Ahmedabad Plane Crash:അഹമ്മദാബാദ് വിമാനാപകടം; മരണസംഖ്യ ഉയരുന്നു, 294 മരണമെന്ന് റിപ്പോർട്ട്, 80 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
Ahmedabad Plane Crash: വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് മിനിറ്റിുകള്‍ക്കുള്ളില്‍ ജനവാസ കേന്ദ്രത്തിലേക്കാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന്റെ മെസ്സിന് മുകളിലേക്ക് വിമാനം തകര്‍ന്ന് വീണതാണ് മരണസംഖ്യ ഉയരാന്‍ കാരണം.
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ ഞെട്ടൽ മാറാതെ രാജ്യം. അപകടത്തിൽ 294 പേര്‍ മരിച്ചതായാണ് സ്ഥിരീകരണം. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.43ന് അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് മിനിറ്റിുകള്‍ക്കുള്ളില്‍ ജനവാസ കേന്ദ്രത്തിലേക്കാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന്റെ മെസ്സിന് മുകളിലേക്ക് വിമാനം തകര്‍ന്ന് വീണതാണ് മരണസംഖ്യ ഉയരാന്‍ കാരണം.
വിമാനത്തിൽ 232 യാത്രക്കാരും 10 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ 241 പേർ മരിച്ചു. ഒരാൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 38 കാരനായ രമേശ് വിശ്വാസ് കുമാർ ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇയാൾ ചികിത്സയിലാണ്. എമർജൻസി എക്സിറ്റ് വഴി പുറത്തു ചാടാനായതാണ് രമേശിന് ജീവൻ തിരിച്ചുനൽകിയത്. വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 24 പ്രദേശവാസികളും അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളുമാണ് കൊല്ലപ്പെട്ടത്.
സംഭവസ്ഥലത്ത് നിന്ന് ആശുപത്രികളിലെത്തിച്ചതില്‍ 80 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ബാക്കിയുള്ളവരെ തിരിച്ചറിയാനായി യാത്രക്കാരുടെ ബന്ധുക്കളില്‍ നിന്ന് ഡിഎന്‍എ ശേഖരിക്കുന്നുണ്ട്. അതേസമയം അപകടസ്ഥലത്തേക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കുമെന്നാണ് വിവരം. ഇന്നലെ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഹമ്മദാബാദിലെത്തിയിരുന്നു.
Also Read:‘നീ എവിടെപോയി, എനിക്ക് നിന്നെ കാണണം’; പൊട്ടിക്കരഞ്ഞ് എയര്‍ഹോസ്റ്റസിന്റെ കുടുംബാംഗങ്ങള്‍
എന്നാൽ എന്താണ് അപകടത്തിനു കാരണമെന്നത് വ്യക്തമല്ല, ഇത് കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തകർന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. ഇതിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കും. പക്ഷിയിടിച്ചതാണോ അമിത ഭാരമാണോ കാരണമെന്ന് അന്വേഷണത്തിലേ വ്യക്തമാകു. വിമാനം തകർന്നുവീഴുന്ന സമയത്ത് വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും പ്രവര്‍ത്തനരഹിതമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യയുടെ ഉടമസ്ഥരായ ടാറ്റാ ഗ്രൂപ്പ്. ഒരുകോടി രൂപവീതം ധനസഹായം നല്‍കുമെന്നാണ് ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണമായി വഹിക്കുമെന്നും തകര്‍ന്ന മെഡിക്കല്‍ കോളേജ് കെട്ടിടം പുനര്‍ നിര്‍മിക്കുമെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.