Tirupati laddu row: തിരുപ്പതി ലഡു വിവാദത്തിനു പിന്നാലെ രാജസ്ഥാനിലെ ക്ഷേത്രങ്ങളും പ്രസാദം പരിശോധിക്കുന്നു…
തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തിൽ മായം കലർന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയുടെ തീരുമാനം.

തിരുപ്പതി ക്ഷേത്രം ( Image - Arun HC/IndiaPictures/Universal Images Group via Getty Images)
ജയ്പൂർ : തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്നാരോപിച്ചുള്ള വിവാദങ്ങൾക്കിടെ പുതിയ നീക്കവുമായി രാജസ്ഥാൻ സർക്കാർ. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലുള്ള പ്രസാദത്തിൻ്റെ പരിശുദ്ധി പരിശോധിക്കാൻ പ്രത്യേക ഡ്രൈവ് നടത്താൻ രാജസ്ഥാൻ സർക്കാർ തീരുമാനിച്ചതായുള്ള വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തിൽ മായം കലർന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയുടെ തീരുമാനം. സെപ്‌റ്റംബർ 23 മുതൽ 26 വരെ സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിൽ പരിശോധന നടക്കും. രാജസ്ഥാനിലെ പ്രധാനപ്പെട്ട 14 ക്ഷേത്രങ്ങളിലെ പ്രസാദത്തിന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) BHOG സർട്ടിഫിക്കേഷൻ ഉണ്ട്.
ജയ്പൂരിലെ മോട്ടി ഡോംഗ്രിയിലെ പ്രശസ്തമായ ഗണേഷ് മന്ദിർ, ഖാട്ടു ശ്യാം ക്ഷേത്രം, നാഥദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രം എന്നിവ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു.
തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് ചേർത്തെന്നാരോപിച്ച് വൻ വിവാദം ഉയരുന്നതിനിടെയാണ് പുതിയ തീരുമാനം സർക്കാർ അറിയിച്ചത്.
ഗുജറാത്ത് ആസ്ഥാനമായുള്ള ഒരു ലാബിൻ്റെ പരിശുദ്ധി പരിശോധനാ റിപ്പോർട്ട് അനുസരിച്ച്, തിരുപ്പതിയിലെ പ്രശസ്തമായ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദേവന് സമർപ്പിച്ച പ്രസാദത്തിൽ മൃഗക്കൊഴുപ്പിന്റെ അംശം അടങ്ങിയിട്ടുണ്ട്.
പ്രതികരിച്ച് ജഗ്ഗൻ മോഹൻ റെഡ്ഡി
ലഡു വിഷയത്തിൽ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആരോപണത്തിൽ പ്രതികരിച്ച് ആന്ധ്രാ മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി രംഗത്തെത്തി. തന്റെ സർക്കാരിന്റെ കാലത്ത് യാതൊരു ചട്ടലംഘനവും നടന്നിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചന്ദ്രബാബു നായിഡു ദൈവത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാബ് പരിശോധനകൾക്ക് പുറമെ നെയ്യുടെ ഗുണനിലവാരം വിലയിരുത്താനായി തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് കീഴിലും പരിശോധനകൾ നടത്താറുണ്ടെന്നും വർഷങ്ങളായി ഇത് തുടരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.