Chennai Metro: ടിക്കറ്റ് വില കൂട്ടാതെ വരുമാനം ഉയർത്തി ചെന്നൈ മെട്രോ; ഫലം കണ്ടത് ആ നീക്കം
Chennai Metro Revenue: യാത്രക്കാരിൽ നിന്നുള്ള ടിക്കറ്റ് വരുമാനത്തിന് പുറമെ, പരസ്യം, ബ്രാൻഡിംഗ് തുടങ്ങിയ മാർഗങ്ങളിലൂടെ 30 ശതമാനത്തോളം അതായത്, 135.39 കോടി രൂപയുടെ വരുമാനമാണ് നേടിയത്. മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് സൗകര്യങ്ങളിൽ നിന്ന് മാത്രം 22.60 കോടി രൂപ ലഭിച്ചു.
ചെന്നൈ: 2024-25 സാമ്പത്തിക വർഷത്തിൽ വരുമാനത്തിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്. കഴിഞ്ഞ വർഷത്തെ 369.49 കോടി രൂപയിൽ നിന്ന് 15 ശതമാനം വർദ്ധനവോടെ ആകെ വരുമാനം 425.64 കോടി രൂപയായി ഉയർന്നു. ടിക്കറ്റിലൂടെ മാത്രമല്ല, മറ്റ് ഇതര മാര്‍ഗങ്ങളിലൂടെയാണ് ചെന്നൈ മെട്രോ വരുമാനം കൂട്ടിയത്.
യാത്രക്കാരിൽ നിന്നുള്ള ടിക്കറ്റ് വരുമാനത്തിന് പുറമെ, പരസ്യം, ബ്രാൻഡിംഗ് തുടങ്ങിയ മാർഗങ്ങളിലൂടെ 30 ശതമാനത്തോളം അതായത്, 135.39 കോടി രൂപയുടെ വരുമാനമാണ് നേടിയത്. മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് സൗകര്യങ്ങളിൽ നിന്ന് മാത്രം 22.60 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇതിൽ 7 ശതമാനം വർദ്ധനവാണുള്ളത്.
മെട്രോ തൂണുകളും പോർട്ടലുകളും പരസ്യങ്ങൾക്കായി നൽകിയത് വഴി പ്രതിവർഷം 12.61 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം 312 തൂണുകൾ ഇതിനായി വൈദ്യുതീകരിച്ചു കഴിഞ്ഞു. ചെന്നൈ മെട്രോ രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ വരുമാനം ഇനിയും വർദ്ധിക്കുമെന്ന് അധികൃതർ അറിയിച്ചു.
വ്യത്യസ്ത പദ്ധതികളിലൂടെയും കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെയും ചെന്നൈ മെട്രോ മികവ് തുടരുകയാണ്. രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി ലൈറ്റ് ഹൗസിൽ നിന്ന് യാത്ര തുടങ്ങിയ ടണൽ ബോറിംഗ് മെഷീൻ, നീണ്ട ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഫെബ്രുവരി 9-ന് തിരുമയിലൈ മെട്രോ സ്റ്റേഷൻ സൈറ്റിൽ എത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
2023 സെപ്റ്റംബറിലാണ് ലൈറ്റ് ഹൗസിൽ നിന്ന് ഈ ടണൽ ബോറിംഗ് മെഷീന്റെ പ്രവർത്തനം ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകേണ്ടിയിരുന്ന തുരങ്ക നിർമ്മാണം പലവിധ കാരണങ്ങളാൽ ഒന്നര വർഷത്തോളം വൈകുകയായിരുന്നു.