പരീക്ഷാ ക്രമക്കേട് തടയുന്ന ബിൽ ലോക്സഭയിൽ പാസായി; പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി
Anti-paper leak bill passed in Lok Sabha: പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയാൻ ശിക്ഷ കർശനമാക്കുന്ന പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. 2024-ലെ നിയമത്തിൽ മാറ്റങ്ങൾ വരുത്തി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് ഈ ഭേദഗതി ബിൽ തിങ്കളാഴ്ച സഭയിൽ അവതരിപ്പിച്ചത്. മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ശബ്ദവോട്ടോടെ ബിൽ പാസാക്കി. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളി.

Anti Paper Leak Bill Passed In Lok Sabha
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയാൻ ശിക്ഷ കർശനമാക്കുന്ന പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ് അഥവാ അന്യായ മാർഗങ്ങളുടെ തടയൽ) ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. 2024-ലെ നിയമത്തിൽ മാറ്റങ്ങൾ വരുത്തി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് ഈ ഭേദഗതി ബിൽ തിങ്കളാഴ്ച സഭയിൽ അവതരിപ്പിച്ചത്. മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ശബ്ദവോട്ടോടെ ബിൽ പാസാക്കി. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളി. NEET-UG പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തട്ടിപ്പുകാർക്ക് എതിരെ കൂടുതൽ കർശനമായ ശിക്ഷാനടപടികൾ ഉൾപ്പെടുത്തി നിയമം ശക്തമാക്കിയത്.
ഭേദഗതി ബില്ലിലെ പ്രധാന വ്യവസ്ഥകൾ
പ്രതികൾക്കുള്ള തടവുശിക്ഷയും പിഴയും: പുതിയ ഭേദഗതിയിൽ പരീക്ഷാ തട്ടിപ്പിൽ കുറ്റക്കാരാകുന്ന പ്രതികൾക്കുള്ള കുറഞ്ഞ തടവുശിക്ഷ 3 വർഷത്തിൽ നിന്ന് 5 വർഷമായി ഉയർത്തി. കൂടാതെ പരമാവധി പിഴത്തുക 50 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു, നേരത്തെ ഇത് 10 ലക്ഷം രൂപ ആയിരുന്നു.
പരീക്ഷാ നടത്തിപ്പ്, സാങ്കേതിക സഹായം, പരീക്ഷാ കേന്ദ്രങ്ങളുടെ മാനേജ്‌മെന്റ് എന്നിവ നടത്തുന്ന ഏജൻസികൾ ക്രമക്കേടിൽ പങ്കാളികളായാൽ ചുമത്തുന്ന പരമാവധി പിഴ 1 കോടി രൂപയിൽ നിന്ന് 5 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളെ തുടർന്ന് പൊതുപരീക്ഷകളിൽ നിന്ന് വിലക്കുന്ന കാലാവധി 4 വർഷത്തിൽ നിന്ന് 8 വർഷമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
ബിൽ ചർച്ച ചെയ്യുന്നതിനിടെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെ നടന്ന പോലീസ് അതിക്രമങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഉത്തരവാദിയെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചത് സഭയിൽ വലിയതോതിൽ ബഹളത്തിന് കാരണമായി. രാഹുലിന്റെ പരാമർശത്തിനെതിരെ ബിജെപി അംഗങ്ങൾ ശക്തമായി രംഗത്തുവരികയും തെളിവ് ആവശ്യപ്പെടുകയും ചെയ്തു.
ലോക്സഭയിൽ സംസാരിക്കവേ രാജ്യത്തിൻ്റെ ഭാവിയിൽ ആശങ്കയുണ്ടെന്നും തെരുവിൽ കണ്ട യുവാക്കളുടെ ശക്തിയെ എല്ലാ രാഷ്ടീയ പാർട്ടികളും ബഹുമാനിക്കണമെന്നും ഇക്കാര്യം ബിജെപിയോടും അഭ്യർത്ഥിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അമിത്ഷാ പാർലമെൻ്റിലെത്താൻ ഭയക്കുന്നുവെന്നും ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആർഎസ്എസ് കവരുന്നുവെന്നും എല്ലാ സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ ആരോപിച്ചു.
പ്രധാൻ അല്ലായിരുന്നു, ആർഎസ്എസായിരുന്നു വിദ്യാഭ്യാസമന്ത്രാലയത്തെ നിയന്ത്രിച്ചിരുന്നത്. വിദ്യാർത്ഥികളോട് തങ്ങളുടെ ഭക്തരാകാനാണ് ആർഎസ്എസ് ആവശ്യപ്പെടുന്നത്. വിദ്യാർത്ഥികളുടെ ലക്ഷക്കണക്കിന് പണം അവർ കവർന്നുവെന്നും രാഹുൽ പാർലമെന്റിൽ ആരോപിച്ചു. എന്നാൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സഭയിൽ തെളിവില്ലാതെ ആരോപണം ഉന്നയിച്ചതിന് മാപ്പ് പറയണമെന്നും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു.
പ്രക്ഷോഭകർക്ക് നേരെ വെടിവെപ്പ് ഉത്തരവുകളൊന്നും നൽകിയിട്ടില്ലെന്നും പോലീസിന് നേരെ പ്രതിഷേധം കടുത്തപ്പോൾ കണ്ണീർവാതകം മാത്രമാണ് ഉപയോഗിച്ചതെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. പ്രസംഗങ്ങളിൽ വസ്തുതാപരമായ തെളിവുകൾ നൽകണമെന്ന് സ്പീക്കർ ഓം ബിർള അംഗങ്ങളെ ഓർമിപ്പിച്ചു. ഭരണ- പ്രതിപക്ഷ ബഹളങ്ങൾക്കിടയിലാണ് പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കിയത്.
English Summary
The Public Examinations (Prevention of Unfair Means) Amendment Bill, which seeks to tighten the punishment for exam malpractice and question paper leakage, was passed in the Lok Sabha. The amendment bill, which amends the 2024 Act, was introduced in the House on Monday by Union Minister Jitendra Singh. The bill was passed by voice vote after hours of debate. The amendments proposed by the opposition were rejected by voice vote.