Kamal Haasan: ഇന്ത്യയെ ‘ഹിന്ദിയാ’ ആക്കുന്നു; ഭാഷാ യുദ്ധം മുറുകമ്പോൾ ഡിഎംകെയെ പിന്തുണച്ച് നടൻ കമൽഹാസൻ
Actor-politician Kamal Haasan Against Hindi Imposition: ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങൾക്ക് മേൽ ഹിന്ദി ഭാഷ നിർബന്ധിച്ച് അടിച്ചേൽപ്പിച്ചുകൊണ്ട് ഇന്ത്യയെ 'ഹിന്ദിയാ' ആക്കി മാറ്റാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ നിരവധി പ്രമുഖ വ്യക്തികളാണ് രംഗത്തെത്തിയിരിക്കുന്നത്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭാഷായുദ്ധം മുറുകുമ്പോൾ തമിഴ്നാട് സർക്കാരിന് പിന്തുണയറിയിച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കമൽഹാസൻ. സംസ്ഥാനങ്ങൾക്ക് മേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ ശ്രമങ്ങൾ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണ് കമൽഹാസൻ രംഗത്തെത്തിയിരിക്കുന്നത്. തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടയിലാണ് നടൻ നിലപാട് അറിയിച്ചിരിക്കുന്നത്.
ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങൾക്ക് മേൽ ഹിന്ദി ഭാഷ നിർബന്ധിച്ച് അടിച്ചേൽപ്പിച്ചുകൊണ്ട് ഇന്ത്യയെ ‘ഹിന്ദിയാ’ ആക്കി മാറ്റാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. “എല്ലാ സംസ്ഥാനങ്ങളെയും ഹിന്ദി സംസാരിക്കാൻ പ്രേരിപ്പിക്കുകയാണ് കേന്ദ്രം. നമ്മൾ നോക്കി കാണുന്നത് ഇന്ത്യയെയാണ്… എന്നാൽ കേന്ദ്രത്തിൻ്റെ ലക്ഷ്യം ‘ഹിന്ദിയാ’ആണ്” അദ്ദേഹം പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് കമൽഹാസൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അതേസമയം കേന്ദ്രത്തിന്റെ നിർദ്ദിഷ്ട അതിർത്തി നിർണ്ണയ പ്രക്രിയയെയും അദ്ദേഹം എതിർത്തു. ഇരുവിഷയങ്ങളും സംബന്ധിച്ച പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചതായും വൃത്തങ്ങൾ അറിയിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ നിരവധി പ്രമുഖ വ്യക്തികളാണ് രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന മക്കൾ നീതി മയ്യം പാർട്ടിയുടെ യോഗത്തിൽ കമൽ ഹാസൻ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ ശബ്ദമുയർത്തിയിരുന്നു. “തമിഴർ അവരുടെ ഭാഷയ്ക്കുവേണ്ടി ജീവൻ ബലിയർപ്പിച്ചവരാണ്. ഈ വിഷയത്തിൽ കൈകടത്തരുത്,” എന്നാണ് അദ്ദേഹം കേന്ദരത്തിന് മുന്നറിയിപ്പ് നൽകിയത്. അവർ ഹിന്ദിയ സൃഷ്ടിക്കുകയാണെന്നും കേന്ദ്രം എടുക്കുന്ന ഏത് തീരുമാനവും ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങൾക്ക് അനുകൂലമായിരിക്കില്ലെന്നും കമൽഹാസൻ വ്യക്തമാക്കിയിരുന്നു.