Assembly Election 2026: കേരളത്തിനൊപ്പം അസമും, പുതുച്ചേരിയും പോളിങ് ബൂത്തിലേക്ക്; ജനം ആർക്കൊപ്പം?
Assam, Puducherry Assembly Elections 2026: പുതുച്ചേരിയിൽ മാഹി ഉൾപ്പെടെ മുപ്പത് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഓൾ ഇന്ത്യ എൻആർ കോൺഗ്രസും ബിജെപിയും ഉൾപ്പെട്ട എൻഡിഎയും കോൺഗ്രസുമാണ് മത്സരരംഗത്തുള്ളത്. അസമിൽ രണ്ടരക്കോടി വോട്ടർമാരാണ് ഉള്ളത്. 126 മണ്ഡലങ്ങളിലായി 722 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 31940 പോളിങ്ങ് ബുത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
കേരളത്തിനൊപ്പം അസമും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയും ഇന്ന് പോളിങ് ബൂത്തിലേക്ക്. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഇന്ന് നടക്കുന്നുണ്ട്. മേയ് നാലിനാണ് വോട്ടെണ്ണൽ.
എൻഡിഎ തുടർഭരണവും കോൺഗ്രസ് തിരിച്ചുവരവും ആഗ്രഹിക്കുന്ന അസമിൽ രണ്ടരക്കോടി വോട്ടർമാരാണ് ഉള്ളത്. 126 മണ്ഡലങ്ങളിലായി 722 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 35 ജില്ലകളിലായി 31940 പോളിങ്ങ് ബുത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ 1.25 കോടി സ്ത്രീകളാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്, എഐയുഡിഎഫ് മേധാവി ബഹ്റുദ്ദീൻ അജ്മൽ തുടങ്ങിയവരാണ് പ്രധാന നേതാക്കൾ. അക്രമസാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ALSO READ: നല്ല നാളെയ്ക്കായി ഇന്ന് വിധിയെഴുത്ത്; വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍; ഭരണമാറ്റമോ, തുടര്‍ഭരണമോ?
പുതുച്ചേരിയിൽ മാഹി ഉൾപ്പെടെ മുപ്പത് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഓൾ ഇന്ത്യ എൻആർ കോൺഗ്രസും ബിജെപിയും ഉൾപ്പെട്ട എൻഡിഎയും കോൺഗ്രസുമാണ് മത്സരരംഗത്തുള്ളത്. നിലവിൽ എൻഡിഎ ഭരണമാണ് പുതുച്ചേരിയിൽ. 294 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഒമ്പത് ലക്ഷത്തിലധികം വോട്ടർമാരാണ് ഉള്ളത്.
അതേസമയം, വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. കർണാടക, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. ശക്തമായ മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. നാഗാലാൻഡിലെ കൊറിഡാങ് സീറ്റിലേയ്‌ക്ക് ആറ് സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ത്രിപുരയിൽ എൻഡിഎ, കോൺഗ്രസ്, സിപിഐ(എം) ത്രികോൺ മത്സരമാണ് നടക്കുന്നത്. കോടതി ഉത്തരവിനെ തുടർന്ന് ഗോവയിൽ നടക്കാനിരുന്ന ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടുണ്ട്.