Himachal Flash Flood: ഹിമാചലിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങി 25 അംഗ മലയാളി സംഘം
Malayali Group in the flash floods Himachal Pradesh: ആഗസ്റ്റ് 25 നാണ് ഇവർ ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. ഭക്ഷണവും വെള്ളവും അടക്കം അവശ്യസാധനങ്ങളുടെ ലഭ്യത കുറവാണെന്നും സംഘാംഗങ്ങൾ പറയുന്നു.
ഷിംല: കനത്ത മഴയും മിന്നൽ പ്രളയവും ബാധിച്ച ഹിമാചലിനെപ്പറ്റിയുള്ള വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ അതിൽ മലയാളികളും കുടുങ്ങി കിടക്കുന്നതായി വിവരം.
25 പേരടങ്ങുന്ന സംഘമാണ് കൽപ്പ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത് എന്നാണ് വിവരം. സ്‌പിറ്റിയിൽ നിന്ന് കൽപ്പയിലേക്ക് എത്തിയ സംഘമാണ് ഷിംലയിൽ എത്താനാകാതെ പെട്ടിരിക്കുന്നത്.
രണ്ട് ദിവസമായി ഇവർ ഇവിടെ കുടുങ്ങിയിട്ട്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം റോഡ് മാർഗം യാത്ര സാധ്യമല്ല. കൂടാതെ സംഘത്തിലുള്ള ചിലർക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ടെന്നാണ് വിവരം. 25 അംഗ സംഘത്തിൽ 18 പേരും മലയാളികളാണ്. ഇതിൽ മൂന്ന് പേർ കൊച്ചിയിൽ നിന്നുള്ളവരാണ്.
ആഗസ്റ്റ് 25 നാണ് ഇവർ ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. ഭക്ഷണവും വെള്ളവും അടക്കം അവശ്യസാധനങ്ങളുടെ ലഭ്യത കുറവാണെന്നും സംഘാംഗങ്ങൾ പറയുന്നു. നിലവിൽ ഇവർ സുരക്ഷിതരാണ്. അധികൃതരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ടെന്നും കുടുങ്ങിക്കിടക്കുന്ന മലയാളികളിൽ ഒരാളായ കൊച്ചി സ്വദേശി ജിസാൻ സാവോ പറഞ്ഞു.
മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെയാണ് ഹിമാചൽ പ്രദേശിൽ കനത്ത മഴയും മണ്ണിടിച്ചിലും ആരംഭിച്ചത്. നിരവധി കടകളും കൃഷിയിടങ്ങളും നശിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.