Chennai Metro: ചെന്നൈ മെട്രോ അതിവേഗമെത്തുന്നു… പുതിയ റൂട്ടുകൾ ഉടൻ തുറക്കും… യാത്രാ സമയം പകുതിയാകും
Chennai Metro Expansion latest update: ചെന്നൈ നഗരത്തിന് പുറത്തുള്ള ആവഡി, പട്ടാഭിരാം മേഖലകളിലേക്ക് 'ഫാസ്റ്റ് ട്രാക്ക്' രീതിയിൽ മെട്രോ എത്തിക്കാനും അധികൃതർക്ക് പദ്ധതിയുണ്ട്.

Chennai Metro
ചെന്നൈ: നഗരത്തിലെ ശ്വാസംമുട്ടിക്കുന്ന ഗതാഗതക്കുരുക്കിന് ആശ്വാസമായി ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന്റെ പണികൾ അതിവേഗം പൂർത്തിയാകുന്നു. വിവിധ റൂട്ടുകളിലായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിയതോടെ 2026-ഓടെ ചെന്നൈയുടെ യാത്രാമുഖം പാടേ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പാതകൾ പ്രവർത്തനക്ഷമമാകുന്നതോടെ പലയിടങ്ങളിലും യാത്രാ സമയം പകുതിയായി കുറയും.
പൂന്തമല്ലി – വടപഴനി റൂട്ട്
രണ്ടാം ഘട്ടത്തിലെ ഏറ്റവും നിർണ്ണായകമായ പൂന്തമല്ലി – വടപഴനി (കോറിഡോർ 4) പാതയിൽ കഴിഞ്ഞ ദിവസം പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. 2026 ഫെബ്രുവരിയിൽ ഈ പാത പൊതുജനങ്ങൾക്കായി തുറന്നുനൽകാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നിലവിൽ റോഡ് മാർഗം യാത്ര ചെയ്യാൻ ഏറെ സമയമെടുക്കുന്ന ഈ ദൂരം മെട്രോ വരുന്നതോടെ വെറും 25-30 മിനിറ്റായി കുറയും.
ഐടി മേഖലകളിലേക്ക് വേഗത്തിലെത്താം
കോയമ്പേട് മുതൽ ചെന്നൈ ട്രേഡ് സെന്റർ വരെയുള്ള കോറിഡോർ 5-ന്റെ നിർമ്മാണം 2026 ജൂണിൽ പൂർത്തിയാകും. തൊട്ടുപിന്നാലെ 2026 അവസാനത്തോടെ ട്രേഡ് സെന്റർ – ഷോളിംഗനല്ലൂർ പാതയും തുറക്കും. ഐടി ജീവനക്കാർക്കും ബിസിനസ്സ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും ഇത് വലിയ ഗുണകരമാകും. അതേസമയം, രണ്ടാം ഘട്ടത്തിലെ ഏറ്റവും നീളമേറിയ മയിലാപ്പൂർ – സിരുശേരി പാത 2028-ൽ മാത്രമേ പൂർണ്ണമായി സജ്ജമാകൂ.
പുതിയ മെട്രോ വികസനങ്ങൾ
- കിളമ്പാക്കം കണക്റ്റിവിറ്റി: വിമാനത്താവളത്തെ പുതിയ ബസ് ടെർമിനലുമായി ബന്ധിപ്പിക്കുന്ന റൂട്ടിനായി തമിഴ്‌നാട് സർക്കാർ 1,964 കോടി അനുവദിച്ചു.
- താമ്പരം – ഗിണ്ടി റൂട്ട്: തെക്കൻ ചെന്നൈയുടെ സ്വപ്നമായ താമ്പരം – വേളച്ചേരി – ഗിണ്ടി പാതയുടെ ഡി.പി.ആർ ജോലികൾ അവസാന ഘട്ടത്തിലാണ്. 21.5 കി.മീ നീളത്തിൽ 19 സ്റ്റേഷനുകളാണ് ഇവിടെ വരുന്നത്.
Also Read: Namma Metro: ബെംഗളൂരു വിമാനത്താവളത്തിലേക്കും മെട്രോയെത്തി; യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമം
- വിമാനത്താവള വികസനം: പുതിയ പരന്തൂർ വിമാനത്താവളത്തെ ലക്ഷ്യമിട്ട് പൂന്തമല്ലി – സുങ്കുവാർച്ചത്രം – പരന്തൂർ പാതയ്ക്ക് മുൻഗണന നൽകും.
- കോയമ്പത്തൂർ, മധുര മെട്രോ: ഈ നഗരങ്ങളിലെ മെട്രോ പദ്ധതികൾക്കുള്ള വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്ര സർക്കാരിന് സമർപ്പിക്കും.
ചെന്നൈ നഗരത്തിന് പുറത്തുള്ള ആവഡി, പട്ടാഭിരാം മേഖലകളിലേക്ക് ‘ഫാസ്റ്റ് ട്രാക്ക്’ രീതിയിൽ മെട്രോ എത്തിക്കാനും അധികൃതർക്ക് പദ്ധതിയുണ്ട്. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ പ്രതിമാസം മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണം കോടികൾ കടക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.