Assam Puducherry Election 2026: അസമിലും, പുതുച്ചേരിയിലും കൂറ്റന്‍ പോളിങ്; പ്രതീക്ഷയില്‍ മുന്നണികള്‍
Assam and Puducherry Assembly Election 2026: അസമിലും, പുതുച്ചേരിയിലും രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഉയര്‍ന്ന പോളിങ്.അസമില്‍ 85.38 ശതമാനവും, പുതുച്ചേരിയില്‍ 89.83 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഇതിന് മുമ്പ് 84.67 ആയിരുന്നു അസമിലെ ഏറ്റവും ഉയര്‍ന്ന പോളിങ്. പുതുച്ചേരിയിലേത് 86.19 ശതമാനവും.

അസമിലെ സോണിത്പൂരിലെ തേസ്പൂരിൽ വോട്ടറുടെ വിരലിൽ മഷി പുരട്ടുന്നു
ഗുവാഹത്തി: അസമിലും, പുതുച്ചേരിയിലും രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന പോളിങ്. ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അസമില്‍ 85.38 ശതമാനവും, പുതുച്ചേരിയില്‍ 89.83 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഇതിന് മുമ്പ് 84.67 ആയിരുന്നു അസമിലെ (2016) ഏറ്റവും ഉയര്‍ന്ന പോളിങ്. പുതുച്ചേരിയിലേത് 86.19 ശതമാനവും (2011).
കേരളത്തിനൊപ്പമായിരുന്നു അസമിലെയും, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പ് നടന്നു. കേരളത്തിലെയും, അസമിലെയും, പുതുച്ചേരിയിലെയും, തിരഞ്ഞെടുപ്പ് ഇന്ത്യയ്ക്ക് മാത്രമല്ല, മുഴുവൻ ജനാധിപത്യ ലോകത്തിനും ഒരു ചരിത്ര സാക്ഷ്യമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. ഓരോ വോട്ടർമാരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മെയ് 4 ന് ഫലം പ്രഖ്യാപിക്കും.
മണ്ഡല പുനർനിർണയത്തിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു അസമിലേത്. ബിജെപി 90 സീറ്റുകളിലും അസം ഗണ പരിഷത്ത് 26 സീറ്റുകളിലും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് 11 സീറ്റുകളിലും മത്സരിച്ചു. എംപി ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തില്‍ 99 സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചു. റൈജോർ ദളിന് 13 സീറ്റുകളും അസം ജാതിയ പരിഷത്തിന് 10 സീറ്റുകളും ചെറിയ പാർട്ടികൾക്ക് ആറ് സീറ്റുകളും നൽകി.
അസമിലെ ഉയര്‍ന്ന പോളിങ് ചരിത്രപരമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ പറഞ്ഞു. ജനങ്ങളുടെ മുഖത്ത് പ്രതീക്ഷ, അഭിമാനം, സന്തോഷം എന്നിവ ഇതിനകം ദൃശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 35 ജില്ലകളിലായി 31,490 പോളിംഗ് സ്റ്റേഷനുകളിലായി വോട്ടെടുപ്പ് നടന്നു. 722 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്.
പുതുച്ചേരിയില്‍ എന്‍ആര്‍ കോണ്‍ഗ്രസ്-ബിജെപി-എഐഎഡിഎംകെ (എന്‍ഡിഎ) സഖ്യം കോണ്‍ഗ്രസ്-ഡിഎംകെ (ഇന്ത്യാ മുന്നണി) സഖ്യത്തിനെതിരെ മത്സരിക്കുന്നു. 30 സീറ്റുകളിലേക്കാണ് പോരാട്ടം. വിജയിയുടെ ടിവികെയും മത്സരിച്ചിരുന്നു. സീമാന്റെ നാം തമിഴർ കച്ചി (എൻ.ടി.കെ) ആണ് മത്സരത്തിലുള്ള മറ്റൊരു പാർട്ടി.
30 ഓളം പേർക്ക് പരിക്ക്
അസമിൽ നടന്ന വോട്ടെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ 30 ഓളം പേർക്ക് പരിക്കേറ്റതായും ഏഴ് പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ട്. ഒരു പോളിംഗ് ബൂത്തിൽ ഉണ്ടായ തർക്കത്തെത്തുടർന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കാർത്തിക് സേന സിൻഹ ഒരു ഇവിഎമ്മിന് കേടുപാടുകൾ വരുത്തിയതായും ഇത് കോൺഗ്രസും ബിജെപിയും തമ്മിലുള്ള സംഘർഷത്തിന് കാരണമായതായും ഒരു ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.