Venkateswara Temple Stampede: വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ തിക്കും തിരക്കും: മരണം 10 ആയി, ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
Andhra Pradesh Venkateswara Temple Stampede: കാസി ബുഗ്ഗ ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിൽ ഏകാദശി ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. രണ്ടായിരം മുതൽ മൂവായിരം വരെ ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ക്ഷേത്രത്തിൽ കാൽലക്ഷത്തോളം പേർ എത്തിയതോടെയാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്.
വിശാഖപട്ടണം: ആന്ധ്ര പ്രദേശിലെ ശ്രീകാകുളത്ത് ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിലുണ്ടായ (Venkateswara Temple Stampede) തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 10 ആയി. സ്ത്രീകളും 12 വയസുള്ള ഒരു കുട്ടിയും ഉൾപ്പെടെയുള്ളവർ മരിച്ചവരിലുണ്ടെന്നാണ് വിവരം. അപകടത്തിൽ 15 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ക്ഷേത്രത്തിൽ ഉൾക്കൊള്ളാവുന്നതിൻറെ എട്ട് മടങ്ങിലേറെ ആളുകൾ ദർശനത്തിന് എത്തിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. അതിനിടെ ദുരന്തത്തിൽ ക്ഷേത്ര ഉടമയ്ക്കെതിരെ കേസെടുത്ത് പോലീസ്. ഉടമ ഹരി മുകുന്ദ പാണ്ഡയ്ക്കെതിരെയാണ് നരഹത്യക്ക് കേസെടുത്തിരിക്കുന്നത്.
കാസി ബുഗ്ഗ ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിൽ ഏകാദശി ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. രാഷ്ട്രപതി ദ്രൌപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ആശ്രിതർക്ക് രണ്ടു ലക്ഷം രൂപ വീതം പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാകും ഈ തുക കൈമാറുക. പരിക്കേറ്റവർക്ക് അര ലക്ഷം രൂപ വീതവും നൽകും.
ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് സ്വകാര്യ ഭൂമിയിലാണ്. അതേസമയം നടന്ന പരിപാടിയെ കുറിച്ച് പോലീസിന് യാതൊരു വിവരവും ലഭിച്ചില്ലെന്നാണ് ശ്രീകാകുളം എസ്പി കെ വി മഹേശ്വര റെഡ്ഡി പറയുന്നത്. ഈ ദുരന്തത്തിൻറെ ഉത്തരവാദി ആരായാലും അവരെ പിടികൂടുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടായിരം മുതൽ മൂവായിരം വരെ ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ക്ഷേത്രത്തിൽ കാൽലക്ഷത്തോളം പേർ എത്തിയതോടെയാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്.
മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നതോടെ വരിയിൽ നിന്ന ചിലർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇതോടെ ആളുകൾ പരിഭ്രാന്തരാകുകയും പടിക്കെട്ടിൽ നിന്ന് ക്ഷേത്രത്തിനകത്തേക്ക് തിരക്കുണ്ടാക്കി കയറാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് അപകടം സംഭവിച്ചത്. പടികെട്ടിൽ നിന്ന് നിലത്തുവീണവരെ മറ്റുള്ളവർ ചവിട്ടിയതോടെ ശ്വാസം മുട്ടിയും വാരിയെല്ലുകൾ തകർന്നുമാണ് മരണം സംഭവിച്ചിരിക്കുന്നത്. പരിക്കേറ്റവർ ചികിത്സയിലാണ്.