Bigg Boss Entry Scam: ബിഗ് ബോസിൽ കയറ്റാമെന്ന് വാഗ്ദാനം, നഷ്ടമായത് 10 ലക്ഷം; പരാതിയുമായി ഡോക്ടർ, സംഭവം ഭോപ്പാലിൽ
Bhopal Bigg Boss Entry Scam: ബിഗ് ബോസിൻറെ ഔദ്യോഗിക മത്സരാർത്ഥികളുടെ പട്ടിക പുറത്തുവന്നപ്പോൾ തൻറെ പേരില്ലെന്ന് കണ്ടതോടെ ഡോക്ടർക്ക് സംശയം തോന്നിയതാണ് തട്ടിപ്പ് പുറത്തറിയാൻ കാരണമായത്. തുടർന്ന് കരണിനെ സമീപിച്ചെങ്കിലും, രഹസ്യമായുള്ള പ്രവേശനമായതിനാൽ ഇനിയും സമയമെടുക്കുമെന്ന് പറഞ്ഞ് ഡോക്ടറെ സമാധാനിപ്പിക്കുകയായിരുന്നു.

Bigg Boss (Image for representation purpose only)
ഭോപ്പാൽ: പ്രമുഖ ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ പ്രവേശനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്. രഹസ്യമായി പ്രവേശനം വാഗ്ദാനം ചെയ്ത് ഭോപ്പാലിലെ ഡോക്ടറിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പ്രമുഖ ചർമ്മരോഗ വിദഗ്ദ്ധനും പോയ്സൺ സ്കിൻ ക്ലിനിക്കിൻറെ ഉടമയുമായ ഡോ. അഭിനിത് ഗുപ്തയ്ക്കാണ് പണം നഷ്ട്ടപ്പെട്ടിരിക്കുന്നത്.
കരൺ സിംഗ് എന്നൊരാളാണ് തനിക്ക് ഇത്തരമൊരു വാഗ്ദാനം നൽകി സമീപിച്ചതെന്നാണ് ഡോക്ടർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. 2022ൽ നടന്ന സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുംബൈ അസ്ഥാനമായി പ്രവർത്തിക്കുന്ന ഇവൻറ് ഡയറക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തിയ കരൺ സിംഗ്, തനിക്ക് ടെലിവിഷൻ നിർമ്മാണ മേഖലയിൽ വലിയ സ്വാധീനമുണ്ടെന്നും ബിഗ് ബോസിൽ ഡോക്ടർക്ക് പ്രവേശനം ശരിയാക്കി നൽകാമെന്നും പറഞ്ഞാണ് വിശ്വസിപ്പിച്ചത്. അഭിനിത്തിൻ്റെ മറ്റൊരു സുഹൃത്ത് വഴിയാണ് സിങ്ങിനെ പരിചയപ്പെട്ടത്.
കരൺ സിംഗിൻറെ വാക്കുകൾ വിശ്വസിച്ച് അഭിനിത് 10 ലക്ഷം രൂപ കൈമാറുകയായിരുന്നു. ഇതിന് ഏകദേശം 50 ലക്ഷം രൂപ ചിലവാകുമെന്നും കരൺ ഡോ. ഗുപ്തയോട് പറഞ്ഞതായി ആരോപിക്കുന്നു. ഷോയുടെ പേരിൽ അപേക്ഷ സമർപ്പിക്കാനാണെന്ന് വ്യജേന ഗുപ്തയെ സിംഗ് ഒരു ഓഫീസിലേക്ക് കൂട്ടികൊണ്ട് പോവുകയും ചെയ്തിരുന്നു. എന്നാൽ സെലക്ഷൻ എത്രയും വേഗം പൂർത്തീകരിക്കാൻ 10 ലക്ഷം മുൻകൂട്ടി നൽകണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടത്.
എന്നാൽ ബിഗ് ബോസിൻറെ ഔദ്യോഗിക മത്സരാർത്ഥികളുടെ പട്ടിക പുറത്തുവന്നപ്പോൾ തൻറെ പേരില്ലെന്ന് കണ്ടതോടെ ഡോക്ടർക്ക് സംശയം തോന്നിയതാണ് തട്ടിപ്പ് പുറത്തറിയാൻ കാരണമായത്. തുടർന്ന് കരണിനെ സമീപിച്ചെങ്കിലും, രഹസ്യമായുള്ള പ്രവേശനമായതിനാൽ ഇനിയും സമയമെടുക്കുമെന്ന് പറഞ്ഞ് ഡോക്ടറെ സമാധാനിപ്പിക്കുകയായിരുന്നു. എന്നാൽ സമയമെടുത്തിട്ടും കാര്യം നടക്കാതെ വന്നതോടെ ഡോക്ടർ പണം തിരികെ ആവശ്യപ്പെട്ടു.
തുടർന്ന് കരൺ സിംഗ് ഡോക്ടറുടെ കോളുകൾ നിരന്തരം ഒഴിവാക്കാൻ തുടങ്ങിയത് വീണ്ടും സംശയത്തിന് വഴിയൊരുക്കി. പിന്നീട് ഫോൺ പൂർണമായും സ്വിച്ച് ഓഫ് ചെയ്തതോടെയാണ് ഡോ. അഭിനിത് ഗുപ്ത പോലീസിൽ പരാതി നൽകുകയായിരുന്നു. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ചുനാഭട്ടി പോലീസ് വഞ്ചന കുറ്റം ചുമത്തി ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.