Bihar Election 2025: തിരഞ്ഞെടുപ്പ് ചൂടിൽ ബിഹാർ; മോദിയും രാഹുൽ ഗാന്ധിയും ഇന്ന് പ്രചരണ റാലികളിൽ പങ്കെടുക്കും
Bihar Assembly Election 2025: വോട്ടിന് വേണ്ടി മോദി എന്തും ചെയ്യുമെന്നും വോട്ടിന് പകരമായി നൃത്തം ചെയ്യണമെന്ന് നിങ്ങള്‍ മോദിയോട് പറയുകയാണെങ്കില്‍ അദ്ദേഹം വേദിയില്‍ നൃത്തംചെയ്യുമെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു.
പട്ന: തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറിലെത്തും. പ്രചാരണ റാലികളിൽ പങ്കെടുക്കാനാണ് പ്രധാന മന്ത്രി ബിഹാറിലെത്തുന്നത്. മുസാഫർപൂരിലും ചപ്രയിലും നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലും പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. ഇത് രണ്ടാം തവണയാണ് എൻഡിഎയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി ബിഹാറിൽ എത്തുന്നത്.
ഇന്ന് ഉച്ചയോടുകൂടിയായിരിക്കും മോദി ബിഹാറിൽ എത്തുക. 2 ജില്ലകളിലായി 44 മണ്ഡലങ്ങളിലെ വോട്ടർമാരെ മോദി അഭിസംബോധന ചെയ്യും. എൻ ഡി എയുടെ പ്രകടനപത്രികയും ഇന്ന് പുറത്തിറക്കാൻ സാധ്യതയുണ്ട്.
അതേസമയം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ മഹാസഖ്യവും പ്രചരണ റാലികളും പൊതു സമ്മേളനങ്ങളും ശക്തമാക്കുകയാണ്. നളന്ദയിലും ഷെയ്ക്പുരയിലും നടക്കുന്ന പൊതുസമ്മേളനത്തിലും റാലിയിലും ഇന്ന് രാഹുൽ ഗാന്ധി പങ്കെടുക്കും. എസ്ഐആറും വോട്ട് മോഷണം ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പ്രതിപക്ഷം ഉയർത്തുന്നത്.
ALSO READ: കേരളമടക്കം 12 സംസ്ഥാനങ്ങളിൽ എസ്‌ഐആർ; നടപടിക്രമങ്ങൾ നാളെ മുതൽ
വോട്ടിന് വേണ്ടി മോദി എന്തും ചെയ്യുമെന്നും വോട്ടിന് പകരമായി നൃത്തം ചെയ്യണമെന്ന് നിങ്ങള്‍ മോദിയോട് പറയുകയാണെങ്കില്‍ അദ്ദേഹം വേദിയില്‍ നൃത്തംചെയ്യുമെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. മുസാഫര്‍പുരില്‍ ആര്‍ജെഡിയുമൊത്തുള്ള സംയുക്ത തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ബിഹാർ തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായാണ് നടക്കുന്നത്. ആദ്യഘട്ടം നവംബര്‍ ആറിനും രണ്ടാംഘട്ടം 11-ാം തീയതിയും നടക്കും. നവംബര്‍ 14-നാണ് വോട്ടെണ്ണല്‍.