Bengaluru Girl Assault Case: ദേശീയ മെഡൽ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് ഗർഭിണിയാക്കി; യോഗ പരിശീലകനെതിരെ കേസ്
Bengaluru Teen Girl Assault Case: 2019 മുതൽ പ്രതിയായ പരിശീലകനെ കുട്ടിക്ക് അറിയാം. യോഗയുമായി ബന്ധപ്പെട്ട ഒരു അസോസിയേഷന്റെ ഭാരവാഹി കൂടിയാണ് പ്രതിയായ പരിശീലകൻ. 2023 നവംബറിൽ പ്രതിക്കൊപ്പം ഒരു യോഗ മത്സരത്തിൽ പങ്കെടുക്കാനായി പെൺകുട്ടി തായ്‌ലാൻഡിൽ പോയിരുന്നു. അന്ന് കുട്ടിക്ക് 17 വയസായിരുന്നു പ്രായം.
ബെംഗളൂരു: ദേശീയ മെഡലും ജോലിയും ഉറപ്പുനൽകി യോഗ പരിശീലകൻ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ പരാതി (Bengaluru Teen Girl Assault Case). ബെംഗളൂരുവിലുള്ള 19-കാരിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. വെസ്റ്റ് ബെംഗളൂരുവിൽ യോഗ പരിശീലന കേന്ദ്രം നടത്തുന്നയാളാണ് തന്നെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതെന്നാണ് കുട്ടിയുടെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ യോഗ പരിശീലകനെതിരേ പോക്‌സോ വകുപ്പുകളടക്കം ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
അതേസമയം, ഇയാൾ ഒളിവിലാണെന്നാണ് വിവരം. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി യോഗ അഭ്യസിക്കുന്നയാളാണ് പെൺകുട്ടി. 2019 മുതൽ പ്രതിയായ പരിശീലകനെ കുട്ടിക്ക് അറിയാം. യോഗയുമായി ബന്ധപ്പെട്ട ഒരു അസോസിയേഷന്റെ ഭാരവാഹി കൂടിയാണ് പ്രതിയായ പരിശീലകൻ. 2023 നവംബറിൽ പ്രതിക്കൊപ്പം ഒരു യോഗ മത്സരത്തിൽ പങ്കെടുക്കാനായി പെൺകുട്ടി തായ്‌ലാൻഡിൽ പോയിരുന്നു. അന്ന് കുട്ടിക്ക് 17 വയസായിരുന്നു പ്രായം.
ഇവിടെവെച്ചാണ് പരിശീലകൻ തന്നെ ആദ്യമായി പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ഇതേത്തുടർന്ന് പെൺകുട്ടി പിന്നീട് മത്സരത്തിൽനിന്ന് പിന്മാറിയതായാണ് വിവരം. ഇതിനുശേഷം 2024ലാണ് പെൺകുട്ടി പ്രതിയുടെ യോഗാ പരിശീലന കേന്ദ്രത്തിൽ ചേർന്നത്. ഇതിനിടെയാണ് ദേശീയ മെഡലും ജോലിയും ഉറപ്പുനൽകി പരിശീലകൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലും ഇതേ വാഗ്ദാനം നൽകി ഇയാൾ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.
ഗർഭിണിയായതോടെയാണ് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പീഡനവിവരം അറിയുന്നത്. ഇതിന് പിന്നാലെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. തനിക്ക് പുറമേ പരിശീലനകേന്ദ്രത്തിലെ മറ്റ് ചില പെൺകുട്ടികൾക്കും ഇതേ ദുരവസ്ഥ നേരിടേണ്ടി വന്നതായും പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ഇവരുടെ പേരുവിവരങ്ങളും പെൺകുട്ടി പോലീസിന് കൈമാറിയിട്ടുണ്ട്. നിലവിൽ പ്രതി ഒളിവിലാണ്. ഇയാളെ കണ്ടെത്തിയാൽ മാത്രമെ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരൂ.