കനത്ത മഴ: സമീപത്തെ നാലുനിലക്കെട്ടിടം വീടിന് മുകളിൽ വീണ് അഞ്ചുപേർ മരിച്ചു
Mumbai Heavy rains- Five dead: മുംബൈ മൻഖുർദിൽ ശനിയാഴ്ച രാത്രിയുണ്ടായ കനത്ത മഴയെത്തുടർന്ന് സമീപത്തെ നാലുനില കെട്ടിടം വീടിന് മുകളിലേക്ക് തകർന്നുവീണ് അക്തർ ജഹാൻ എന്ന യുവതിയും നാല് മക്കളും മരിച്ചു. അക്തറിന്റെ ഭർത്താവായ മൊയ്‌നുദ്ദീൻ വാജിദ് അലി ഷാ അപകടത്തിന് തൊട്ടുമുൻപ് പുറത്തേക്കിറങ്ങിയതിനാൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടം മുന്നിൽക്കണ്ട് അലി ഷായും കുടുംബവും വീട് മാറാൻ നിശ്ചയിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി ഞായറാഴ്ച സാധനങ്ങൾ മാറ്റുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
മുംബൈ: കനത്ത മഴയിൽ സമീപത്തെ കെട്ടിടം വീടിന് മുകളിലേക്ക് മറിഞ്ഞുവീണ് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. മൻഖുർദിൽ ശനിയാഴ്ച രാത്രിയുണ്ടായ കനത്ത മഴയെത്തുടർന്ന് സമീപത്തെ നാലുനില കെട്ടിടം തകർന്നുവീണ് അക്തർ ജഹാൻ എന്ന യുവതിയും നാല് മക്കളുമാണ് മരിച്ചത്. അക്തറിന്റെ ഭർത്താവായ മൊയ്‌നുദ്ദീൻ വാജിദ് അലി ഷാ അപകടത്തിന് തൊട്ടുമുൻപ് പുറത്തേക്കിറങ്ങിയതിനാൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടം മുന്നിൽക്കണ്ട് അലി ഷായും കുടുംബവും വീട് മാറാൻ നിശ്ചയിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി ഞായറാഴ്ച സാധനങ്ങൾ മാറ്റുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
മുംബൈയിൽ ഒരാഴ്ചയായി കനത്ത മഴയാണ്. ഈ മഴയ്ക്കിടെ നാലുനില കെട്ടിടത്തിൻ്റെ ഭിത്തിയിൽ വിള്ളലുകൾ ഉണ്ടായി കെട്ടിടം ഒരുവശത്തേക്ക് ചരിഞ്ഞിരുന്നതായി സമീപവാസികൾ പറയുന്നു. അപകട ഭീഷണിയെ തുടർന്ന് സമീപമുള്ള മറ്റുവീടുകളിലെ താമസക്കാർ നേരത്തെതന്നെ ഒഴിഞ്ഞുപോയിരുന്നു. എന്നാൽ അലി ഷായും കുടുംബവും മാറാൻ തയാറെടുക്കുന്നതിനിടെ അപകടം എത്തുകയായിരുന്നു.
Also Read: കള്ളാടി മണ്ണിടിച്ചിൽ; ദുരന്തത്തിൽ മരണം അഞ്ചായി, മണ്ണിനടിയിൽ എത്ര പേരെന്ന് വ്യക്തതയില്ല
അപകടത്തിന് പിന്നാലെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കെട്ടിടത്തിന്റെ ഉടമസ്ഥനെയും കരാറുകാരനെയും പോലീസ് അറസ്റ്റ് ചെയ്തു. മതിയായ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയാണ് കെട്ടിടം നിർമിച്ചതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. അതേസമയം മഴ മുംബൈയിൽ കനത്ത നാശനഷ്ടമാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. മുംബൈ നഗരത്തിലും പരിസരപ്രദേശങ്ങളിലും 24 മണിക്കൂറിനിടെ 200 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. പലയിടങ്ങളിലും ഇത് 265 മില്ലിമീറ്റർ വരെ ഉയർന്നു.
ട്രെയിൻ സർവീസുകൾ റദ്ദാക്കി
കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് ട്രാക്കുകളിൽ വെള്ളം കയറിയതോടെ മുംബൈയെയും പൂനെയെയും ബന്ധിപ്പിക്കുന്ന ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെയുള്ള സർവീസുകൾ റദ്ദാക്കുകയോ സമയം മാറ്റുകയോ ചെയ്തു. ലോക്കൽ ട്രെയിനുകളും വൈകിയാണ് ഓടുന്നത്. മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായി നിരോധിച്ചു.
ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. കുർളയിൽ കടയ്ക്ക് മുകളിൽ മരം വീണ് ഒരാൾ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതീവ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ സ്കൂളുകൾക്കും കോളേജുകൾക്കും അധികൃതർ അവധി പ്രഖ്യാപിച്ചിരുന്നു. ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ സൗകര്യം നൽകാൻ സ്വകാര്യ കമ്പനികളോട് സർക്കാർ നിർദ്ദേശിച്ചു.
മഴയിൽ മുങ്ങുന്ന മുംബൈ
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മൂലം മുംബൈയെ മഴ സാരമായി ബാധിക്കാറുണ്ട്. കൂടാതെ നഗരത്തിലെ ഭൂരിഭാഗം ഡ്രെയിനേജ് സംവിധാനങ്ങളും ബ്രിട്ടീഷ് ഭരണകാലത്തേതാണ്. അക്കാലത്തെ ജനസംഖ്യ കണക്കാക്കി മണിക്കൂറിൽ 25 മില്ലിമീറ്റർ മഴവെള്ളം മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ അഴുക്കുചാലുകൾ. എന്നാൽ ഇന്ന് മുംബൈയിൽ പലപ്പോഴും മണിക്കൂറിൽ 50 മുതൽ 100 മില്ലിമീറ്റർ വരെ മഴ പെയ്യാറുണ്ട്.
പെയ്യുന്ന വെള്ളം മുഴുവൻ റോഡിൽക്കാണും എന്നതാണ് അവസ്ഥ. മൺസൂൺ സമയത്ത് കനത്ത മഴയ്ക്കൊപ്പം അറബിക്കടലിൽ ഉയർന്ന വേലിയേറ്റം കൂടി ഉണ്ടായാൽ സ്ഥിതി ഗുരുതരമാകും. കടലിലെ ജലനിരപ്പ് ഉയരുന്നതോടെ ഓവുചാലുകൾ വഴിയുള്ള വെള്ളം കടലിലേക്ക് ഒഴുകില്ലെന്ന് മാത്രമല്ല, കടൽവെള്ളം നഗരത്തിലേക്ക് തിരിച്ചടിക്കുകയും ചെയ്യും. കഴിഞ്ഞ ഏതാനും വർഷങ്ങളായി നഗരത്തിൽ നടക്കുന്ന വൻകിട ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളും (മെട്രോ റെയിൽവേ, കോസ്റ്റൽ റോഡ് എന്നിവ) സ്വാഭാവികമായി ജലം ഒഴുകിപ്പോകുന്നതിനെ തടസപ്പെടുത്തുന്നുണ്ട്.
English Summary
A woman named Akhtar Jahan and her four children were killed when a four-storey building collapsed on their house in Mumbai’s Mankhurd area on Saturday night following heavy rains. Akhtar’s husband, Moinuddin Wajid Ali Shah, escaped with minor injuries as he had come out just before the accident. Ali Shah and his family had planned to move house in anticipation of the accident. As part of this, the tragedy occurred on Sunday while they were moving things.