POCSO Case: സഹപ്രവർത്തകയുടെ മകനെ പീഡിപ്പിച്ചുവെന്ന് പരാതി; 28കാരിക്കെതിരെ പോക്സോ കേസ്
28 Year Old Woman Held in Hyderabad Under POCSO: പീഡനത്തിനിരയായ 17കാരനും കുടുംബവും പ്രതിയായ യുവതിയും ഒരേ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. മാസങ്ങളായി തുടരുന്ന ലൈംഗികചൂഷണം പുറത്തറിയുന്നത് അടുത്തിടെയാണ്.

പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: 17കാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ 28കാരി അറസ്റ്റിൽ. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വീട്ടിൽ ജോലിക്കാരിയായ യുവതിയെയാണ് അറസ്റ്റ് ചെയ്തത്. ഇതേ വീട്ടിലെ മറ്റൊരു ജോലിക്കാരിയുടെ മകനെയാണ് യുവതി പീഡിപ്പിച്ചത്. സംഭവത്തിൽ പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
പീഡനത്തിനിരയായ 17കാരനും കുടുംബവും പ്രതിയായ യുവതിയും ഒരേ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. മാസങ്ങളായി തുടരുന്ന ലൈംഗികചൂഷണം പുറത്തറിയുന്നത് അടുത്തിടെയാണ്. 17കാരനെ പ്രതി ചുംബിക്കുന്നത് കണ്ട വീട്ടിലെ മാനേജരാണ് കുട്ടിയുടെ അമ്മയെ വിവരം അറിയിച്ചത്. വീട്ടുജോലിക്കാർ താമസിക്കുന്ന ക്വാർട്ടേസിൽ വെച്ചായിരുന്നു സംഭവം. ഇതേകുറിച്ച് കുട്ടിയുടെ അമ്മ ചോദിച്ചപ്പോഴും അങ്ങനെയൊന്നും ഇല്ലെന്നും ഒരു സഹോദരനെപോലെയാണ് കാണുന്നതെന്നുമായിരുന്നു പ്രതിയുടെ മറുപടി. തുടർന്ന് യുവതിക്ക് താക്കീത് നൽകുകയും ചെയ്തു.
17കാരനോട് അമ്മ കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും കരയുകയല്ലാതെ കുട്ടി പീഡനവിവരം വെളിപ്പെടുത്തിയില്ല. തുടർന്ന് മെയ് ഒന്നിന് മാതാപിതാക്കൾ വീണ്ടും ചോദിച്ചപ്പോഴാണ് 17കാരൻ താണ നേരിട്ട ലൈംഗികപീഡനത്തെ കുറിച്ച് തുറന്നു പറഞ്ഞത്. പ്രതിയായ യുവതി പലതവണ തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും രണ്ടുതവണ നിർബന്ധിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്നും 17കാരൻ വെളിപ്പെടുത്തി. സംഭവം മറ്റാരോടെങ്കിലും പറഞ്ഞാൽ മോഷണക്കുറ്റം ചുമത്തി ജോലിസ്ഥലത്ത് നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതും 17കാരൻ പറഞ്ഞു.
ഇതോടെ കുട്ടിയുടെ അമ്മ ജൂബിലി ഹിൽസ് പോലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റ് ചെയ്ത യുവതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പീഡനത്തിനിരയായ 17കാരനെ കൗൺസിലിംഗിന് വിധേയനാക്കിയതായും, നിലവിൽ കുട്ടിയുടെ മാനസികനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.