Air India Plane Crash: ഇന്ധന സ്വിച്ച് റണ്ണില്‍ നിന്നും കട്ട് ഓഫിലേക്ക് മാറി; എയര്‍ ഇന്ത്യ അപകട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്
Air India Plane Crash Investigation Updates: കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍ പൈലറ്റുമാരില്‍ ഒരാള്‍ മറ്റൊരാളോട് എന്തിനാണ് ഇന്ധനം വിച്ഛേദിച്ചതെന്ന് ചോദിക്കുന്നത് കേള്‍ക്കാമായിരുന്നു. എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നാണ് പൈലറ്റ് മറുപടി നല്‍കിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
ന്യൂഡല്‍ഹി: അഹമദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. വിമാനത്തിന്റെ ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയതാകാം അപകട കാരണമെന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വിച്ച് ഓഫ് ആയതോടെ രണ്ട് എഞ്ചിനിലേക്കുമുള്ള ഇന്ധനമൊഴുക്ക് നിലച്ചുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍ പൈലറ്റുമാരില്‍ ഒരാള്‍ മറ്റൊരാളോട് എന്തിനാണ് ഇന്ധനം വിച്ഛേദിച്ചതെന്ന് ചോദിക്കുന്നത് കേള്‍ക്കാമായിരുന്നു. എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നാണ് പൈലറ്റ് മറുപടി നല്‍കിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
ക്ലൈവ് കുന്ദറാണ് വിമാനം പറത്തിയത്. പൈലറ്റ് ഇന്‍ കമാന്‍ഡറായ സുമീത് സബര്‍വാള്‍ വിമാനത്തിന്റെ പൈലറ്റ് നിരീക്ഷണത്തിലായിരുന്നു. സബര്‍വാള്‍ ബോയിങ് 787 വിമാനം ഏകദേശം 8,600 മണിക്കൂറും കുന്ദര്‍ 1,100 മണിക്കൂറും പറപ്പിപ്പിച്ചിട്ടുണ്ട്. ഇരുവര്‍ക്കും മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.




കട്ട് ഓഫില്‍ ഏതാനും നിമിഷങ്ങള്‍ പറന്ന വിമാനം കുറച്ച് കഴിഞ്ഞ് കഴിഞ്ഞപ്പോള്‍ റണ്ണിലേക്ക് മാറി. വിമാനത്തിന്റെ ത്രസ്റ്റ് വീണ്ടെടുക്കാനായിരിക്കാം ഇത്. എന്നാല്‍ എഞ്ചിനുകള്‍ക്ക് സുരക്ഷിതമായി പറക്കാന്‍ കഴിയുന്ന വിധത്തിലേക്ക് വീണ്ടെടുക്കാന്‍ പൈലറ്റുമാര്‍ക്ക് മതിയായ സമയം ലഭിച്ചില്ല. ലിഫ്റ്റ്-ഓഫിനും ക്രാഷിനും ഇടയില്‍ പറക്കല്‍ ഏകദേശം 30 സെക്കന്‍ഡ് നീണ്ടുനിന്നുവെന്നും 15 പേജുള്ള റിപ്പോര്‍ട്ട് പറയുന്നു.
ഇന്ധന പ്രവാഹം നിയന്ത്രിക്കുന്ന സ്വിച്ചുകളുടെ പ്രവര്‍ത്തനം പൈലറ്റുമാരുടെ കൈകളിലാണ്. സ്വയമേ ഉള്ള ചലനം ഉണ്ടാകാനുള്ള സാധ്യതയില്ല. സ്വിച്ചുകളെ സംരക്ഷിക്കാന്‍ ഇരുവശത്തും ബ്രാക്കറ്റുകളുണ്ട്. കൂടാതെ സ്വിച്ച് അതിന്റെ രണ്ട് സ്ഥാനങ്ങളില്‍ നിന്ന് റണ്‍-കട്ട് ഓഫ് എന്നതിലേക്ക് മാറ്റുന്നതിന് മുമ്പ് പൈലറ്റുമാര്‍ സ്വിച്ച് ഉയര്‍ത്തേണ്ട സ്റ്റോപ്പ് ലോക്ക് സംവിധാനമുണ്ടെന്ന് വിവിധ പൈലറ്റുമാര്‍ പറയുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read: Air India Plane Crash: അന്ന് 349 പേർ മരിച്ച ദുരന്തം, രാജ്യം നടുങ്ങിയ അപകടങ്ങൾ
പൈലറ്റുമാരില്‍ ഒരാള്‍ സ്വിച്ചുകള്‍ ടോഗിന്‍ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിമാനം ഇറക്കിയതിന് ശേഷമേ സാധാരണയായി സ്വിച്ചുകള്‍ ഓഫ് ചെയ്യാറുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.