത്ത് ഇങ്ങനെ, വല്ലാതെ വിഷമിച്ചാണോ മരിച്ചത് എന്ന് ചിന്തിക്കും. അങ്ങനെയുണ്ടാകാൻ പാടില്ല. നസീർ സാർ അങ്ങനെയൊരാളല്ല, അങ്ങനെയൊരു ധാരണയുണ്ടെങ്കിൽ മാറ്റണമെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.