മണ്ണുകാക്കാൻ ‘കാവേരി കോളിംഗ്’: 13.4 കോടി മരങ്ങളുമായി കൃഷിഭൂമിയിൽ ഹരിതവിപ്ലവം
13.4 കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് സൗകര്യമൊരുക്കി 'കാവേരി കോളിംഗ്' ജൈത്രയാത്ര തുടരുന്നു. മരങ്ങളെ അടിസ്ഥാനമാക്കിയുള്ള കാർഷിക രീതികൾ (ട്രീ-ബേസ്ഡ് അഗ്രികൾച്ചർ) സ്വീകരിക്കുന്നതിൽ 2.6 ലക്ഷം കർഷകർക്കാണ് ഈ പ്രസ്ഥാനം പിന്തുണ നല്‍കിയത്. 2026-27 വർഷത്തിൽ 1.2 കോടി തൈകൾ നട്ടുപിടിപ്പിക്കാനായിരുന്നു ലക്ഷ്യം.
ന്യൂഡൽഹി: 13.4 കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് സൗകര്യമൊരുക്കി ‘കാവേരി കോളിംഗ്’ ജൈത്രയാത്ര തുടരുന്നു. മരങ്ങളെ അടിസ്ഥാനമാക്കിയുള്ള കാർഷിക രീതികൾ (ട്രീ-ബേസ്ഡ് അഗ്രികൾച്ചർ) സ്വീകരിക്കുന്നതിൽ 2.6 ലക്ഷം കർഷകർക്കാണ് ഈ പ്രസ്ഥാനം പിന്തുണ നല്‍കിയത്. 2026-27 വർഷത്തിൽ 1.2 കോടി തൈകൾ നട്ടുപിടിപ്പിക്കാനായിരുന്നു ലക്ഷ്യം. സദ്ഗുരു വിഭാവനം ചെയ്ത ‘സേവ് സോയിൽ – കാവേരി കോളിംഗ്’ എന്നത് കർഷകർ നയിക്കുന്ന ഒരു പാരിസ്ഥിതിക പ്രസ്ഥാനമാണ്. കാവേരി നദിയെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം, മരങ്ങളെ അടിസ്ഥാനമാക്കിയുള്ള കാർഷിക രീതിയിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിലുമാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കാവേരി നദി ഗുരുതരമായ രീതിയിൽ വറ്റി വരണ്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 70 വർഷത്തിനിടെ ഇതിലെ ജലപ്രവാഹത്തിന്റെ 40%-ത്തിലധികവും, നദീതീരത്തെ യഥാർത്ഥ വനവിസ്തൃതിയുടെ 87%-വും നഷ്ടപ്പെട്ടിട്ടുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി, സ്വകാര്യ കൃഷിഭൂമികളിൽ 242 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നതാണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം.
കൃഷിഭൂമിയിൽ മരങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ, കാവേരി കോളിംഗ് കർഷകരുടെ വരുമാനം വർധിപ്പിക്കാൻ സഹായിക്കുന്നതിനൊപ്പം മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും, മണ്ണിൽ ജലം സംഭരിച്ചു നിർത്താനുള്ള ശേഷി കൂട്ടുകയും ചെയ്യുന്നു. ഇത് നദിയെ ആശ്രയിച്ചു ജീവിക്കുന്ന 8.4 കോടി ജനങ്ങൾക്കായി വർഷം മുഴുവനുമുള്ള ജലപ്രവാഹം ഉറപ്പാക്കാൻ സഹായിക്കും.
വെറുമൊരു സംഖ്യയല്ല
പതിമൂന്ന് കോടി മരങ്ങൾ എന്നത് വെറുമൊരു സംഖ്യയല്ലെന്നും, അത് തങ്ങളുടെ കൃഷിരീതി ശാശ്വതമായി മാറ്റിയ 2.6 ലക്ഷം കർഷകരെയാണ് പ്രതിനിധീകരിക്കുന്നതെന്നും സേവ് സോയിൽ – കാവേരി കോളിംഗ് പ്രോജക്ട് ഡയറക്ടർ ആനന്ദ് എതിരാജലു പറഞ്ഞു.
ധീരമായ ചുവടുവെപ്പിലൂടെ ജലസ്രോതസ്സുകൾ പുനരുജ്ജീവിപ്പിക്കാനും, ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ സുരക്ഷിതമാക്കാനും സാധിക്കും. വിശാലമായ ‘സേവ് സോയിൽ’ പ്രസ്ഥാനത്തിന് കീഴിൽ നടപ്പിലാക്കുന്ന മൂന്ന് പ്രധാന ഓൺ-ഗ്രൗണ്ട് സംരംഭങ്ങളിൽ ഒന്നാണ് കാവേരി കോളിംഗ് എന്നും അദ്ദേഹം വ്യക്തമാക്കി.
‘സേവ് സോയിൽ റീജനറേറ്റീവ് റെവല്യൂഷൻ’, ‘സേവ് സോയിൽ ഫാർമേഴ്സ് മൂവ്‌മെന്റ്’ എന്നിവയാണ് മറ്റ് രണ്ട് സംരംഭങ്ങൾ. ഈ മൂന്ന് സംരംഭങ്ങളും ഒത്തുചേർന്ന് പരിശീലനം, സാങ്കേതിക പിന്തുണ, കമ്മ്യൂണിറ്റി നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ എന്നിവയിലൂടെ മണ്ണിന്റെ ആരോഗ്യം, കർഷകരുടെ ഉപജീവനമാർഗ്ഗം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ പുരസ്കാരം നേടിയ തമിഴ്‌നാട് സ്വദേശിയും 58-കാരനുമായ കർഷകൻ വള്ളുവനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 2024-ൽ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ ‘ഫാർമർ കോണ്ടെസ്റ്റ്: സോയിൽ ഹെൽത്ത് ഗാർഡിയൻസ്’ എന്ന മത്സരത്തിൽ ആഗോള അംഗീകാരം നേടാൻ സഹായിച്ചതിന് സേവ് സോയിൽ – കാവേരി കോളിംഗിന്റെ മാർഗ്ഗനിർദ്ദേശത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു.