Viral News: മണാലിയിലെ മഞ്ഞുവീഴ്ചയ്ക്കിടയിലും മയിലുകൾ, ആ അത്യപൂർവ്വ കാഴ്ച ഇതാ…
Climate Shift in the Himalayas: ഹിമാലയൻ ആവാസവ്യവസ്ഥയിൽ സംഭവിക്കുന്ന വലിയ മാറ്റങ്ങളുടെ സൂചനയാണിതെന്ന് പരിസ്ഥിതി പ്രവർത്തകർ ആശങ്കപ്പെടുന്നു.

PTI Image
ന്യൂഡൽഹി: കഠിനമായ മഞ്ഞുവീഴ്ചയാണ് ഇപ്പോൾ ഹിമാചൽ പ്രദേശിലെ മണാലിയിൽ. പക്ഷെ ആ കനത്ത മഞ്ഞിനിടയിലും പീലിവിടർത്തിയ മയിലുകൾ അപൂർവ്വ കാഴ്ചയാകുന്നു. സമുദ്രനിരപ്പിൽ നിന്ന് 6000 അടിയിലധികം ഉയരത്തിലുള്ള ജഗത്സുഖ് ഗ്രാമത്തിലെ വനമേഖലയിലാണ് ഒരു ജോടി മയിലുകളെ കണ്ടത്. സാധാരണയായി ഉഷ്ണമേഖലാ പ്രദേശങ്ങളിലും താഴ്ന്ന സമതലങ്ങളിലും കാണപ്പെടുന്ന മയിലുകളെ ഹിമപാതത്തിനിടയിൽ കണ്ടെത്തിയത് വിനോദസഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ ആറുമാസമായി ഈ മയിലുകൾ ഇവിടെയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മയിലുകൾക്ക് പരിക്കുകളൊന്നുമില്ലെന്നും കണ്ടെത്തി. സാധാരണയായി സമുദ്രനിരപ്പിൽ നിന്ന് 1000 മുതൽ 1500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് ഹിമാചലിൽ മയിലുകളെ കാണാറുള്ളത്. എന്നാൽ മണാലി പോലെ അതിശൈത്യമുള്ള മേഖലയിൽ ഇവയെ കാണുന്നത് ഇതാദ്യമായാണ്.
കാരണം കാലാവസ്ഥാ വ്യതിയാനമോ?
ഹിമാലയൻ ആവാസവ്യവസ്ഥയിൽ സംഭവിക്കുന്ന വലിയ മാറ്റങ്ങളുടെ സൂചനയാണിതെന്ന് പരിസ്ഥിതി പ്രവർത്തകർ ആശങ്കപ്പെടുന്നു. ഹിമാചൽ പ്രദേശിലെ ശരാശരി താപനിലയിൽ 1901-ന് ശേഷം 1.5 ഡിഗ്രി സെൽഷ്യസിന്റെ വർദ്ധനവുണ്ടായതായി കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതും മയിലുകളുടെ വരവും തമ്മിൽ ബന്ധമുണ്ടെന്ന് വിദഗ്ധർ പറയുന്നു.
താഴ്ന്ന പ്രദേശങ്ങളിൽ മയിലുകളുടെ എണ്ണം കൂടുന്നതും അവിടെ ഭക്ഷണത്തിന് ക്ഷാമം അനുഭവപ്പെടുന്നതും ഇവയെ ഉയർന്ന മലനിരകളിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നുണ്ടാകാം. ആഗോളതാപനം മൂലം പ്രകൃതിദത്തമായ തടസ്സങ്ങൾ ഇല്ലാതാകുന്നത് വന്യജീവികളുടെ സ്വാഭാവികമായ പെരുമാറ്റത്തിലും ആവാസവ്യവസ്ഥയിലും മാറ്റങ്ങൾ വരുത്തുന്നു.
ഇങ്ങനെ പല കാരണങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഹിമാലയത്തിലെ ദുർബലമായ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ കാലാവസ്ഥാ വ്യതിയാനം എങ്ങനെ ബാധിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്തരം കാഴ്ചകളെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മയിലുകളുടെ ഈ സ്വഭാവ മാറ്റത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.