FIFA World Cup 2026: അര്‍ജന്റീന ടീമിന് തിരിച്ചടി; മെസിയുടെയും സംഘത്തിന്റെയും പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്നു
FIFA World Cup 2026 Controversies: ലയണല്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന താരങ്ങളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഐസ്‌ലന്‍ഡിനെതിരായ സൗഹൃദമത്സരത്തിനിടെയായിരുന്നു സംഭവം.ടീം ഷീറ്റിലെ പാസ്‌പോര്‍ട്ട് നമ്പറുകള്‍ പരസ്യമായി. സാധാരണ ഇത് മറച്ചുവെയ്ക്കാറാണ് പതിവ്. ഐസ്‌ലൻഡ് തങ്ങളുടെ ടീം ഷീറ്റിൽ കളിക്കാരുടെ പാസ്‌പോർട്ട് നമ്പറുകൾ സമർപ്പിച്ചിരുന്നില്ല.
ലയണല്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന താരങ്ങളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഐസ്‌ലന്‍ഡിനെതിരായ സൗഹൃദമത്സരത്തിനിടെയായിരുന്നു സംഭവം. സാധാരണയായി, മത്സരം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ഔദ്യോഗികമായി പുറത്തുവിടുന്ന ടീം ഷീറ്റുകളിൽ താരങ്ങളുടെ പാസ്‌പോർട്ട് നമ്പറുകൾ ഉൾപ്പെടുത്താറുണ്ട്. എന്നാൽ മാധ്യമങ്ങള്‍ക്ക് നൽകുമ്പോൾ ആ നമ്പറുകൾ മറച്ചുവെക്കാറുണ്ട്. എന്നാല്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഈ നമ്പറുകള്‍ പരസ്യമായി. സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളുടെയടക്കം പാസ്‌പോര്‍ട്ട് വിവരങ്ങള്‍ പുറത്തായി. പിന്നീട് ഈ ടീം ഷീറ്റ് പല പ്രാദേശിക മാധ്യമങ്ങളും ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചു.
ഐസ്‌ലൻഡ് തങ്ങളുടെ ടീം ഷീറ്റിൽ കളിക്കാരുടെ പാസ്‌പോർട്ട് നമ്പറുകൾ സമർപ്പിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഐസ്‌ലൻഡ് താരങ്ങളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല. ടർക്കിഷ് എയർലൈൻസ് സ്പോൺസർ ചെയ്യുന്ന ‘റോഡ് ടു 26’ എന്ന കമ്പനിയാണ് ഈ ലോകകപ്പ് സന്നാഹ മത്സരം സംഘടിപ്പിച്ചത്.
അര്‍ജന്റീനയ്ക്ക് ജയം
എന്നാല്‍ ഈ വിവാദങ്ങള്‍ അര്‍ജന്റീന ടീമിനെ ബാധിച്ചിട്ടില്ല. പെനാല്‍റ്റി കൃത്യമായി വലയിലെത്തിച്ച് മെസിയും ഗോളടിച്ചു. ഈ ഗോളോടെ അർജന്റീനയ്ക്ക് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം (38 വയസ്സും 11 മാസവും) എന്ന റെക്കോർഡും മെസി സ്വന്തമാക്കി. എയ്ഞ്ചൽ ലാബ്രൂണയുടെ റെക്കോർഡാണ് മെസ്സി തിരുത്തിയത്.
Also Read: ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂക്കാ മോഡ്രിച്ച്, മാനുവൽ ന്യൂയർ; ഫിഫ ലോകകപ്പിൽ നാൽപ്പതുകാർ അവർ 8 പേർ
മെസി ടീമിന്റെ മൂന്നാം ഗോളിലും നിർണായക പങ്കുവഹിച്ചു. മെസ്സി നൽകിയ ഒരു പാസ് സ്വീകരിച്ച റോഡ്രിഗോ ഡി പോൾ അത് തിയാഗോ അൽമാഡയ്ക്ക് ഗോൾ അടിക്കാനായി കൃത്യമായി വെച്ചുനീട്ടി. വാലന്റൈൻ ബാർകോയാണ് ആദ്യം ഗോള്‍ നേടിയത്.
വിവാദങ്ങള്‍ തുടര്‍ക്കഥ
ഫിഫ ലോകകപ്പിന് മുമ്പ് വിവാദങ്ങള്‍ തുടര്‍ക്കഥയായിരിക്കുകയാണ്. അതില്‍ ഒടുവിലത്തേതാണ് അര്‍ജന്റീന ടീമിന്റെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്ന സംഭവം. ലോകകപ്പിനായി യുഎസിൽ എത്തിയ സെനഗൽ ടീമിലെ കളിക്കാരെ വിമാനത്താവളത്തിൽ അമിതമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കുന്നതിന്റെ ദൃശ്യങ്ങൾ വിവാദമായിരുന്നു.
സ്പെയിൻ പോലുള്ള മറ്റ് പ്രമുഖ ടീമുകളെ ഇത്തരം കടുത്ത പരിശോധനകൾക്ക് വിധേയമാക്കിയിട്ടില്ലെന്നും, സെനഗലിനോട് മാത്രമാണ് റൺവേയിൽ വെച്ച് ഇത്തരമൊരു വിവേചനം കാണിച്ചതെന്നുമാണ് ആരോപണം. ഉസ്ബെക്കിസ്ഥാൻ ടീമിനോടും ന്യൂയോർക്കിൽ വെച്ച് ഇതേ മോശം പെരുമാറ്റമാണ് ഉണ്ടായതെന്നും ആരോപണമുണ്ട്.
സോമാലിയയിൽ നിന്നുള്ള ലോകകപ്പ് റഫറി ഒമർ അർട്ടാനെ യുഎസില്‍ തടഞ്ഞതാണ് മറ്റൊരു വിവാദം. ഒമർ അർട്ടാൻ ബുധനാഴ്ച തന്റെ ജന്മനാടായ മൊഗാദിഷുവിൽ തിരിച്ചെത്തി. ശനിയാഴ്ച മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ സുരക്ഷാ പരിശോധനകളിലെ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വിഭാഗം രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്നും തടയുകയായിരുന്നു. ഫിഫയുടെ അന്തിമ റഫറിമാരുടെ പട്ടികയിൽ ഇടംപിടിച്ചതിലൂടെ ലോകകപ്പ് നിയന്ത്രിക്കുന്ന സോമാലിയയിൽ നിന്നുള്ള ആദ്യ റഫറിയാകാൻ ഒരുങ്ങുകയായിരുന്നു ഒമർ അർട്ടാൻ.
English Summary
Lionel Messi’s passport details were accidentally leaked before a World Cup warm-up game. The security oversight occurred on the official team sheet shared with local media. Passport numbers of the entire Argentina squad and substitutes were fully exposed. Opponents Iceland avoided the data breach by not submitting their passport details.