Fastag: സ്വകാര്യ വാഹന ഉടമകൾക്ക് ആശ്വാസിക്കാം, ഫെബ്രുവരി 1 മുതൽ ഫാസ്‌ടാഗ് നടപടിക്രമങ്ങളിൽ പുതിയ മാറ്റം
BIG FASTag Update: ഒരിക്കൽ രേഖകൾ നൽകിക്കഴിഞ്ഞാൽ പിന്നീട് ഫോട്ടോകളും മറ്റും അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെട്ട് ബാങ്കുകൾ വിളിക്കില്ല. രേഖകൾ കൃത്യമല്ലെന്ന് പറഞ്ഞ് ഇടയ്ക്കിടെ ടാഗ് പ്രവർത്തനരഹിതമാക്കുന്ന സാഹചര്യം ഇതോടെ ഒഴിവാകും.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കാർ, ജീപ്പ്, വാൻ തുടങ്ങിയ സ്വകാര്യ വാഹനങ്ങൾക്കുള്ള ഫാസ്‌ടാഗ് നടപടിക്രമങ്ങളിൽ സുപ്രധാന മാറ്റവുമായി ദേശീയ പാത അതോറിറ്റി. നിലവിൽ നിർബന്ധമായിരുന്ന നോ യുവർ വെഹിക്കിൾ പ്രക്രിയ ഫെബ്രുവരി 1 മുതൽ നിർത്തലാക്കാൻ തീരുമാനിച്ചു. ഫാസ്‌ടാഗ് എടുത്ത ശേഷം വാഹന ഉടമകൾ നേരിടുന്ന കാലതാമസവും ബുദ്ധിമുട്ടുകളും ഒഴിവാക്കാനാണ് ഈ നീക്കം.
പ്രധാന മാറ്റങ്ങൾ ഇവയാണ്
പുതിയ ഫാസ്‌ടാഗുകൾക്ക് ഇനിമുതൽ പതിവ് KYV പരിശോധനകൾ ഉണ്ടാകില്ല. നിലവിലുള്ള ടാഗുകൾക്കും ഇത് ബാധകമാണ്. ടാഗ് തെറ്റായ രീതിയിൽ ഒട്ടിക്കുകയോ, ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചാൽ മാത്രമേ ഇനിമുതൽ പരിശോധന നടത്തുകയുള്ളൂ. ടാഗ് ആക്ടിവേറ്റ് ചെയ്യുന്നതിന് മുൻപ് തന്നെ വാഹനത്തിന്റെ വിവരങ്ങൾ ബാങ്കുകൾ പൂർണ്ണമായും പരിശോധിക്കണം. ഇതിനായി കേന്ദ്ര സർക്കാരിന്റെ ‘വാഹൻ’ ഡാറ്റാബേസ് നിർബന്ധമായും ഉപയോഗിക്കണം. ഓൺലൈൻ വഴി വാങ്ങുന്ന ഫാസ്‌ടാഗുകൾക്കും ഈ പുതിയ നിബന്ധനകൾ ബാധകമായിരിക്കും.
ALSO READ: ഉടൻ ഓട്ടം തുടങ്ങുക 12 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ; 1500 കിലോമീറ്റർ വരെയുള്ള റൂട്ടൂകളിൽ സർവീസ്
ഫാസ്‌ടാഗുകൾ ഓരോ വാഹനവുമായി കൃത്യമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനാണ് കെവൈവി ഏർപ്പെടുത്തിയിരുന്നത്. ഇതിനായി വാഹനത്തിന്റെ ഫോട്ടോ, നമ്പർ പ്ലേറ്റ്, ടാഗ് ഒട്ടിച്ചിരിക്കുന്ന രീതി എന്നിവയുടെ ചിത്രങ്ങളും ആർ.സി വിവരങ്ങളും അപ്‌ലോഡ് ചെയ്യണമായിരുന്നു. പലപ്പോഴും ടാഗ് ലഭിച്ച ശേഷവും ഈ നടപടികൾ പൂർത്തിയാക്കാൻ ഉപഭോക്താക്കൾ ബാങ്കുകളിൽ നിന്ന് സമ്മർദ്ദം നേരിട്ടിരുന്നു.
ഇനി മുതൽ ടാഗ് ലഭിച്ചാലുടൻ തന്നെ യാതൊരു തടസ്സവുമില്ലാതെ ഉപയോഗിച്ചു തുടങ്ങാം. ഒരിക്കൽ രേഖകൾ നൽകിക്കഴിഞ്ഞാൽ പിന്നീട് ഫോട്ടോകളും മറ്റും അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെട്ട് ബാങ്കുകൾ വിളിക്കില്ല. രേഖകൾ കൃത്യമല്ലെന്ന് പറഞ്ഞ് ഇടയ്ക്കിടെ ടാഗ് പ്രവർത്തനരഹിതമാക്കുന്ന സാഹചര്യം ഇതോടെ ഒഴിവാകും.