Ahmedabad Plane Crash: അഹമ്മദാബാദ് വിമാനാപകടം; പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ തകർന്നുവീണു, ഉയർന്ന അളവിലെ ഇന്ധനം തീവ്രത വർധിപ്പിച്ചു
Ahmedabad Plane Crash Updates: അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് എയര്‍പോര്‍ട്ടിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ജനവാസ മേഖലയായ മേഘാനി പ്രദേശത്താണ് തകർന്നുവീണത്.
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിന്‍റെ മിക്ക ഭാഗങ്ങളും പൂർണമായും കത്തിയമര്‍ന്നതായാണ് വിവരം. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനകമാണ് വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. 625 അടി ഉയര്‍ത്തില്‍ വെച്ചാണ് സിഗ്നല്‍ നഷ്ടമായതെന്ന് ഫ്ലൈറ്റ് റഡാര്‍ വിവരങ്ങളിൽ നിന്ന് വ്യക്തമാണ്.
അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് എയര്‍പോര്‍ട്ടിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ജനവാസ മേഖലയായ മേഘാനി പ്രദേശത്താണ് തകർന്നുവീണത്. വിമാനത്തിൽ 242 യാത്രക്കാരും രണ്ട് പൈലറ്റുമാരും 10 ക്യാബിന്‍ ക്രൂവുമടക്കം 254 പേര്‍ വിമാനത്തിൽ ഉണ്ടായിരുന്നെന്നാണ് വിവരം. 300 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടായിരുന്ന വിമാനമാണ്.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് ദീർഘദൂര യാത്രയ്ക്കായി വിമാനത്തിൽ വലിയ അളവിൽ ഇന്ധനം നിറച്ചിരുന്നു. ഇത് അപകടത്തെ തുടർന്നുണ്ടായ സ്ഫോടനത്തിന്റെയും തീപിടുത്തത്തിന്റെയും തീവ്രത വർദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫയർ എഞ്ചിനുകളും ആംബുലൻസുകളും അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. വിമാനാപകടത്തിൽ ബോയിംഗിൽ നിന്നുള്ള സംഘത്തോടൊപ്പം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) ഔപചാരിക അന്വേഷണം ആരംഭിക്കും.
ALSO READ: വിമാനത്തിന് 11 വർഷത്തെ പഴക്കം; ഉണ്ടായിരുന്നത് ഇരുന്നൂറിലേറെ യാത്രക്കാരും 12 ജീവനക്കാരും
വിമാനാപകടത്തെ തുടർന്ന് അഹമ്മദാബാദ് വിമാനത്താവളം താത്കാലികമായി അടച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെയാണ് വിമാനത്താവളം അടച്ചത്. വ്യോമയാനമന്ത്രി രാം മോഹൻ നായിഡുവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉടൻ തന്നെ അഹമ്മദാബാദിലേക്ക് എത്തിച്ചേരുമെന്ന് അറിയിപ്പുണ്ട്.