Chennai metro: കോയമ്പേട് മുതൽ ബിസിനസ് സെന്റർ വരെയോ… ചെന്നൈ മെട്രോയുടെ അടുത്ത ലക്ഷ്യം എങ്ങോട്ട്?
Chennai Metro Fast Tracks Koyambedu - Commercial Centre Extension: ഏകദേശം 14,000 മീറ്റർ ട്രാക്ക് നിർമ്മാണം പൂർത്തിയായി. നാല് മാസം മുൻപ് വരെ 10,000 മീറ്ററോളം ട്രാക്ക് പണി ബാക്കിയുണ്ടായിരുന്നു. അസാധ്യമെന്ന് തോന്നിയ ഈ ദൗത്യം 500-ഓളം തൊഴിലാളികൾ രാപ്പകൽ അധ്വാനിച്ചാണ് പൂർത്തിയാക്കിയത്
ചെന്നൈ: ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ട നിർമ്മാണത്തിൽ നിർണ്ണായക നാഴികക്കല്ല് പിന്നിട്ടു. പോരൂർ മുതൽ വടപളനി വരെയുള്ള പാതയിലെ മെട്രോ ട്രെയിൻ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. ഇതോടെ, പദ്ധതിയുടെ അടുത്ത ലക്ഷ്യം കോയമ്പേട് – ചെന്നൈ കൊമേഴ്‌സ്യൽ സെന്റർ (CTC) പാതയാണെന്ന് മെട്രോ റെയിൽ പ്രോജക്ട് ഡയറക്ടർ അർജുനൻ അറിയിച്ചു.
പരീക്ഷണ ഓട്ടവും പുതിയ സർവീസും
പോരൂർ മുതൽ വടപളനി വരെ നേരത്തെ എൻജിൻ ഉപയോഗിച്ച് പരീക്ഷണം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ പൂർണ്ണരൂപത്തിലുള്ള മെട്രോ ട്രെയിൻ ഓടിച്ചും സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കിയും സുരക്ഷിതത്വം ഉറപ്പാക്കി.
പൂനമല്ലി – വടപളനി പാത ഫെബ്രുവരി രണ്ടാം വാരത്തോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഈ സർവീസ് ആരംഭിക്കുന്നതോടെ പൂനമല്ലിയിൽ നിന്ന് വടപളനിയിൽ എത്താൻ വെറും 25 മിനിറ്റ് മതിയാകും. തിരക്കേറിയ ഈ റൂട്ടിൽ ഓരോ 7 മിനിറ്റിലും ട്രെയിൻ സർവീസ് ലഭ്യമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
വെല്ലുവിളികൾ
പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പ്രോജക്ട് ഡയറക്ടർ പറഞ്ഞതനുസരിച്ച് നിരവധി വെല്ലുവിളികൾ ഈ പദ്ധതി നേരിട്ടിരുന്നു. “ഏകദേശം 14,000 മീറ്റർ ട്രാക്ക് നിർമ്മാണം പൂർത്തിയായി. നാല് മാസം മുൻപ് വരെ 10,000 മീറ്ററോളം ട്രാക്ക് പണി ബാക്കിയുണ്ടായിരുന്നു. അസാധ്യമെന്ന് തോന്നിയ ഈ ദൗത്യം 500-ഓളം തൊഴിലാളികൾ രാപ്പകൽ അധ്വാനിച്ചാണ് പൂർത്തിയാക്കിയത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
കോയമ്പേട് മുതൽ ചെന്നൈ കൊമേഴ്‌സ്യൽ സെന്റർ വരെയുള്ള പാതയുടെ നിർമ്മാണം ജൂൺ മാസത്തോടെ പൂർത്തിയാക്കാൻ തയ്യാറെടുക്കുകയാണ്. ഇനിയും 20,000 മീറ്റർ ട്രാക്ക് കൂടി ഈ റൂട്ടിൽ സ്ഥാപിക്കാനുണ്ട്. ചെന്നൈക്ക് പുറമെ മധുര, കോയമ്പത്തൂർ മെട്രോ പദ്ധതികൾക്കായുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ തടസ്സമില്ലാതെ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
റെയിൽവേ സുരക്ഷാ വിഭാഗത്തിന്റെ (CRS) അനുമതി ലഭിച്ചാലുടൻ പൂനമല്ലി – വടപളനി പാതയുടെ ഉദ്ഘാടന തീയതി സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും.