Bengaluru women death: മരിക്കുമ്പോൾ ഇപ്പോഴുള്ളതിനേക്കാൾ സ്വസ്ഥയായിരിക്കും – മരണകാരണം വീഡിയോയിലാക്കിയ ശേഷം യുവതി ജീവനൊടുക്കി
Bengaluru woman's death : മരിക്കാൻ ആവശ്യപ്പെട്ട് ഭർത്താവും ഭർതൃവീട്ടുകാരും നിരന്തരം തന്നെ പീഡിപ്പിച്ചതായും അമ്രീൻ ആരോപിക്കുന്നു. "പോയി മരിച്ചുകൂടെ എന്നാണ് ഭർത്താവ് ചോദിക്കുന്നത്.

Bengaluru Woman's Death,
മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിയായ 23 കാരി അമ്രീൻ ജഹാൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ, ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ വീഡിയോ. തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ഭർത്താവും ഭർതൃപിതാവും ഭർതൃസഹോദരിയും ചേർന്നാണെന്ന് മരണത്തിന് തൊട്ടുമുമ്പ് റെക്കോർഡ് ചെയ്ത വീഡിയോയിൽ അമ്രീൻ വെളിപ്പെടുത്തുന്നു.
ബെംഗളൂരുവിൽ വെൽഡറായി ജോലി ചെയ്യുന്ന ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് അമ്രീൻ മൊറാദാബാദിലെ ഭർതൃവീട്ടിലായിരുന്നു താമസം. ഗർഭം അലസിയതിന് ശേഷം ഭർതൃവീട്ടുകാർ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായി വീഡിയോയിൽ അമ്രീൻ പറയുന്നു. “ചിലപ്പോൾ എൻ്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് അവർ കുറ്റപ്പെടുത്തും. ചിലപ്പോൾ എൻ്റെ മുറിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കും.
എൻ്റെ ഭർത്താവിൻ്റെ സഹോദരി ഖദീജയും ഭർതൃപിതാവ് ഷാഹിദും എൻ്റെ മരണത്തിന് ഉത്തരവാദികളാണ്. എൻ്റെ ഭർത്താവിനും ഇതിൽ ഭാഗികമായ ഉത്തരവാദിത്തമുണ്ട്. അദ്ദേഹത്തിന് എന്നെ മനസ്സിലാകുന്നില്ല. എല്ലാം എൻ്റെ തെറ്റാണെന്ന് അദ്ദേഹം കരുതുന്നു. അദ്ദേഹത്തിൻ്റെ അച്ഛനും സഹോദരിയും എൻ്റെ ഭർത്താവിനോട് പറഞ്ഞു വിശ്വസിപ്പിക്കുന്നു. എനിക്ക് ഇനി സഹിക്കാൻ കഴിയില്ല” – അമ്രീൻ ജഹാൻ വീഡിയോയിൽ പറയുന്നു.
മരിക്കാൻ ആവശ്യപ്പെട്ട് ഭർത്താവും ഭർതൃവീട്ടുകാരും നിരന്തരം തന്നെ പീഡിപ്പിച്ചതായും അമ്രീൻ ആരോപിക്കുന്നു. “പോയി മരിച്ചുകൂടെ എന്നാണ് ഭർത്താവ് ചോദിക്കുന്നത്. എൻ്റെ ഭർത്താവിൻ്റെ സഹോദരിയും പിതാവും ഇക്കാര്യം തന്നെ ചോദിക്കുന്നു. എൻ്റെ ചികിത്സയ്ക്ക് ഭർത്താവിൻ്റെ വീട്ടുകാർ പണം നൽകിയിരുന്നു. ആ പണം തിരികെ നൽകാൻ അവർ എന്നോട് ആവശ്യപ്പെട്ടു. ഞാൻ അത് എങ്ങനെ ചെയ്യും? എൻ്റെ ഭർത്താവിന് ഇത്രയും പണമുണ്ടെങ്കിൽ, ഞാൻ അവരോട് കടം ചോദിക്കുമോ? ഞാൻ മരിക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ ഇപ്പോഴുള്ളതിനേക്കാൾ ഞാൻ സ്വസ്ഥയായിരിക്കും” – മരണത്തിനു തൊട്ടുമുമ്പായി യുവതി പറഞ്ഞു.
അമ്രീൻ്റെ പിതാവ് സലിം സംഭവത്തിൽ പോലീസിൽ പരാതി നൽകി. മരിക്കുന്നതിന് തലേദിവസം അമ്രീൻ തന്നെ വിളിച്ച് കരയുകയും ഭർതൃവീട്ടുകാർ പീഡിപ്പിക്കുകയാണെന്നും രക്ഷിക്കണമെന്നും അപേക്ഷിച്ചതായും സലിം പോലീസിനോട് പറഞ്ഞു. സലിമിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. അമ്രീൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.